തോട്ടപ്പള്ളി പൊഴിമുറിക്കൽ മന്ദഗതിയിൽ
1563169
Thursday, May 29, 2025 3:15 AM IST
അമ്പലപ്പുഴ: പൊഴിമുറിക്കൽ മന്ദഗതിയിലായതോടെ കിഴക്കൻ പ്രദേശങ്ങൾ വെള്ളത്തിലാകുന്നു. പാടശേഖരങ്ങളിൽ മടവീഴ്ച. തോട്ടപ്പള്ളി പൊഴിമുറിക്കൽ ഇഴഞ്ഞുനീങ്ങുന്നതു മൂലമാണ് കിഴക്കൻ പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലായത്. ഇത്തവണ കപ്പൽ മുങ്ങി കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നതിനെത്തുടർന്ന് പൊഴി മുറിച്ചാൽ രാസമാലിന്യം കിഴക്കൻ പാടശേഖരങ്ങളിലും പ്രദേശങ്ങളിലും എത്തുമെന്ന കാരണം പറഞ്ഞാണ് പൊഴിമുറിക്കൽ മന്ദഗതിയിലാക്കിയത്.
മുൻകാലങ്ങളിൽ തൊഴിലാളികൾ നേരിട്ടാണ് പൊഴിമുറിച്ചുകൊണ്ടിരുന്നത്. പിന്നീടിത് യന്ത്രസഹായത്താലാക്കി. 30 ഓളം ഹിറ്റാച്ചികളും നിരവധി ജെ സിബികളും ഉപയോഗിച്ചാണ് പൊഴിമുറിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മൂന്നു ഹിറ്റാച്ചികളും രണ്ടു ജെസിബികളും മാത്രമാണ് പൊഴിമുറിക്കാനുള്ളത്. ഈ പ്രദേശത്ത് വൻതോതിലുള്ള കരിമണൽ നഷ്ടപ്പെടാതിരിക്കാനും കരിമണൽ ലോബിയെ സഹായിക്കാനുമാണ് ഇത്തവണ കണ്ടെയ്നറിലെ രാസമാലിന്യത്തിന്റെ പേരിൽ പൊഴിമുറിക്കൽ മന്ദഗതിയിലാക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു.
20 മീറ്റർ വീതിയിൽ പൊഴി മുറിച്ചാൽ മാത്രമേ കിഴക്കൻ വെള്ളം സുഗമമായി കടലിലേക്ക് ഒഴുകൂ. എന്നാൽ, ഇപ്പോൾ 10 മീറ്റർ വീതിയിൽ മാത്രമാണ് പൊഴിമുറിക്കുന്നത്. ഈ വീതിയിൽ പൊഴിമുറിച്ചാൽ ഇരുവശത്തു നിന്നും മണ്ണിടിഞ്ഞ് വീണ് നീരൊഴുക്ക് തടസപ്പെടും. കൂടാതെ രാസമാലിന്യം കലരുമെന്ന ആശങ്കയിൽ ഇവിടെ പൊഴിമുറിക്കൽ മന്ദഗതിയിലാക്കുമ്പോൾ കണ്ടെയ്നറുകൾ അടിഞ്ഞ കൊല്ലം, കൊച്ചി, അഴീക്കൽ എന്നിവിടങ്ങളിൽ പൊഴിയും തുറമുഖവും അടച്ചിട്ടില്ലെന്നും കർഷകർ പറയുന്നു.
തോട്ടപ്പള്ളിയിൽ കരിമണൽ ലോബിയെ സഹായിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നതുമൂലം കിഴക്കൻ വെള്ളം കയറി നിരവധി അപ്പർ കുട്ടനാടൻ പ്രദേശങ്ങൾ വെള്ളത്തിലാകുമെന്ന ആശങ്കയാണ് കർഷകർക്കുള്ളത്.
കഴിഞ്ഞ ഏതാനും ദിവസത്തെ മഴയെത്തുടർന്ന് അണക്കെട്ടുകൾ നിറഞ്ഞതോടെ അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. ഇത് കണക്കിലെടുത്ത് തോട്ടപ്പള്ളി പൊഴിമുറിക്കൽ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.