അപ്പർകുട്ടനാട് വെള്ളത്തിൽ
1563654
Friday, May 30, 2025 11:59 PM IST
എടത്വ: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും വര്‍ധിച്ചതോടെ അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. പമ്പ, മണിമല, അച്ചന്‍കോവിലാറുകള്‍ കര കവിഞ്ഞതോടെ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയും വെള്ളത്തിലായി. വാഹന ഗതാഗതം ഇന്നത്തോടെ പൂര്‍ണമായും നിലയ്ക്കും.
കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മൂന്ന് ദിവസത്തിനുള്ളില്‍ പ്രധാന നദികളിലെ ജലനിരപ്പ് അഞ്ചടിയോളം ഉയര്‍ന്നിട്ടുണ്ട്. പ്രധാന നദികള്‍ കരകവിഞ്ഞതോടെ നദീതീര പ്രദേശത്തെയും താഴ്ന്ന പ്രദേശങ്ങളിലെയും വീടുകള്‍ വെള്ളത്തില്‍ മുങ്ങി. മുട്ടാര്‍ പഞ്ചായത്തില്‍ നിരവധി വീടുകളാണ് വെള്ളത്തിലായത്. തലവടി പഞ്ചായത്തിലെ കുന്നുമ്മാടി - കുതിരച്ചാല്‍ പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി.
കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്‍പേ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. മിക്ക പഞ്ചായത്തിലും ക്യാമ്പുകള്‍ ആരംഭിച്ചു. തലവടി പഞ്ചായത്തില്‍ ചക്കുളത്തുകാവ് ഓഡിറ്റോറിയത്തില്‍ 15 കുടുംബങ്ങളില്‍ നിന്ന് 68 അംഗങ്ങളും മണലേല്‍ സ്കൂള്‍, തലവടി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, തകഴിയില്‍ തകഴി ദേവസ്വം ബോര്‍ഡ് സ്കൂളില്‍ 8 കുടുംബങ്ങളില്‍ 30 അംഗങ്ങള്‍, കരുമാടി ഡിബിഎച്ച്എസില്‍ 5 കൂടുംങ്ങളില്‍ 23 അംഗങ്ങള്‍, മുട്ടാര്‍ പഞ്ചായത്തില്‍ മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്കൂളില്‍ 15 കുടുംബങ്ങളില്‍ 43 അംഗങ്ങള്‍, വീയപുരം പഞ്ചായത്തില്‍ വീയപുരം ഹയര്‍ സെക്കന്ററി സ്കൂളില്‍ 6 കുടുംബങ്ങള്‍ 24 അംഗങ്ങള്‍, പായിപ്പാട് എല്‍പി സ്കൂള്‍ 5 കുടുംബങ്ങള്‍ 11 അംഗങ്ങളും എത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ ക്യാമ്പ് തേടി എത്തിക്കൊണ്ടിരിക്കുകയാണ്. എടത്വയില്‍ ക്യാമ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇന്നത്തോടെ ഇവിടെയും ക്യാമ്പ് ആരംഭിക്കും.
നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാര്‍, തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. കുട്ടനാട്ടിലെ പ്രധാന പാതകള്‍ ഉള്‍പ്പെടെ ഇടറോഡുകള്‍ വെള്ളത്തില്‍ മുങ്ങി. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ നെടുമ്പ്രം, തകഴി കേളമംഗലം ജംഗ്ഷന് എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
തായങ്കരി-കൊടുപ്പുന്ന റോഡില്‍ വേഴപ്ര കുരിശടിക്ക് സമീപത്തും പടപ്പില്‍ മുട്ട് ഭാഗത്തും നീരേറ്റുപുറം-കിങ്ങറ റോഡില്‍ മുട്ടാര്‍ ജംഗ്ഷന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. അമ്പപ്പുഴ-തിരുവല്ല സംസ്ഥാന പാതയും എസി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. തലവടി കോടമ്പനാടി ഭാഗം ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്. നദീതിരങ്ങളിലും പാടശേഖര നടുവിലും താമസിക്കുന്നവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതും കനത്ത മഴയും ആശങ്ക കൂട്ടുകയാണ്.