ജില്ലാ ആശുപത്രിവളപ്പില്‍ നിരവധി നായ്ക്കളെ കടിച്ച നായയ്ക്ക് പേവിഷബാധ
1563170
Thursday, May 29, 2025 3:15 AM IST
മാവേലിക്കര: ജില്ലാ ആശുപത്രി വളപ്പില്‍ കഴിഞ്ഞ ദിവസം നിരവധി നായ്ക്കളെ കടിച്ച ശേഷം ചത്തുവീണ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. 26ന് വൈകിട്ടോടെയാണ് ആശുപത്രി വളപ്പിലുണ്ടായിരുന്ന ഒരു നായ പരിസരത്തുണ്ടായിരുന്ന എല്ലാ നായകളെയും കടിച്ചത്.
ഇതിനിടെ പേടിച്ച് അത്യാഹിത വിഭാഗത്തിനരികേക്ക് ഓടിക്കയറാന്‍ തുടങ്ങിയ നായകളെ സെക്യൂരിറ്റി ജീവനക്കാരും കൂടിനിന്നവരും ചേർന്ന് ഓടിക്കുകയായിരുന്നു. 27ന് രാവിലെ നായയെ ആശുപത്രി വളപ്പില്‍ ചത്ത നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നായയുടെ ജഡം തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
നായകള്‍ക്ക് വാക്സിനേഷന് ആരംഭിച്ചു; രോഗികളും കൂട്ടിരിപ്പുകാരും ഭീതിയില്‍
മാവേലിക്കര: ആശുപത്രി വളപ്പില്‍ നിരവധി നായ്ക്കളെ കടിച്ച നായ പേപ്പട്ടിയായിരുന്നെന്ന് അറിഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലാണ്. ഇതേത്തുടര്‍ന്ന് ആശുപത്രി വളപ്പില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ക്ക് പ്രതിരോധ വാക്സിന് കുത്തിവയ്ക്കുന്ന നടപടി മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചു. നൂറിലധികം നായ്ക്കളാണ് ജില്ലാ ആശുപത്രി വളപ്പിലും പരിസരങ്ങളിലുമായുളളത്. ഇതില്‍ 12 നായ്ക്കളെ ഇന്നലെ വലയുപയോഗിച്ച് പിടികൂടി വാക്സിന് നല്കി.
വാക്സിന് നല്‍കുന്നതിന് നായ്ക്കളെ പിടികൂടുവാന്‍ വലയുമായി എത്തുമ്പോഴേക്ക് അവ ഓടിമറയുന്ന സ്ഥിതിയാണുളളത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന പരാതി അധികൃതര്‍ക്ക് പലതവണ നല്‍കിയിട്ടും അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
മാവേലിക്കരയില്‍ പേപ്പട്ടികള്‍ വര്‍ധിക്കുന്നു
മാവേലിക്കര: ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു നായകള്‍ക്കാണ് മാവേലിക്കരയില്‍ പേ വിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ചെന്നിത്തല ചെറുകോല്‍ നാടാലിക്കല് ജംഗ്ഷനിലുള്ള വീട്ടുവളപ്പില്‍ കയറിയ തെരുവുനായ അഞ്ചു പേരെ കടിച്ചിരുന്നു.
മാവേലിക്കര ബ്ലോക്ക് വെറ്ററിനറി സര്‍ജനും നായപ്രേമി സംഘത്തിലെ ആളുകളും ചേര്‍ന്ന് നായയെ പിടികൂടി മൃഗാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇത് തൊട്ടടുത്ത ദിവസം ചത്തുപോകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച ജില്ലാ ആശുപത്രി വളപ്പില്‍ നായകളെ കടിച്ച നായയ്ക്കും പേവിഷബാധ സ്ഥിരീകരിച്ചതോടെ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു നായകള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച തഴക്കരയില്‍ അഞ്ച് വയസുകാരനെയും വളര്‍ത്തുനായകളെയും കടിച്ച തെരുവുനായയെ പിന്നീട് കണ്ടെത്താനായിട്ടുമില്ല. ഏപ്രില്‍ മാസത്തില്‍ മാവേലിക്കരയിലെ വിവിധ ഭാഗങ്ങളിലുള്ള 77 പേരെയും നിരവധി തെരുവുനായകളെയും കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
കടിയേറ്റ നായകളെ കണ്ടെത്തി വാക്സിനേഷന് നടത്തുവാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും പൂര്‍ണമായും കണ്ടെത്താനോ കൃത്യമായ രീതിയില്‍ വാക്സിനേഷന് നല്കുവാനോ സാധിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉണ്ടായിരുന്നു. കൂടുതല്‍ നായകള്‍ക്ക് പേവിഷബാധ ഉണ്ടാകുമോയെന്ന ഭീതിയിലാണ് മാവേലിക്കര നിവാസികള്‍.