പോള നിറഞ്ഞു; നീരൊഴുക്ക് തടസപ്പെട്ടു
1563165
Thursday, May 29, 2025 3:14 AM IST
കരിപ്പുഴ: ഒരുകാലത്ത് കായംകുളം ഭാഗത്തുനിന്നു കെട്ടുവള്ളത്തില്‍ ചരക്കുനീക്കത്തിനുപോലും ഉപയോഗിച്ചിരുന്ന കരിപ്പുഴ തോട് മലിനമായി. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ഒഴുകിയെത്തുന്ന പോള കരിപ്പുഴ പാലത്തില്‍ തടഞ്ഞുകിടന്നു നീരൊഴുക്കു തടസപ്പെടുന്നു.
കരിപ്പുഴ തോടിന്റെ ഇരുവശത്തും വെള്ളപ്പൊക്ക ഭീഷണി. തട്ടാരമ്പലം-നങ്ങ്യാര്‍കുളങ്ങര റോഡില്‍ കരിപ്പുഴ പാലത്തിനു സമീപമാണു പോള നിറഞ്ഞു നീരൊഴുക്ക് പൂര്‍ണമായി തടസപ്പെട്ടിരിക്കുന്നത്. പോള ഒഴുകിമാറാത്തതിനാല്‍ കരിപ്പുഴ മേഖലയില്‍ വീടുകളുടെ മുറ്റത്തു പോലും വെള്ളം കയറുന്ന സ്ഥിതിയാണ്.
ബണ്ടുകള്‍
കരിപ്പുഴ ചീപ്പില്‍ പോള തടഞ്ഞുകിടക്കുന്നതിനാലാണ് വെള്ളം ഒഴുകി മാറാത്തതെന്നു നാട്ടുകാര്‍ പറയുന്നു. അച്ചന്‍കോവിലാറ്റില്‍ ആരംഭിച്ചു 11 കിലോമീറ്ററോളം ദൂരം ഒഴുകി കായംകുളം കായലില്‍ പതിക്കുന്ന കരിപ്പുഴ തോട്ടിലെ ബണ്ടുകള്‍ സംബന്ധിച്ച പരാതിക്കു 16 വര്‍ഷത്തോളം പഴക്കമുണ്ട്.
2018ലെ പ്രളയത്തിനുശേഷം പ്രശ്നം ഏറെ രൂക്ഷമായി. തോട്ടില്‍ എക്കല്‍ അടിഞ്ഞ് ആഴം കുറഞ്ഞതിനൊപ്പം പല ഭാഗങ്ങളിലെയും അനധികൃത കൈയേറ്റം കരിപ്പുഴ തോടിനു മരണമണി മുഴക്കുകയാണ്. കരിപ്പുഴ ആച്ചംവാതുക്കല്‍ മുതല്‍ കരിപ്പുഴ പാലം വരെയുള്ള ഭാഗങ്ങളില്‍ പായലും പോളയും പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞുകൂടി തോട് കാണാന്‍ വയ്യാത്ത അവസ്ഥയാണ്.
ജലനിരപ്പ്
കരിപ്പുഴ പാലത്തിനു തെക്കുവശത്ത് പത്തിയൂര്‍, ചേപ്പാട് ഭാഗത്തെ പുഞ്ചക്കൃഷിക്കായി എല്ലാവര്‍ഷവും തടയണ കെട്ടുന്നതോടെ തോട്ടിലെ ഒഴുക്കു പൂര്‍ണമായും നിലയ്ക്കും. ഇതേത്തുടര്‍ന്നു പാലത്തിനു വടക്കോട്ടുള്ള ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറും. ചെറിയൊരു മഴ പെയ്താല്‍ പോലും വെള്ളം കയറുകയും ഇപ്പോള്‍ വര്‍ഷത്തില്‍ കുറഞ്ഞത് എട്ടു മാസം വെള്ളക്കെട്ടില്‍ കഴിയേണ്ട സാഹചര്യവുമാണെന്നു പ്രദേശവാസികള്‍ പറയുന്നു.
അതിനൊപ്പം കരിപ്പുഴ മുതല്‍ തെക്കോട്ടുള്ള ഭാഗങ്ങളില്‍ തോട് വരണ്ടു സമീപത്തെ കിണറുകളിലും മറ്റും ജലനിരപ്പ് ക്രമാതീതമായി താഴുന്ന അവസ്ഥയാണ്. പാലത്തിനു വടക്കു ഭാഗത്തുള്ളവരുടെ പ്രശ്നം പരിഹരിക്കാനായി തടയണ തുറന്നു വിട്ടാല്‍ തെക്കുവശത്ത് കൃഷി വെള്ളത്തിലാകും. ഇതിനുള്ള ശാശ്വത പരിഹാരമാണു വൈകുന്നത്.
പദ്ധതി വൈകുന്നു
കരിപ്പുഴ തോട് ആഴം വര്‍ധിപ്പിച്ചു കര്‍ഷകരുടെയും പ്രദേശവാസികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആർ) 2023 ജനുവരിയില്‍ പൂര്‍ത്തിയായതാണ്.
ചേപ്പാട്, ചെട്ടികുളങ്ങര, ചെന്നിത്തല, പത്തിയൂര്‍, പള്ളിപ്പാട് പഞ്ചായത്തു പ്രദേശത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരത്തിനായി കരിപ്പുഴ തോടിന്റെ ആഴം ഒരു മീറ്റര്‍ വര്‍ധിപ്പിക്കുക, ആഴം വര്‍ധിപ്പിക്കുമ്പോള്‍ ലഭിക്കുന്ന മണ്ണ് ഉപയോഗിച്ചു തോടിന്റെ ഇരുകരകളിലെയും ബണ്ട് ബലപ്പെടുത്തുക തുടങ്ങിയവയായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം.
പദ്ധതിക്കായി 20 കോടി രൂപയോളം ചെലവാണു പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ കുറഞ്ഞതു 4000 ഏക്കറോളം പാടശേഖരത്തില്‍ കൃഷി സുഗമമായി നടത്താന്‍ സാധിക്കും. ഒപ്പം വെള്ളപ്പൊക്കത്തിനും ശമനമാകും.