ചേര്‍ത്തലയില്‍ മൂവായിരത്തിലധികം വീടുകള്‍ ഭീഷണിയില്‍
1563656
Friday, May 30, 2025 11:59 PM IST
ചേര്‍ത്തല: കനത്ത മഴയെത്തുടര്‍ന്ന് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. മൂവായിരത്തിലധികം വീടുകളാണ് വെള്ളത്തിലായിരിക്കുന്നത്. മഴയ്ക്കൊപ്പം വീശിയടിക്കുന്ന കാറ്റ് വ്യാപകനാശം വിതയ്ക്കുന്നുണ്ട്. വെളളിയാഴ്ച മാത്രം മരം വീണ് താലൂക്കില്‍ അഞ്ചു വീടുകള്‍ക്കാണ് ഭാഗികനാശം ഉണ്ടായത്. പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല നഗരം, വയലാര്‍, തണ്ണീര്‍മുക്കം, ചേര്‍ത്തല തെക്ക് തുടങ്ങി എല്ലായിടത്തും വീടുകള്‍ വെളളക്കെട്ടിലായിട്ടുണ്ട്.
പല പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാന്‍ റവന്യു വകുപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. അവശ്യഘട്ടത്തില്‍ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ക്യാമ്പുകള്‍ തുറക്കും.
സ്കൂളുകള്‍ തുറക്കാന്‍ രണ്ടു ദിനങ്ങള്‍ മാത്രം ഉള്ളപ്പോള്‍ വെള്ളക്കെട്ട് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ചേര്‍ത്തല ഗവണ്മെന്റ് ടൗണ്‍ സ്കൂളിലെ വെള്ളക്കെട്ടിനു പരിഹാരം തേടി പിടിഎ തഹസില്‍ദാര്‍ക്കു പരാതി നല്കി.
പൊന്നാംവെളി ടികെഎസ് ഗ്രന്ഥശാലാ മന്ദിരത്തിന്റെ മതില് നിലംപൊത്തി. ഒറ്റമശേരിയില്‍ പ്രതിരോധങ്ങള്‍ തകര്‍ത്തും കടലേറ്റം ശക്തമായിരിക്കുകയാണ്. മൂന്നുവീടുകള്‍ ഏതുസമയത്തും കടലെടുക്കുന്ന സ്ഥിതിയിലാണ്. ഇവിടെ കടല്വെള്ളക്കയറ്റം വീടുകൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. പ്രദേശവാസികളെ മാറ്റിത്താമസിപ്പിക്കുന്നതിനു റവന്യുവകുപ്പ് പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്നു തഹസില്‍ദാര്‍ അറിയിച്ചു.