ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് പത്തു കോടിയുടെ തട്ടിപ്പ്
1563427
Thursday, May 29, 2025 11:50 PM IST
ചെങ്ങന്നൂർ: ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറിലധികം പേരിൽനിന്ന് 10 കോടിയിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മകനെതിരേ കേസ്. തമിഴ്നാട്ടിലും കേരളത്തിലുമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സിപിഎം ചെറിയനാട് തെക്ക് ലോക്കൽ കമ്മിറ്റിയംഗം ഉണ്ണികൃഷ്ണപിള്ളയുടെ മകൻ ദീപക് ബാലൻപിള്ളയ്ക്കെതിരേയാണ് പരാതി. ഇയാളുടെ ഉടമസ്ഥതയിലുള്ള ഹംഗറിയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ഏജന്റുമാർ മുഖേന പണം വാങ്ങുകയായിരുന്നു തട്ടിപ്പിന്റെ രീതിയെന്നു പറയുന്നു. തമിഴ്നാട് സ്വദേശിയായ ഏജന്റ് മോഹനൻ നാഗർകോവിൽ എസ്പിക്ക് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത വടശേരി എൻ-2 പോലീസ് കഴിഞ്ഞ ദിവസം ചെറിയനാട്ടെത്തി ഉണ്ണികൃഷ്ണപിള്ളയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തിരുന്നു.
ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം ദീപക് അടുത്തിടെ വാങ്ങിയ ആഡംബര വീട്ടിലെത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. വടശേരി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തശേഷം വൈകിട്ടോടെ വിട്ടയച്ചു.
മോഹനൻ നൽകിയ പരാതിയിൽ ഉണ്ണികൃഷ്ണപിള്ളയെയും ഭാര്യയെയും രണ്ടും മൂന്നും പ്രതികളാക്കിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ അക്കൗണ്ടുകളിലൂടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്താൻ സാധിക്കാത്തതിനാലാണ് വിട്ടയച്ചതെന്നും ദീപക്കിനെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും നാഗർകോവിൽ എസ്പി ഡോ. ആർ. സ്റ്റാലിൻ പറഞ്ഞു.
മോഹനൻ 400 പേരിൽനിന്ന് വാങ്ങിയ ഏകദേശം ഒന്നരക്കോടിയോളം രൂപ ദീപക്കിന് നൽകിയിട്ടുണ്ട്. ആദ്യം പണം നൽകിയ 33 പേർക്ക് ഉടൻ വീസ ലഭിച്ചതിനാലാണ് കൂടുതൽ പേരിൽനിന്ന് പണം വാങ്ങി നൽകിയതെന്ന് മോഹനൻ പറഞ്ഞു.
എന്നാൽ, ഈ 33 പേരും ഇപ്പോൾ ജോലിയും ശമ്പളവുമില്ലാതെ ഹംഗറിയിൽ കുടുങ്ങിയിരിക്കുകയാണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിലൂടെ ദീപക് നാട്ടിലെത്തുമെന്നും പണം തിരികെ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് മോഹനൻ. പണം നൽകിയവർ നിരന്തരം എത്തുന്നതിനാൽ വീട്ടിൽ പോകാൻ സാധിക്കാത്ത അവസ്ഥയാണെന്നും മോഹനൻ വെളിപ്പെടുത്തി.
സമാനമായ അവസ്ഥയിലാണ് പല ഏജന്റുമാരും. ജോലിയുടെ സ്വഭാവം അനുസരിച്ച് ഓരോരുത്തരിൽനിന്ന് സർവീസ് ചാർജ് ഇനത്തിൽ 35,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയാണ് നിശ്ചയിച്ചിരുന്നത്. ഏജന്റുമാർ ശേഖരിച്ച തുക ദീപക്കിന്റെ അക്കൗണ്ടിലേക്കാണ് നൽകിയത്. വീസയോ ഓഫർ ലെറ്ററോ ലഭിക്കാതിരുന്നതോടെ പണം നൽകിയവർ ഏജന്റുമാരെ സമീപിച്ച് പണം തിരികെ ആവശ്യപ്പെട്ടു.
ദീപക്കിനെ ബന്ധപ്പെട്ടപ്പോൾ അവധി പറഞ്ഞ് ഒഴിഞ്ഞതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. ഇതോടെ ഏജന്റുമാർ 50 ലക്ഷം രൂപ മുതൽ ഒന്നരക്കോടി രൂപ വരെ കടബാധ്യതയിലായി. എറണാകുളം സ്വദേശിയായ അഭിഭാഷകൻ ഉൾപ്പെടെ വലിയൊരു സംഘം തട്ടിപ്പിനു പിന്നിലുള്ളതായാണ് ആരോപണം. 2023ൽ എറണാകുളം കേന്ദ്രീകരിച്ച് ദീപക് ആരംഭിച്ച ആർക്ക്സ് ഇന്റർനാഷണൽ എന്ന ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്.
എറണാകുളം, കോട്ടയം, ഹരിപ്പാട്, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് പണം നഷ്ടമായവരിൽ ഏറെയും. ദീപക് അടുത്തിടെ വൻ തുക നൽകി ചില സ്വത്തുക്കൾ വാങ്ങിയതായി പറയപ്പെടുന്നു. ദീപക് നടത്തിയ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി ദീപക്കിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെക്കുറിച്ചും ആലോചനകളുണ്ട്. ദിവസവും നിരവധി ആളകൾ പണം തിരികെ ആവശ്യപ്പെട്ട് ദീപക്കിന്റെ വീട്ടിലെത്തുന്നുണ്ട്. എന്നാൽ, അവിടെയെത്തുന്നവരെ ദീപക് ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതികൾ.