ആലപ്പുഴ -എറണാകുളം ദേശീയപാതയിലും വിള്ളല്‍
1563163
Thursday, May 29, 2025 3:14 AM IST
ചേർത്തല: ആലപ്പുഴ-എറണാകുളം ദേശീയപാതയിലും വിള്ളല്‍ കണ്ടെത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. പട്ടണക്കാട് പോലീസ് സ്റ്റേഷനു മുൻവശം 50 മീറ്ററോളം നീളത്തിലാണ് വിള്ളലുകൾ ഉണ്ടായിരിക്കുന്നത്. അതോടൊപ്പം ഇവിടെയുണ്ടായിരുന്ന കോൺക്രീറ്റ് കാനയും ഇടിഞ്ഞുതാഴ്ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത ഇടിഞ്ഞുവീഴുന്ന സംഭവം ഇവിടെയും നടക്കുന്നുവെന്ന പ്രചാരണം ശക്തമായി.
ദേശീയപാതയുടെ നിര്‍മാണത്തില്‍ അപാകത നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടയില്‍ ദേശീയപാതയിലെ വിള്ളലുകൾ അടയ്ക്കാൻ വന്ന എൻഎച്ച് ഉദ്യോഗസ്ഥരെയും അവര്‍ വന്ന വാഹനവും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. സംഭവസ്ഥലത്ത് കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എത്താതെ പ്രതിഷേധത്തില്‍നിന്നു പിന്തിരിയില്ലെന്ന് സമരക്കാർ നിലപാട് എടുത്തു.
തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം പട്ടണക്കാട് പോലീസ് സ്റ്റേഷൻ എസ്ഐയും വില്ലേജ് ഓഫീസറും സമരക്കാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ റോഡ് വിള്ളലുണ്ടായ ഭാഗം മുഴുവൻ രണ്ടാമത് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചു. യാത്രക്കാർക്കും വാഹനങ്ങൾക്കും സുഗമമായി യാത്ര ചെയ്യുന്നതിനുള്ള ബദല്‍ സംവിധാനം ഒരുക്കാം എന്ന് ഹൈവേ അഥോ റിറ്റിയുടെ ഉറപ്പിന്മേൽ സമരക്കാർ പിരിയുകയായിരുന്നു.
പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് പട്ടണക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എം. രാജേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ടി.എച്ച്. സലാം ഉദ്ഘാടനം ചെയ്തു. ടി.എസ്. രഘുവരൻ, ടി.എസ്. ജാസ്മിൻ, എം.കെ. ജയപാൽ, പി.കെ. നസീർ, സി.ആർ. സന്തോഷ്, മഹേഷ് പട്ടണക്കാട്, ടി.കെ. അനിലാൽ, അബ്ദുൽ സത്താർ, സജീർ പട്ടണക്കാട്, കെ.എസ്. ജയനാഥ്, ശ്രീനിജി കോതകുളങ്ങര, പ്രശോഭൻ, എൻ. സുമത്രൻ, ബൈജു, ഹാറൂൺ റഷീദ്, സുനിമോൾ, എ.ആർ. ഷാജി, കെ.ഡി. അജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.