റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി കെ.ബി. ഗണേഷ്കുമാര്
1563647
Friday, May 30, 2025 11:59 PM IST
മാവേലിക്കര: മാവേലിക്കരയില്‍ ആരംഭിച്ച റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാര്‍. കേഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്യും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കരയിലെ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിന്റെയും ടെസ്റ്റ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷിതത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ആദ്യഘട്ടത്തില്‍ അനിമേറ്റഡ് വീഡിയോസ് ഇറക്കും. രണ്ടാം ഘട്ടത്തില്‍ മൊബൈല്‍ ഫോണില്‍ വാഹനം ഓടിക്കാവുന്ന തരത്തില്‍ ഗെയിം നിര്‍മിക്കും. വിദ്യാർഥികള്‍ക്കായി ലേണേഴ്സ് ടെസ്റ്റ് ആപ്പ് പുറത്തിറക്കും. 30 ചോദ്യങ്ങള്‍ ഉണ്ടാകും.
ഇനിമുതൽ ഉദ്യോഗസ്ഥര്‍ മാസത്തില്‍ ഒരിക്കലും ഡ്രൈവിംഗ് ട്രെയിനർമാര്‍ മൂന്ന് മാസത്തില്‍ ഒരിക്കലും ടെസ്റ്റില്‍ പങ്കെടുത്ത് വിജയിക്കണം. ലേണേഴ്സ് ടെസ്റ്റിനായി അഞ്ച് ഭാഷകളില്‍ പഠിക്കാന്‍ സാധിക്കുന്ന ആപ്പും പുറത്തിറങ്ങുകയാണ്. കൂടാതെ കണ്സഷന് സ്മാര്‍ട്ട് കാര്‍ഡ് ആക്കും.
കെഎസ്ആര്‍ടിസിക്കായുള്ള ആപ്പ് വരുന്നതോടെ ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്യാനുള്ള സൗകര്യവും വാഹനത്തിന്റെ കൃത്യമായ സമയം, ബസ് സ്റ്റേഷന്റെ എവിടെ എന്നിവ അറിയാനുള്ള സൗകര്യവും ഉണ്ടാകും. പുതിയ സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസുകളും 8.5മീറ്റര്‍, 10 മീറ്റര്‍ നീളമുള്ള ലോക്കല്‍ ബസുകളും വരും. ഇതോടെ കെഎസ് ആര്‍ടിസി 25 ശതമാനം ആളുകള്‍ അധികമായി ഉപയോഗിക്കാന്‍ തുടങ്ങും. കെഎസ്ആര്‍ടിസി വര്‍ക്ഷോപ്പുകളില്‍ 460 കാമറകള്‍ ഉടന്‍ സ്ഥാപിക്കും.
ലൈറ്റ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് ഓഫീസ് ഡ്യൂട്ടി കൊടുക്കും. ജീവനക്കാര്‍ക്കും കുടുംബത്തിനും 3 ലക്ഷം മുതല്‍ 30 ലക്ഷം രൂപ ചികിത്സയ്ക്കായി ലഭിക്കുന്ന ഇന്‍ഷുറന്‍സ് സ്കീം ആരംഭിക്കും ഒരാള്‍ മരിച്ചാല്‍ ഒരു കോടി രൂപ കുടുംബത്തിന് ലഭിക്കും. 70 വയസുവരെ സര്‍വ ആനുകൂല്യങ്ങളും ലഭ്യമാകും.
രാത്രിയില്‍ ഓടിയില്ലെങ്കില്‍ പ്രൈവറ്റ് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും. ലഹരിക്കച്ചവടം, സ്ത്രീപീഡനം, പോക്സോ കേസ്, അപകട കരമായ ഡ്രൈവിംഗ് എന്നീ കേസുകളില്‍ ഉള്‍പ്പെട്ടവരെ സ്കൂള്‍ ബസിന്റെ ഡ്രൈവര്മാരാക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം.എസ്.അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി ചെയര്മാന്, മനേജിംഗ് ഡയറക്ടര്‍ പി.എസ്. പ്രമോദ് ശങ്കര്‍, മാവേലിക്കര നഗരസഭാ ചെയര്മാന് നൈനാന് സി. കുറ്റിശേരില്‍, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.