38കാരനും 16കാരിയും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
1563167
Thursday, May 29, 2025 3:15 AM IST
ആലപ്പുഴ: കരുവാറ്റയില്‍ രണ്ടു കുട്ടികളുടെ പിതാവായ യുവാവും 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. ചെറുതന തെക്ക് കണ്ണോലില്‍ ശ്രീജിത്ത് (38), പള്ളിപ്പാട് നടുവട്ടം കാട്ടില്‍ ചിറയില്‍ രവീന്ദ്രന് നായര്‍-വിമല ദമ്പതികളുടെ മകളും ഹരിപ്പാട് ബോയ്സ് ഹൈസ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ ദേവിക (16) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെ കരുവാറ്റ റെയിൽവേ ക്രോസിനു സമീപത്താണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കു പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസിനു മുന്നിലേക്കാണ് ഇരുവരും എടുത്തു ചാടിയത്. അപകടത്തെത്തുടർന്ന് ട്രെയിൻ 20 മിനിറ്റോളം പിടിച്ചിട്ടു.
മരിച്ച യുവാവും വിദ്യാര്‍ഥിനിയും റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത് ബൈക്കിലാണ്. ദേശീയ പാതയുടെ ഭാഗത്തുനിന്ന് എത്തിയ ഇരുവരും ബൈക്ക് സ്റ്റേഷനു സമീപം പാര്‍ക്ക് ചെയ്താണ് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. തുടര്‍ന്ന് അതുവഴി ആലപ്പുഴ ഭാഗത്തേക്കു വരികയായിരുന്ന തിരുവനന്തപുരം നോര്‍ത്ത് അമൃത്സര്‍ എക്സ്പ്രസിനു മുന്‍പിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ശരീരം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തലയടക്കം ചിതറിപ്പോയതിനാല്‍ ഇരുവരെയും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
ചുരുക്കം ചില പാസഞ്ചര്‍ ട്രെയിനുകള്‍ക്കു മാത്രം സ്റ്റോപ്പുള്ള കരുവാറ്റയില്‍ സ്ഥിരമായി സ്റ്റേഷന് മാസ്റ്ററോ ജീവനക്കാരോ ഇല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്റ്റേഷന് സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും ആരോപണമുണ്ട്.
അതേസമയം സ്റ്റേഷന് എത്തുന്നതിന് മുന്‍പ് ട്രാക്കില്‍ വലിയ വളവുകളൊന്നും ഇല്ലാത്തതിനാല്‍ ട്രെയിന്‍ വരുന്നത് ദൂരെനിന്നുതന്നെ ശ്രീജിത്തും പെണ്‍കുട്ടിയും കണ്ടിരിക്കാമെന്നാണ് നിഗമനം. ട്രെയിന്‍ ഇടിച്ച വിവരം ലോക്കോ പൈലറ്റ് ആലപ്പുഴയില്‍ എത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ 20 മിനിറ്റോളം പിടിച്ചിട്ടിരുന്നു. വിദ്യാര്‍ഥിനിയുമായി സ്റ്റേഷനിലേക്ക് എത്താന്‍ ഉപയോഗിച്ച ബൈക്ക് ശ്രീജിത്തിന്റെ അടുത്തബന്ധുവിന്റേതാണെന്നാണ് നിഗമനം. ദേവികയുടെ സഹോദരന് വൈശാഖ്.സംസ്കാരം ഇന്ന് വൈകിട്ട് നാലിന്.