ശാപമോക്ഷം തേടുന്ന മണപ്ര-വൈശ്യംഭാഗം റോഡ്
1563430
Thursday, May 29, 2025 11:50 PM IST
മങ്കൊമ്പ്: നെടുമുടി പഞ്ചായത്തിലെ മണപ്ര-വൈശ്യംഭാഗം റോഡിന്റെ ശോച്യാവസ്ഥ നാടിനു സമ്മാനിക്കുന്നത് ദുരിതം മാത്രം. യാത്രക്കാർ, മഠത്തിൽ മുല്ലാക്കൽ പാടശേഖരത്തിലെ കർഷകർ, പാടശേഖരത്തിനു സമീപത്തെ താമസക്കാർ എന്നിവർക്കാണ് റോഡ് ദുരിതങ്ങൾ സമ്മാനിക്കുന്നത്. നെടുമുടി കൃഷിഭവന് കീഴിലുള്ള മഠത്തിൽ മുല്ലാക്കൽ പാടശേഖരത്തിന്റെ വടക്കേ ഭാഗത്തുകൂടി കടന്നുപോകുന്ന റോഡ് വർഷങ്ങളായി താഴ്ന്നനിലയിലാണ്.
വടക്കുവശത്തെ തോട്ടിൽനിന്നുള്ള വെള്ളം റോഡ് വഴി കവിഞ്ഞുകയറി പാടശേഖരത്തിൽ നിറയുന്നതാണ് പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമാക്കുന്നത്. നെടുമുടി പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ മുതൽ പടിഞ്ഞാറോട്ട് ഏകദേശം 700 മീറ്റർ നീളം റോഡ് ഉയർത്തിയാൽ തങ്ങളുടെ ദുരിതങ്ങൾക്കു പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കാലങ്ങളായി ഈ ആവശ്യം ഇവർ അധികാരികൾക്കു മുന്നിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇവരെല്ലാം മുഖംതിരിഞ്ഞ സമീപനമാണ് കാട്ടുന്നത്.
കഴിഞ്ഞ മൂന്നു വർഷങ്ങളിലും ബന്ധപ്പെട്ട കൃഷി ഓഫീസ്, പഞ്ചായത്ത് ഓഫീസ് മുഖാന്തരം ജില്ലാ ഭരണാധികാരികളുടെ മുന്നിൽ നാട്ടുകാരും പാടശേഖര സമിതിയും നിവേദനങ്ങൾ നല്കിയിരുന്നു. വീണ്ടുമൊരു മഴക്കാലം വന്നെത്തുമ്പോൾ ദുരിതങ്ങൾ ആവർത്തിക്കുകയാണ്.
നിലവിൽ റോഡ് രണ്ടടിയോളം വെള്ളത്തിലാണ്. ഇതുമൂലം വാഹനഗതാഗതം തികച്ചും അസാധ്യമായിരിക്കുകയാണ്. ദേശീയ പാതയിൽനിന്ന് എസി റോഡിലേക്കും ചങ്ങനാശേരി-എടത്വ പ്രദേശങ്ങളിലേക്കുമുള്ള എളുപ്പവഴിയാണെന്നത് റോഡിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ദിവസേന വലുതും ചെറുതുമായ നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മഠത്തിൽ മുല്ലാക്കൽ പാടശേഖരത്തിലെ നൂറു കണക്കിന് വീടുകളാണ് ഇപ്പോൾ വെള്ളത്തിനടിയിലായിരിക്കുന്നത്.
പ്രദേശത്തെ കരകൃഷികളും മറ്റും വെള്ളംകയറി നശിച്ചിരിക്കുന്നു. മിക്ക പുരയിടങ്ങളും വീടുകളും വെള്ളക്കെട്ടിലാണ്. റോഡിലും നടപ്പാതകളിലും കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. പാടശേഖരത്തിൽ മുൻവർഷങ്ങളിൽ രണ്ടാംകൃഷിയിറക്കിയപ്പോഴെല്ലാം റോഡ് കവിഞ്ഞു കയറി കൃഷി നശിക്കുന്നതിനാൽ കർഷകർ ഇതിൽ നിന്നു പിൻമാറുകയായിരുന്നു.
നിയന്ത്രിത അളവിൽ വെള്ളം വറ്റിച്ചു നിർത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. റോഡ് ഉയർത്തി നിർമിക്കുക മാത്രമാണ് തങ്ങളുടെ ദുരിതങ്ങൾക്കുള്ള ശാശ്വത പരിഹാരമെന്നാണ് നാട്ടുകാർ പറയുന്നത്.