മലവെള്ളമെത്തി, ദുരിതക്കയത്തിൽ കുട്ടനാട്
1563432
Thursday, May 29, 2025 11:50 PM IST
മങ്കൊമ്പ്: കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.
വെള്ളംകയറി പല റോഡുകളിലും ഗതാഗതതടസവും നേരിടുന്നുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഇന്നലെ വൈകുന്നേരം വരെ മഴ മാറിനിന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ ജലനിരപ്പു വീണ്ടും ഉയർന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രണ്ടടിയിലേറെയാണ് ജലനിരപ്പുയർന്നിരിക്കുന്നത്.
കാറ്റിൽ മരങ്ങൾ വീഴുന്നതോടെ വൈദ്യുതി തടസങ്ങളും പതിവാകുകയാണ്. ശക്തമായ കാറ്റിൽ ഇന്നലെ മാത്രം വിവിധയിടങ്ങളിലായി 70ലേറെ പോസ്റ്റുകൾ ഒടിഞ്ഞു.
മങ്കൊമ്പ് സെക്ഷൻ പരിധിയിൽ 14, കിടങ്ങറയിൽ 5, ചമ്പക്കുളത്ത് 10, എടത്വയിൽ 22, തകഴിയിൽ 9, ചമ്പക്കുളത്ത് അഞ്ചും പോസ്റ്റുകൾ ഒടിഞ്ഞു. ജലനിരപ്പുയർന്നതോടെ കാവാലം കൃഷിഭവൻ പരിധിയിൽ മംഗലം മാണിക്യമംഗലം കായൽ, കട്ടക്കുഴി പാടശേഖരം എന്നിവിടങ്ങളിൽ മടവീഴ്ചയുണ്ടായി.
കൈനകരി ആറുപങ്ക് പാടശേഖരത്തിലും മടവീഴ്ചയുണ്ടായത് പ്രദേശത്തെ താമസക്കാരെ ദുരിതത്തിലാക്കി. തട്ടാശേരി നാൽപതിൽ റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്. കൈനകരി കൃഷിഭവൻ പരിധിയിലെ ഇരുമ്പനം പാടശേഖരത്തിലെ കിടങ്ങറ കരിക്കത്തറയിലെ മോട്ടോർ തറയുടെ ഷെഡ് തകർന്നു.
വൈശ്യംഭാഗം-ചതുർഥ്യാകരി-പുളിങ്കുന്ന്-പള്ളിക്കൂട്ടുമ്മ-നീലംപേരൂർ, മുട്ടാർ സെൻട്രൽ, മിത്രക്കരി ജീമംഗലം, മുളയ്ക്കാംതുരുത്തി-വാലടി എന്നീ റോഡുകളിൽ വെള്ളം കയറി. എന്നാൽ, ഇവിടെയെല്ലാം കെഎസ്ആർടിസി സർവീസുകൾ മുടങ്ങാതെ നടക്കുന്നുണ്ട്. ഇനിയും ജലനിരപ്പുയർന്നാൽ സർവീസുകൾ പ്രതിസന്ധിയിലാകും. പുളിങ്കുന്ന് താലൂക്ക് ആശുപത്രി വളപ്പിലും വെള്ളം കയറി. രണ്ടാം കൃഷിക്കായി നിലമൊരുക്കൽ ജോലികൾക്കായി ഒരുങ്ങുന്ന പാടശേഖരങ്ങൾക്കും ജലനിരപ്പുയർന്നത് വിനനായി.
കുട്ടനാട്ടിലെ പലപ്രദേശങ്ങളിലും വ്യാപകമായ തോതിൽ കരകൃഷിക്കും നാശം സംഭവിച്ചു. ജലനിരപ്പുയർന്നത് കാവാലം, പുളിങ്കുന്ന് ജങ്കാർ സർവീസുകൾക്കും ഭീഷണിയായിട്ടുണ്ട്.
ചേര്‍ത്തല താലൂക്കില്‍ വ്യാപക നാശനഷ്ടം
ചേര്‍ത്തല: മഴയും കാറ്റും വീണ്ടും ശക്തിപ്രാപിച്ചതോടെ വീണ്ടും താലൂക്കില്‍ വലിയ നാശം. ഇന്നലെ മാത്രം താലൂക്കില്‍ അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ വീണും തൂണുകള്‍ ഒടിഞ്ഞുവീണും കെഎസ്ഇബിയുടെ നഷ്ടം ഒരു കോടിയും കടന്നിട്ടുണ്ട്. ഇന്നലെ ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലായി 15 വൈദ്യുതി തൂണുകളാണ് മരം വീണ് ഒടിഞ്ഞത്. ഇതിനൊപ്പം വെള്ളക്കെട്ടും ശക്തമായി.
2000ത്തോളം വീടുകളാണ് വെള്ളക്കെട്ടുഭീഷണിയിലുള്ളത്. ആലുങ്കല്‍ കവലയില്‍ റോഡിലേക്ക് മരങ്ങള്‍ കടപുഴകിവീണ് ആലുങ്കല്‍-കണ്ണികാട്ട് റോഡിലും ആലുങ്കല്‍ - കൊട്ടാരം റോഡിലും ഗതാഗതതടസം നേരിട്ടു. രണ്ടിടത്തുമുണ്ടായിരുന്ന മതിലുകള്‍ പൂര്‍ണമായി തകര്‍ന്നു. സ്റ്റാന്‍ഡിലുണ്ടായിരുന്ന ഓട്ടോകള്‍ക്കു സമീപമാണ് മരങ്ങള്‍ വീണത്.
ചേര്‍ത്തല വടക്ക്, പട്ടണക്കാട്, തണ്ണീര്‍മുക്കം, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലായാണ് അഞ്ചുവീടുകള്‍ ഭാഗികമായി തകര്‍ന്നത്. പട്ടണക്കാട്, ചേര്‍ത്തല, അര്‍ത്തുങ്കല്‍ വൈദ്യുതി സെക്ഷന്റെ പരിധിയില്‍ മാത്രം കാറ്റില്‍ പലയിടത്തും ലൈനുകളിലേക്കു മരം മറിഞ്ഞും വൈദ്യുതി തൂണുകള്‍ മറിഞ്ഞും പ്രതിസന്ധിയുണ്ടായി. വൈദ്യുതി തടസങ്ങള്‍ പരിഹരിക്കുന്നതിനായി തീവ്രശ്രമങ്ങളാണ് നടക്കുന്നത്.
മാന്നാറിൽ വീടുകൾ തകർന്നു
മാന്നാർ: കാലവർഷതാണ്ഡവം ഇന്നലെയും മാന്നാറിൽ വൻ നാശനഷ്ടങ്ങൾ വരുത്തി. ഇന്നലെ വൈകുന്നേരം വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണും നിരവധി വീടുകൾ ഭാഗികമായി തകർന്നു. നിരവധി വൈദ്യത പോസ്റ്റുകളും ഒടിഞ്ഞുവീണു. പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു. പാവുക്കര കറുകയിൽ ജിജോ തോമസിന്റെ വീടിനു മുകളിലേക്ക് സമീപ പുരയിടത്തിൽനിന്ന് രണ്ടു വലിയ മരങ്ങൾ വീണു ഭാഗികമായി തകർന്നു.
മാന്നാർ നായർ സമാജം സ്കൂളിനു സമീപം നിന്ന മരം പിഴുതുവീണ് സ്കൂളിന്റെ മുൻവശത്തെ ജൂസ് കട തകർന്നു. പാവുക്കര കരയോഗം സ്കുളിന് വടക്ക് ശ്യാമശ്രീയിൽ പി.ഡി. ശ്യാമളന്റെ വീട്ടിൽനിന്ന വലിയമാവ് കടപുഴകി റോഡിലേക്ക് വീണു രണ്ടു പോസ്റ്റുകൾ ഒടിഞ്ഞു.
ട്രാൻസ്ഫോർമറിനും കേടുപാടുണ്ടായി. കുട്ടംപേരൂർ വലിയകുളങ്ങര പുത്തൻപുരയ്ക്കൽ ഭാഗത്ത് റോഡിലേക്ക് മരം ഒടിഞ്ഞുവീണ് ഗതാഗതതടസമുണ്ടായി. രണ്ടു വൈദ്യുത തൂണുകളും ഒടിഞ്ഞു. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി ഒടിഞ്ഞ പോസ്റ്റുകൾ റോഡിൽനിന്നു നീക്കി. മാന്നാർ പാണ്ടനാട് ചെങ്ങന്നൂർ റോഡിൽ പരുമല പാലച്ചുവട് ജംഗ്ഷനിലെ പാല മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി.
അപ്പര്‍ കുട്ടനാട്ടില്‍
ജലനിരപ്പ് ഉയരുന്നു, ഗതാഗതം നിലച്ചു
എടത്വ: കനത്തമഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും മൂലം അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഗ്രാമീണ സര്‍വീസ് റോഡുകളില്‍ ഗതാഗതം നിലച്ചു. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കും വര്‍ധിച്ചതോടെ അപ്പര്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക പഞ്ചായത്തിലും വെള്ളം കയറി. തലവടി പഞ്ചായത്തിലെ കുന്നുമ്മാടി കുതിരച്ചാല്‍ കോളനിയിലെ വീടുകളില്‍ വെള്ളം കയറി.
പ്രദേശത്തുനിന്ന് താമസക്കാര്‍ ബന്ധുവീടുകളിലേക്കു മാറുകയാണ്. തലവടിയില്‍ ക്യാമ്പ് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി ആലോചിച്ചുവരുന്നു. പമ്പാ, മണിമല, അച്ചന്‍കോവിലാറുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നിരണം, വീയപുരം, മുട്ടാര്‍, തലവടി, എടത്വ, തകഴി പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. താഴ്ന്ന സ്ഥലങ്ങള്‍ മുട്ടോളം വെള്ളത്തിലായി.
മുട്ടാര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ജനജീവിതം ദുഃസഹമായി തീര്‍ന്നിരിക്കുകയാണ്. മുട്ടാറില്‍നിന്ന് പ്രധാന പാതകളിലേക്കുള്ള സര്‍വീസ് നിലച്ചതോടെ യാത്രാ ദുരിതവും ഇരട്ടിച്ചിട്ടുണ്ട്. വരുന്ന അഞ്ചു ദിവസം കനത്ത മഴയാണെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ഇപ്പോള്‍ തന്നെ ഒട്ടുമിക്ക പ്രദേശവും വെള്ളത്തിനടിയിലായി. ഇനിയും മഴ ശക്തിപ്പെട്ടാല്‍ പ്രളയം ആവര്‍ത്തിക്കുമോയെന്ന് ആശങ്കയുണ്ട്.
കുന്നുമ്മാടി-കുതിരച്ചാല്‍ നിവാസികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ ആദ്യം വെള്ളത്തില്‍ മുങ്ങുന്ന പ്രദേശമെന്നിരിക്കേ ഇവിടത്തെ താമസക്കാരെ ക്യാമ്പുകളിലേക്കു മറ്റേണ്ടിവരും. ജില്ലയില്‍ ഏതാനും ദിവസങ്ങളായി കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും കിഴക്കന്‍ വെള്ളം എത്തിയതോടു കൂടിയാണ് ജലനിരപ്പിന് ക്രമാതീതമായി ഉയര്‍ന്നത്.
ദിവസങ്ങളായി തുടരുന്ന ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് അപ്പര്‍ കുട്ടനാട്ടിലെ നിരവധി വീടുകള്‍ക്ക് കേട് സംഭവിച്ചിരുന്നു. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍നിന്ന് താമസക്കാര്‍ ബന്ധുവീടുകളിലേക്കു മാറിയിട്ടുണ്ട്.
ഇന്നലയും തലവടി, എടത്വ പ്രദേശങ്ങളില്‍ മരം വീണ് വീടുകള്‍ തകര്‍ന്നു. മഴയ്ക്കൊപ്പം വീശിയടിക്കുന്ന ശക്തമായ കാറ്റാണ് ആശങ്കപ്പെടുത്തുന്നത്.
റോഡുകളില്‍ വെള്ളം കയറിയതോടെ ബസ് സര്‍വീസ് നിലച്ചു. തായങ്കരി-ചങ്ങനാശേരി, നീരേറ്റുപുറം-മുട്ടാര്‍- കിടങ്ങറ, എടത്വ-കളങ്ങര, എടത്വ-വീയപുരം, എടത്വ-കൈതത്തോട് ഭാഗങ്ങളിലേക്കുള്ള സര്വവീസാണ് നിര്‍ത്തിവച്ചത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ ഗതാഗതവും നിലയ്ക്കാന്‍ സാധ്യതയുണ്ട്.
അപ്പര്‍ കുട്ടനാട്ടില്‍നിന്ന് തോട്ടപ്പള്ളി വഴി വെള്ളം കടലിലേക്ക് ഒഴുകിപ്പോകാനുള്ള താമസമാണ് അപ്പര്‍ കുട്ടനാടിനെ വെള്ളത്തില്‍ മുക്കുന്നത്.
കുട്ടനാട്ടിൽ അടിയന്തര സഹായം എത്തിക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി
മാവേലിക്കര: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലുള്ളവർക്ക് സർക്കാർ അടിയന്തര സഹായം എത്തിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. തുടർച്ചയായുള്ള കനത്ത മഴമൂലം കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് അതിശക്തമായി തുടരുന്ന കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങൾ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൈനകരി അടക്കമുള്ള പ്രദേശങ്ങളിൽ മട വീണതു മൂലം വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഭൂരിപക്ഷം പ്രദേശങ്ങളിലും കാൽനടയായും വാഹനത്തിലുമുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമായി തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും അടിയന്തരമായി തുറക്കണം. ദുരിതബാധിതർക്കായി സൗജന്യ ഭക്ഷണം ഉൾപ്പെടെ ലഭ്യമാകുന്ന ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തരമായി തുറക്കണമെന്നും സൗജന്യറേഷൻ ഏർപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.
വെള്ളപ്പൊക്കം മൂലം സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സബ് സെന്റർ ദുരിതാശ്വാസക്യാമ്പുകളിലും അവശ്യമരുന്നുകൾ ഉറപ്പാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും കൊടുക്കുന്നിൽ ആവശ്യപ്പെട്ടു.