പ്രഭാതഭക്ഷണം തയാറാക്കി കാത്തിരുന്ന അമ്മയ്ക്കു കാണാനായത് മകന്റെ ചേതനയറ്റ ശരീരം
1561254
Wednesday, May 21, 2025 5:04 AM IST
എടത്വ: പ്രഭാതഭക്ഷണം തയാറാക്കി സ്വകാര്യ ആശുപത്രിയിലെ ട്രെയിനിംഗ് കഴിഞ്ഞു വരുന്ന മകനെ കാത്തിരുന്ന മാതാവിന് കാണാനായത് മകന്റെ ചേതനയറ്റ ശരീരം. തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച വൈകിട്ട് ട്രെയിനിംഗിനായി പുറപ്പെട്ട എടത്വ ചങ്ങങ്കരി തുണ്ടിയില്‍ സജീവന്റെ മകന് രോഹിത് സജീവിന്റെ (19) ചേതനയറ്റ ശരീരമാണ് മാതാവ് പ്രീതി എടത്വ സ്വകാര്യ മോര്‍ച്ചറിക്കു മുന്നില്‍ കാണുന്നത്.
ഇന്നലെ രാവിലെ 8.30ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ വെട്ടുതോട് എസ്എന്‍ഡിപി കുട്ടനാട് സൗത്ത് യൂണിയന് ഓഫീസിനു സമീപത്തുവച്ചുണ്ടായ അപകടത്തിലാണ് രോഹിത് മരണപ്പെട്ടത്.
അമ്പലപ്പുഴയില്‍നിന്നും മീന്‍ കയറ്റിവന്ന മിനി ടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ച രോഹിതിന്റെ മൃതദേഹം എടത്വ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചിരുന്നു. മോര്‍ച്ചറിക്ക് മുന്പില് അലമുറയിട്ട് കരഞ്ഞ പ്രീതിയെ സമാധാനിപ്പിക്കാന്‍ കണ്ടുനിന്നവര്‍ക്കായില്ല. പ്രഭാത ഭക്ഷണം തയാറാക്കി മകന്റെ വരവിനായി കാത്തിരുന്ന പ്രീതിയുടെ കാതുകളിൽ മകന്റെ വിയോഗവാര്ത്തയാണെത്തിയത്. പ്രീതിയുടെ കരച്ചില് കണ്ടുനില്ക്കാന് കഴിയാതെ കൂടിനിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ മേഖല തെരഞ്ഞെടുത്ത രോഹിത് വിദേശത്തുപോകാനായുള്ള ട്രെയിനിംഗിന്റെ ഭാഗമായാണ് തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. പിതാവ് സജീവ് വിദേശത്ത് ജോലി ചെയ്തുവരുകയാണ്.