മഴ കനത്തു; കൂടെ വെള്ളക്കെട്ടും
1561446
Wednesday, May 21, 2025 11:48 PM IST
തുറവൂർ: കാലവര്‍ഷത്തിന്റെ വരവറിയിച്ച് മഴ പെയ്തുതുടങ്ങിയതോടെ സർവത്ര വെള്ളക്കെട്ട്. ദേശീയപാതാ നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് ഏറ്റവുമധികം ദുരിതം വിതയ്ക്കുന്നത്. അരൂര്‍ ക്ഷേത്രം, അരൂര്‍, ചന്തിരൂര്‍, എരമല്ലൂര്‍, കോടംതുരുത്ത് എന്നിവിടങ്ങളില്‍ പാതയോരത്ത് രൂപപ്പെട്ട വെള്ളക്കെട്ട് ദിവസങ്ങളായി തുടരുന്നു.
ദേശീയപാതാ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ ഓടകളുടെ നിര്‍മാണം പൂര്‍ത്തിയാവാത്തത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു.
അരൂര്‍ പഞ്ചായത്തിനു സമീപത്തുനിന്ന് അരൂര്‍ ബൈപാസ് കവലവരെ ഓടനിര്മിച്ചിട്ടേയില്ല. ഏറ്റവുമധികം ആളുകളും വാഹനങ്ങളും വന്നുപോകുന്ന ക്ഷേത്രം കവലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തരമായി ക്ഷേത്രം ജംഗ്ഷനില്‍ കാനനിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുത്തിയതോട് മുതല്‍ അരൂര്‍ വരെയുള്ള ഭാഗങ്ങളില്‍ ഓടനിര്‍മാണത്തിനായി എടുത്ത കുഴികളിലെല്ലാം വെള്ളം നിറഞ്ഞ് റോഡിലേക്കെത്തുന്നു. ഇവിടെ കോണ്‍ക്രീറ്റിംഗ് ജോലികളാണ് നടന്നുവന്നിരുന്നത്. വെള്ളക്കെട്ട് ഈ പ്രവൃത്തികളെ തടസപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞതവണ കാലവര്‍ഷ സമയത്ത് ടാങ്കര്‍ ലോറികളിലേക്ക് വെള്ളം പമ്പ് ചെയ്തു നീക്കി വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പൂര്‍ണഫലം കണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പാതയോരത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുകയാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി തുറവൂരില്‍നിന്നു വാഹനങ്ങള്‍ തൈക്കാട്ടുശേരി വഴി കടത്തിവിടുകയാണ്.