എഴുകോണിൽ റെയിൽവേ മേൽപ്പാലം സാധ്യത പരിശോധിക്കും: കൊടിക്കുന്നിൽ സുരേഷ് എംപി
1561454
Wednesday, May 21, 2025 11:48 PM IST
മാവേലിക്കര: ദേശീയപാതയിൽനിന്ന് എഴുകോൺ ഇഎസ്ഐ ആശുപത്രിയിലേക്ക് വേഗത്തിൽ എത്തുന്നതിനായി പുതിയ റെയിൽവേ മേൽപാലത്തിന്റെ സാധ്യത പരിശോധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ചികിത്സതേടി ആശുപത്രിയിൽ എത്തുന്നത്.
എന്നാൽ, ആശുപത്രിയിലേക്ക് നേരിട്ട് വഴിയില്ലാത്തതുമൂലം ഇടുങ്ങിയ വഴിയിൽ കൂടി അധിക ദൂരം സഞ്ചരിച്ചാണ് ആശുപത്രിയിലേക്ക് എത്തേണ്ടത്. എഴുകോൺ ഇഎസ്ഐ ആശുപത്രി അടുത്ത ഘട്ടത്തിലേക്ക് വികസിപ്പിക്കുന്നതിന് വീതിയേറിയ റോഡ് കണക്ടിവിറ്റി അനിവാര്യമാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് പുതുതായി മേൽപ്പാലം എന്ന ആവശ്യം റെയിൽവേയ് ക്കു മുന്നിൽ കൊടിക്കുന്നിൽ സുരേഷ് എംപി അവതരിപ്പിച്ചത്.
മേൽപാലത്തിന് അനുയോജ്യമായ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച എംപി പുതുതായി മേൽപ്പാലം നിർമിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റെയിൽവേയുടെ പക്കൽനിന്നു പുതിയ മേൽപ്പാലത്തിന് പണം ലഭ്യമാകാത്തതിനാൽ ഇഎസ്ഐ കോർപറേഷനെ ഈ ആവശ്യം ഉന്നയിച്ച് സമീപിക്കുമെന്ന് എംപി പറഞ്ഞു.
ഉദ്ദേശം 20 കോടിയോളം രൂപയാണ് പുതിയ മേൽപ്പാലത്തിന് ചെലവ് കണക്കാക്കുന്നത്. അനുയോജ്യമായ സ്ഥലം നേരിൽ കാണുന്നതിന് കൊടിക്കുന്നിൽ സുരേഷ് എംപിയോടൊപ്പം ദക്ഷിണ റെയിൽവേ മധുര ഡിവിഷൻ എഡിആർഎം നാഗേശ്വർ റാവു നേതൃത്വത്തിലുള്ള റെയിൽവേ ഉദ്യോഗസ്ഥരും എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു ഏബ്രഹാം, രതീഷ് കിളിത്തട്ടിൽ, സവിൻ സത്യൻ, ഷഹർബാൻ, കനകദാസ്, ആതിര ജോൺസൺ, മഞ്ജീ രാജ്, ബിജു ഫിലിപ്പ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.