അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം: കോംപോസിറ്റ് ഗർഡർ സ്ഥാപിച്ചു
1561456
Wednesday, May 21, 2025 11:48 PM IST
തുറവൂര്‍: നിര്‍മാണം നടക്കുന്ന അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ കുത്തിയതോട്, ചന്തിരൂര്‍ എന്നിവിടങ്ങളില്‍ കോംപോസിറ്റ് ഗര്‍ഡര്‍ ഉപയോഗിച്ചുള്ള പാലങ്ങളുടെ നിര്‍മാണം ആരംഭിച്ചു. ഇതിനായി പാലങ്ങളുടെ ഇരു തൂണുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കോംപോസിറ്റ് ഗര്‍ഡറുകള്‍ സ്ഥാപിച്ചു. കുത്തിയതോട് പാലത്തിന്റെ ഇരുകരകളുമായി ബന്ധിപ്പിച്ച് 55 മീറ്റര്‍ നീളവും ചന്തിരൂര്‍ പാലത്തിന് ഇരുകരകളെയും ബന്ധിപ്പിച്ച് 50 മീറ്റര്‍ നീളവുമുള്ള കോംപോസിറ്റ് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്.
50 മീറ്റര്‍ നീളമുള്ള ഒരു കോംപോസിറ്റ് ഗര്‍ഡറിന് 600 ടണ്‍ ഭാരം വരും ഇത്തരത്തില്‍ ഏഴു കോംപോസിറ്റ് ഗര്‍ഡറുകളാണ് തൂണുകളെത്തമ്മില് ബന്ധിപ്പിക്കുന്നത്. 1000 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള രണ്ടു ക്രെയിനുകള്‍ ഉപയോഗിച്ചാണ് കോംപോസിറ്റ് ഗര്‍ഡറുകള്‍ ഉയര്‍ത്തി തൂണുകള്‍ക്ക് മുകളില്‍ സ്ഥാപിക്കുന്നത്. കോംപോസിറ്റ് ഗര്‍ഡറുകള്‍ക്ക് മുകളിലായാണ് ഉയരപ്പാതയുടെ പാതയൊരുങ്ങുന്നത്.
കോണ്‍ക്രീറ്റ് ഗര്ഡറുകളെക്കാള് ചെലവ് കൂടുതലാണ് കോംപോസിറ്റ് ഗര്‍ഡറുകള്‍ക്ക്. ഒറ്റത്തൂണില്‍ ഒരുങ്ങുന്ന അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ സാധാരണ തൂണുകള്‍ തമ്മില്‍ 32 മീറ്റര്‍ നീളമാണുള്ളത്.
ഇവിടങ്ങളിലെല്ലാം കോണ്‍ക്രീറ്റ് ഗര്‍ഡറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍, കുത്തിയതോട്, ചന്തിരൂര്‍ എന്നിവിടങ്ങളിലെ 50 മീറ്ററിലധികം നീളമുള്ള ഗര്‍ഡറുകള്‍ ആവശ്യമായതിനാല്‍ ഇവിടെ കോംപോസിറ്റ് ഗര്‍ഡറുകള്‍ സ്ഥാപിച്ചുള്ള ജോലിയാണ് നടക്കുന്നത്. കോംപോസിറ്റ് ഗര്‍ഡറുകള്‍ നിര്‍മിക്കുന്ന സ്റ്റീലിലേക്ക് ഹൈ പ്രഷറില്‍ സാന്റ് അടിച്ച് തുരുമ്പ് നിശേഷം നിര്‍വിര്യമാക്കി ജിഗ്രോമേറ്റ് കോട്ടിംഗ് അടിക്കുകയും ഇതിനു മുകളില്‍ ഗാല്‍വനൈസിംഗ് കോട്ടിംഗ് ചെയ്യും. ഇങ്ങനെയുള്ള നിര്‍മാണരീതിയിലൂടെ ലൈഫ് ടൈം ഗ്യാരന്റി ഉണ്ടാകുമെന്നാണ് കമ്പനിയുടെ വാദം.