റോഡിൽ പൊലിയുന്ന ജീവനുകൾ, നോക്കുകുത്തിയായി അധികൃതർ
1561704
Thursday, May 22, 2025 11:33 PM IST
ആലപ്പുഴ: ജില്ലയുടെ അത്രതന്നെ നീളത്തില്‍ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പലയിടത്തും അപകടങ്ങൾ പതിവ്. ജില്ലയില്‍ ഈവര്‍ഷം ആദ്യ നാലു മാസങ്ങളില്‍ മാത്രം നിരത്തില്‍ പൊലിഞ്ഞത് 104 ജീവനുകള്‍. അതായത് ഓരോ ആഴ്ചയും ആറു പേര് വീതം.
അപകടങ്ങളും അപകടമരണങ്ങളും തുടര്‍ക്കഥയാകുമ്പോഴും കൂടുതല്‍ അപകടത്തിനുള്ള സാധ്യത നാം തന്നെ ഒരുക്കുകയാണ്. ദേശീയപാതയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പലയിടത്തും അപ്രതീക്ഷിത തിരിച്ചുവിടലുകളുണ്ട്, ചിലയിടത്തു റോഡില്‍ കുഴിയുമുണ്ട്. എന്നാല്‍, ഇതിനിടയിലും അമിതവേഗത്തിലും തെറ്റായ ദിശയിലും സഞ്ചരിച്ചു മറ്റുള്ളവര്‍ക്കുകൂടി അപകടസാധ്യത സൃഷ്ടിക്കുന്ന ചെറിയൊരു വിഭാഗം ഡ്രൈവര്‍മാരുമുണ്ട്.
കഴിഞ്ഞ ആഴ്ചകളിലും അപകടങ്ങളും മരണവും തുടരുകയാണ്. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 1355 റോഡപകടങ്ങളാണു ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1148 പേര്‍ക്കു സാരമായി പരിക്കേറ്റു. 484 പേര്‍ക്കു നിസാര പരിക്കുകളുമായി ചികിത്സ തേടിയിട്ടുണ്ട്.
മുന്നറിയിപ്പ് ബോര്‍ഡുകള്‍
ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലും വാഹനങ്ങള്‍ വഴിതിരിച്ചു വിട്ട ഭാഗത്തും ആവശ്യത്തിനു മുന്നറിയിപ്പു ബോര്‍ഡുകളില്ല. പുതിയ പാത തീരുന്ന ഭാഗത്താണ് മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. രാത്രിയിലും മഴയുള്ളപ്പോഴും ഡ്രൈവര്‍ക്കു ദൂരക്കാഴ്ച കുറവായതിനാല്‍ ബോര്‍ഡുകള്‍ കാണുമ്പോഴേക്കും വാഹനം കുഴിയില്‍ ചാടുകയോ വളവിലെത്തുകയോ ചെയ്യും. പലപ്പോഴും ഇതാണ് അപകടങ്ങള്‍ക്കു കാരണം. 100 മീറ്റര്‍ മുന്‍പെങ്കിലും ബോര്‍ഡുകള്‍ ഉണ്ടെങ്കില്‍ വാഹനങ്ങള്‍ വേഗം കുറയ്ക്കാനും അപകടം ഒഴിവാക്കാനുമാകും.
കരുവാറ്റ അപകടം
കരുവാറ്റയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം കഴിഞ്ഞതേയുള്ളു. പരിക്കേറ്റ ആലപ്പുഴ ആശ്രമം വാര്‍ഡ് നടുവിലേപ്പറമ്പില്‍ രാജഗോപാല്‍ (48) അബോധാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ വാരിയെല്ല് ഒടിഞ്ഞു കരളില്‍ തറച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ശസ്ത്രക്രിയ ചെയ്യാനാകില്ല.
അപകടത്തില്‍ രാജഗോപാലിന്റെ ഭാര്യ ശ്രീകല (47), മകന് അഭിനന്ദ് (18), അഭിരാം (9 മാസം) എന്നിവര്‍ക്കു പരിക്കേല്‍ക്കുകയും ശ്രീകലയുടെ അമ്മ സരസ്വതിയമ്മ ചെയ്തിരന്നു. സരസ്വതിയമ്മയുടെ (72) സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു ഹരിപ്പാട് പോലീസ് കേസെടുത്തിട്ടുണ്ട്.
എതിര്‍ദിശ ഒഴിവാക്കാം
വാഹനങ്ങള്‍ സര്‍വീസ് റോഡുകളിലൂടെയും മറ്റും വഴിതിരിച്ചുവിടുന്ന സ്ഥലങ്ങളില്‍ എതിര്‍ദിശയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും അപകടസാധ്യതയുണ്ടാക്കുന്നു. യു ടേണ്‍ ഉള്ള സ്ഥലം വരെ പോയി തിരിഞ്ഞുവരാനുള്ള മടി കാരണമാണു മിക്കവരും എതിര്‍ദിശയില്‍ വാഹനം ഓടിക്കുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഇത്തരത്തില്‍ കൂടുതലും ഓടിക്കുന്നത്.
എതിരെ വാഹനം വരില്ലെന്നു കരുതി വേഗത്തിലെത്തുന്ന വാഹനങ്ങള്‍ക്കു മുന്പിലേക്കാണ് ഇവയെത്തുക. വാഹനങ്ങള്‍ വെട്ടിച്ചുമാറ്റുന്നതുകൊണ്ടാണു പലപ്പോഴും അപകടങ്ങള്‍ ഒഴിവാകുന്നത്. മഴക്കാലത്ത് ഇത്തരത്തില്‍ വാഹനം വെട്ടിച്ചുമാറ്റുന്നതു കൂടുതല്‍ അപകടങ്ങള്‍ക്കു വഴിവയ്ക്കും.
അരൂർ-തുറവൂർ ദേശീയപാതയിൽ മരണം തുടർക്കഥ
തുറവൂർ: അരൂർ -തുറവൂർ ദേശീയപാതയിൽ മരണം തുടർക്കഥയായി മാറിയിട്ടും കണ്ണുതുറക്കാതെ അധികൃതർ. അരൂർ-തുറവൂർ ഉയരപാത നിർമാണവുമായി ബന്ധപ്പെട്ട് ഇതിനോടകം 50ലധികം ജീവനുകൾ പൊലിഞ്ഞിട്ടും അധികൃതർ ഇതു കണ്ടില്ലെന്നു നടിക്കുന്നത് ശക്തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
കഴിഞ്ഞദിവസം ബൈക്ക് യാത്രികയായ ഒരു നവവധുവിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി മരിച്ചതോടുകൂടിയാണ് ജനരോഷം ശക്തമായിരിക്കുന്നത്. ഓരോദിവസവും ഒന്നിലധികം ജീവനുകളാണ് പിടഞ്ഞുവീണ് ഇല്ലാതാകുന്നത്. നാട്ടുകാർ സമരങ്ങളും മറ്റും നടത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല. ഉയരപ്പത നിർമാണകമ്പനിയായ അശോകാ കൺസ്ട്രക്ഷൻ മനുഷ്യജീവന് ഒരു വിലയും കല്പിക്കാത്ത പ്രവർത്തനങ്ങളാണ് നടത്തുന്നത്.
തോന്നിയപടി ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നതാണ് കൂടുതലും അപകടത്തിനു കാരണം കൂടാതെ റോഡുകൾ തകർന്നു തരിപ്പണമായി ഇരിക്കുന്നതും അപകടങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞദിവസവും ഇത്തരത്തിൽ വാഹനത്തിന്റെ അടിയിൽപ്പെട്ട് ഒരാൾ മരിച്ചിരുന്നു. മേഖലയിൽ ഉണ്ടായ അപകടങ്ങളിൽ വാഹനങ്ങളുടെ അടിയിൽപ്പെട്ടാണ് ഒട്ടുമിക്ക ജീവനുകളും നഷ്ടമായിരിക്കുന്നത്.
അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങളും തകർന്ന് തരിപ്പണമായ ദേശീയപാതയുമാണ് അപകടം വർധിക്കാൻ കാരണം. തുറവൂർ മുതൽ അരൂർ വരെ മുൻപുണ്ടായിരുന്ന ദേശീയപാത മുഴുവൻ കുഴികൾ നിറഞ്ഞിരിക്കുകയാണ്. റോഡിലെ കുഴിയിൽ വീണ് നിയന്ത്രണംവിട്ട് ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. അപകടത്തിൽപ്പെട്ടവരുടെ നിരവധി കുടുംബങ്ങൾ അനാഥമായിട്ടും ജില്ലാ ഭരണകൂടവും സംസ്ഥാന-കേന്ദ്ര സർക്കാരുകളും യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനെതിരേ ശക്തമായ പ്രതിഷേധമാണ് മേഖലയിൽ ഉണ്ടാവുന്നത്. ഹൈക്കോടതി ഇടപെട്ടിട്ടു പോലും നിർമാണ കമ്പനി യാതൊരുവിധ വിലയും മനുഷ്യജീവന് കൽപ്പിക്കാത്ത അവസ്ഥയാണ്.
കൂടാതെ നിരവധിതവണ ആലപ്പുഴ എംപിയും ഈ വിഷയത്തിൽ ഇടപെട്ടിട്ടും യാതൊരുവിധ പരിഹാരവും ഉണ്ടാകാത്ത അവസ്ഥയാണ്. ജില്ലാഭരണകൂടം നിർമാണ കമ്പനിയുടെ മുൻപിൽ ഓച്ഛാനിച്ചുനിൽക്കുന്ന അവസ്ഥയാണന്നെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ ചില സംഘടനകളും രാഷ്ട്രീയപാർട്ടികളും മനുഷ്യക്കുരുതിക്കെതിരേ സമരവുമായി രംഗത്തെത്തിയെങ്കിലും നിർമാണകമ്പനിയുടെ സ്വാധീനത്തിൽ തുടർ സമരങ്ങൾ ഒന്നുമില്ലാതെ അവസാനിക്കുകയാണ് ചെയ്തത്.