പുലിമുട്ട് നിർമാണത്തിനു തുടക്കം
1561926
Friday, May 23, 2025 11:32 PM IST
അന്പലപ്പുഴ: അറുപതു കോടി രൂപ ചെലവിൽ പുലിമുട്ട് നിർമാണത്തിന് തുടക്കമായി. കാക്കാഴം മുതൽ പുന്നപ്ര വരെയുള്ള തീരത്താണ് പാറക്കല്ലുകൾ ഇറക്കിത്തുടങ്ങിയത്. എഴുപതു കോടി രൂപ ചെലവിൽ കോമന മുതൽ കാക്കാഴം വരെയുള്ള ഭാഗത്ത് 30 പുലിമുട്ടുകളും 40 മീറ്റർ സീവാളും നേരത്തേ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയിരുന്നു.
രണ്ടാം ഘട്ടത്തിൽ 1.8 കിലോമീറ്റർ നീളത്തിൽ വളഞ്ഞവഴി മുതൽ പുന്നപ്ര വരെയുള്ള ഭാഗത്ത് 19 പുലിമുട്ടുകളാണ് പൂർത്തിയാക്കുക. ഒന്നര വർഷം മുമ്പ് കിഫ്ബിയിൽനിന്ന് പണം അനുവദിച്ചിരുന്നെങ്കിലും പാറയുടെ ലഭ്യതക്കുറവും വിലയിൽ വന്ന വ്യത്യാസവും നിർമാണത്തിന് തടസം നേരിട്ടിരുന്നു. സാങ്കേതികമായ നിരവധി പ്രശ്നങ്ങളും പുലിമുട്ടുകളുടെ നിർമാണത്തിന് തടസമായി.
എച്ച്. സലാം എംഎൽഎ യുടെ കത്തിന്റെ അടിസ്ഥാനത്തിൽ കിഫ്ബി യോഗം ചേരുകയും കോന്നി മെഡിക്കൽ കോളജ് സ്ഥലത്ത് സൂക്ഷിച്ചിരുന്ന പാറക്കല്ലുകൾ എടുക്കുന്നതിന് സർക്കാരിലേക്ക് ശിപാർശ നൽകി. ഇറിഗേഷൻ, റവന്യൂ, ആരോഗ്യ വകുപ്പുകൾ സംയുക്ത യോഗം ചേർന്ന് നിർദേശം അംഗീകരിക്കുകയും സർക്കാർ ഉത്തരവാകുകയും ചെയ്തു. പുലിമുട്ടിന്റെ നിർമാണം എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു.