അപകടമേഖലയായ മിച്ചൽ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക്
1561928
Friday, May 23, 2025 11:32 PM IST
മാവേലിക്കര: മിച്ചല്‍ ജംഗ്ഷനിലെ സിഗ്നല്‍ ലംഘിച്ചുള്ള വാഹനങ്ങളുടെ മരണപ്പാച്ചില്‍ അപകടത്തിന് ഇടയാക്കുന്നു. സ്ഥിരം അപകട മേഖലയായി ജംഗ്ഷൻ മാറിയിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം.ജംഗ്ഷനിലെ സിഗ്നല്‍ പാലിക്കാതെ വാഹനങ്ങള്‍ പായുന്നതാണ് അപകടത്തിനു കാരണം. പുതിയകാവ് ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങള്‍ ലൈന്‍ തെറ്റിച്ചു മുന്നോട്ടെടുത്തു റോഡില്‍ കുരുക്ക് സൃഷ്ടിക്കുന്നതു പതിവാണ്.
സ്വകാര്യ ബസുകള്‍ സിഗ്നല്‍ മറികടക്കാനായി ലൈനില്‍നിന്നു വലത്തേക്കു വാഹനങ്ങള്‍ തിരിച്ചു മുന്നോട്ടെടുക്കുമ്പോള്‍ നിയമാനുസൃതം സിഗ്നല്‍ ലഭിച്ചു മറ്റു മൂന്നു ദിശകളില്‍നിന്നായി പുതിയകാവ് ഭാഗത്തേക്കു പോകാനായി എത്തുന്ന വാഹനങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. പടിഞ്ഞാറു നിന്നെത്തുന്ന വലിയ വാഹനങ്ങള്‍ സീബ്രാ ക്രോസിംഗും കടന്നു നിര്‍ത്തുന്നതിനാല്‍ തെക്കും വടക്കും നിന്നെത്തുന്ന വാഹനങ്ങള്‍ക്കു പടിഞ്ഞാറോട്ടു കടന്നുപോകാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി വാഹനങ്ങള്‍ സഞ്ചരിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. മിച്ചല്‍ ജംഗ്ഷൻ മണ്ഡപത്തിന്‍കടവ് വള്ളക്കാലി ജംഗ്ഷൻ വണ്‍വേ റോഡാണ്. തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മിച്ചല്‍ ജംഗ്ഷനില്‍നിന്നു വടക്കോട്ടു തിരിഞ്ഞു വണ്‍വേ റോഡിലൂടെ പോകണം എന്നതാണു നിയമം. പലപ്പോഴും തിരുവല്ല ഭാഗത്തു നിന്നെത്തുന്ന സ്വകാര്യ ബസുകള്‍ മിച്ചല്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ ഒഴിവാക്കാനായി വണ്‍വേ തെറ്റിച്ചു വള്ളക്കാലി ജംഗ്ഷനില്‍നിന്നു പടിഞ്ഞാറോട്ടു തിരിഞ്ഞു മണ്ഡപത്തിന് കടവ് വഴി നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്കു പോകുന്നതു സ്ഥിരമായിരിക്കുകയാണ്.
വണ്‍വേ റോഡില്‍ ഇരുവശത്തുമുള്ള അനധികൃത പാര്‍ക്കിംഗ് അപകടത്തിനിടയാക്കുമ്പോഴാണു വണ്‍വേ തെറ്റിച്ചുള്ള വാഹനങ്ങളുടെ യാത്രയും. പകല്‍ വണ്‍വേ തെറ്റിച്ചു പോകുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണം. ഹരിപ്പാട് ഭാഗത്തേക്കുള്ള ബസുകള്‍ മിച്ചല്‍ ജംഗ്ഷനു പടിഞ്ഞാറു എആര്‍ ജംഗ്ഷനില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തു നിന്നെത്തുന്ന റോഡിലെ ഗതാഗതം തടസപ്പെടുംവിധം നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുക പതിവാണ്.
ബുദ്ധ ജംഗ്ഷനിലും ബസുകള്‍ ജംഗ്ഷനു ചേര്‍ന്നുതന്നെയാണു യാത്രക്കാരെ കയറ്റാനും ഇറക്കാനുമായി നിര്‍ത്തുന്നത്. ഗതാഗതതടസം ഉണ്ടാകാത്തവിധം കോടതി ഉത്തരവ് പ്രകാരം ബസ് സ്റ്റോപ്പുകള്‍ പുതുക്കി നിര്‍ണയിച്ചു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും നിയമലംഘനം തുടരുകയാണ്.