കുട്ടനാട്ടിൽ റേഷൻ വിതരണം അവതാളത്തിൽ
1561931
Friday, May 23, 2025 11:32 PM IST
മങ്കൊമ്പ് : കുട്ടനാട്ടിലെ റേഷൻ വിതരണം താറുമാറായി. റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന ഡോർ ഡെലിവറി സംവിധാനം നിലച്ചതോടെയാണ് റേഷൻ വിതരണം അവതാളത്തിലായത്. ചില്ലറ വ്യാപാരികൾക്ക് ഏജൻസികൾ കടകളിൽ എത്തിച്ചുനൽകുകയാണ്.
ഇങ്ങനെ വിതരണം നടത്തുന്ന കരാറുകാർ സംസ്ഥാന വ്യാപകമായി സമരത്തിലായതോടെ കടകളിൽ ഭക്ഷ്യധാന്യങ്ങളില്ലാതായി. കരാറുകാർക്ക് കൊടുക്കാനുള്ള കമ്മീഷൻ തുക കുടിശികയായതോടെയാണ് രണ്ടാഴ്ച മുന്പ് ഇവർ സമരമാരംഭിച്ചത്. സമരത്തെത്തുടർന്ന് കടകളിൽ കാലിച്ചാക്കുകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് ചില്ലറവ്യാപാരികൾ പറയുന്നു.
ഡോർ ഡെലിവറി സംവിധാനം നടത്തുന്ന കരാറുകാർക്ക് നൂറുകോടിയോളം രൂപ കൊടുത്തുതീർക്കാനുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
ഭക്ഷ്യധാന്യങ്ങൾ വാങ്ങാനെത്തുന്ന കാർഡുടമകൾ ചില്ലറ വ്യാപാരികളുമായി വാക്കേറ്റമുണ്ടാകുന്നത് പരിവായിരിക്കുകയാണ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളാണ് നിലവിലെ സാഹചര്യത്തിൽ ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത്. പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യമാണ് ഇവർക്കു ലഭിക്കുന്നത്. റേഷൻ വിതരണം നിലച്ചതോടെ പലകുടുംബങ്ങളും പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യമാണുള്ളത്. നേരത്തേ ചില്ലറ വ്യാപാരികൾ ഗോഡൗണുകളിലെത്തി വിതരണത്തിനാവശ്യമായ ധാന്യങ്ങൾ നേരിട്ടു വാങ്ങുകയായിരുന്നു. എന്നാൽ പുതിയ വാതിൽപ്പടി സംവിധാനം നിലവിൽ വന്നതോടെയാണ് പ്രതിസന്ധിയുണ്ടായത്.
ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ ചരിത്രത്തിലാദ്യമാണ് ഇത്തരത്തിൽ ഭക്ഷ്യധാന്യങ്ങൾക്കു ക്ഷാമം നേരിടുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. കടകളിൽ സാധനങ്ങൾ ലഭ്യമാകാതായതോടെ അടുത്തയാഴ്ച മുതൽ സമരത്തിലേക്കു നീങ്ങാനാണ് ചില്ലറ വ്യാപാരികളും ആലോചിക്കുന്നത്. ഇതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കാൻ കോടികൾ ധൂർത്തടിക്കുമ്പോൾ, സാധാരണക്കാർ പട്ടിയിണിലേക്കു നീങ്ങുന്നത് ആരും കാണുന്നില്ലെന്നാണ് സാധാരണക്കാരുടെ പരാതി.