കൊയ്യാൻ പാകമായ നെല്ല് നശിക്കുന്നു
1561935
Friday, May 23, 2025 11:32 PM IST
മാന്നാര്‍: ഇറിഗേഷന്‍ വകുപ്പ് തടയണ കെട്ടി നീരൊഴുക്ക് തടഞ്ഞത് കൊയ്ത്ത് പ്രതിസന്ധിയിലാക്കിയതായി ആക്ഷേപം. ഇറിഗേഷന്‍ വകുപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോട്ടില്‍ താത്കാലിക തടയണ കെട്ടിയതോടെയാണ് കോയിക്കല്‍ പള്ളം പാടശേഖരത്തില്‍ വെള്ളം കെട്ടിക്കിടന്ന് കൊയ്ത്ത് പ്രതിസന്ധിയിലായത്.
കുരട്ടിശേരി പുഞ്ചയിലെ 12 ഏക്കറോളം വരുന്ന പാടശേഖരമാണ് കോയിക്കല്‍ പള്ളം. ഇവിടെ കൃഷി ഇറക്കുമ്പോള്‍ത്തന്നെ ഇറിഗേഷന്റെ പണി മൂലം കൃഷി പ്രതിസന്ധി തുടങ്ങിയിരുന്നു. കൃഷി തുടങ്ങുന്നതിന് മുമ്പ് പാടശേഖര സമിതി ഭാരവാഹികള്‍ മൈനര്‍ ഇറിഗേഷന്‍ എഇയുമായി സംസാരിച്ചപ്പോള്‍ കൃഷിക്ക് യാതൊരു തടസവും ഉണ്ടാകില്ലെന്ന് പറഞ്ഞതായി കര്‍ഷകര്‍ പറയുന്നു. തുടര്‍ന്ന് കൃഷിഭവനില്‍നിന്നു കിട്ടിയ മനുരത്ന നെല്ല് വിതച്ചു.
ഇവിടെ കൃഷി തുടങ്ങിയപ്പോഴേക്കും ഇറിഗേഷന്‍ വകുപ്പ് പാടശേഖരത്തിലെ മോട്ടോര്‍ തോട്ടില്‍നിന്നു എടുത്ത് കരയ്ക്ക് വച്ചു. ഇതു മൂലം വെളളം പമ്പ് ചെയ്യാന്‍ സാധിക്കാതെ നെല്ലുകള്‍ കരിഞ്ഞുണങ്ങി. നെല്ല് കിളിര്‍ക്കാതെ വന്നതോടെ കിലോയ്ക്ക് 55രൂപ നിരക്കില്‍ പൗര്‍ണമി നെല്ല് വാങ്ങി വീണ്ടും വിതച്ചു. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് മോട്ടോര്‍ എടുത്ത് പുനഃസ്ഥാപിച്ച ശേഷമാണ് ജലസേചനം നടത്തിയത്. കൊയ്ത്ത് സമയമായപ്പോള്‍ ഇറിഗേഷന്‍വകുപ്പ് തോട്ടില്‍ താത്കാലിക തടയണ കെട്ടിയതോടെ പാടത്ത് കെട്ടിക്കിടന്ന വെള്ളം ഒഴുകിപ്പോകാതായി. വേനല്‍മഴ പെയ്തതോടെ പാടത്തെ ജലനിരപ്പുമുയര്ന്നു. ഇതോടെ കൊയ്ത്തിന് തടസമായി.