വ്യാപാരിയിൽനിന്നു ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
1561936
Friday, May 23, 2025 11:32 PM IST
കായംകുളം: പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ ഫ്രാഞ്ചൈസി നൽകാമെന്നു വാഗ്ദാനം നൽകി കായംകുളത്തെ വ്യാപാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ 24 പർഗാന കാഞ്ചൻ പുര നോർത്ത് ലെനിൻ സരണി റോഡിൽ ഹൗസ് നമ്പർ 365/58/ 12 ൽ താമസിക്കുന്ന പങ്കജ് ശർമ(35)യെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ ഫ്രാഞ്ചൈസി തിരുവല്ലയിൽ നൽകാമെന്ന് വാഗ്ദാനം നൽകി കഴിഞ്ഞവർഷം മേയ് 20 ന് പ്രതിയുടെ ബാങ്ക് ഓഫ് ബറോഡയുടെ അക്കൗണ്ടിലേക്ക് പതിനൊന്നു ലക്ഷത്തി എൺപതിനായിരം രൂപ അയച്ച് വാങ്ങി ഫ്രാഞ്ചൈസി നൽകാതെ കായംകുളത്തെ വ്യാപാരിയെ കബളിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.
പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയുടെ വ്യാജ ലിങ്ക് നിർമിച്ച് തിരുവല്ലയിൽ സുഡിയോ കമ്പനിയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വിശ്വസിപ്പിച്ച് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, കമ്പനി സെക്രട്ടറി എന്നിവരുടെ പേരിൽ കമ്പനിയുടെ വ്യാജ സീൽ സഹിതമുള്ള വ്യാജ ഹെഡ് ഇൻഡന്റ് തയാറാക്കി ഇത് കമ്പനിയുടേതാണെന്ന് വിശ്വസിപ്പിച്ച് മെയിൽ ഐഡി അയച്ചു നൽകിയാണ് ബാങ്ക് ഓഫ് ബറോഡയുടെ അക്കൗണ്ടിലേക്ക് പണം അയച്ചു വാങ്ങി യതെന്ന് പോലീസ് പറഞ്ഞു.
പ്രതി ഉപയോഗിച്ച അക്കൗണ്ടിന്റെ വിവരങ്ങളും മറ്റും ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പങ്കജ് ശർമയാണ് കബളിപ്പിച്ചതെന്ന് കണ്ടുപിടിക്കുകയും ഉത്തർപ്രദേശിലെ ഫത്തേപ്പുർ സൈബർ പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിലേർപ്പെട്ട് പിടിയിലായ പങ്കജ് ശർമയെ ഫത്തേപ്പൂർ ജില്ലാ ജയിലിലെത്തി അറസ്റ്റ് ചെയ്ത് കായംകുളം കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാൾ തലശേരി പോലീസ് സ്റ്റേഷനിലും സമാന കേസിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു.
കായംകുളം ഡിവൈഎസ് പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ സജീവ് കുമാർ, പോലീസ് ഉദ്യോഗസ്ഥരായ ശിവകുമാർ, അൻഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.