സഞ്ചാരയോഗ്യമല്ലാത്ത റോഡുകള്‍; ചെട്ടികുളങ്ങരയിൽ യാത്രാദുരിതം
1562874
Tuesday, May 27, 2025 11:57 PM IST
ചെട്ടികുളങ്ങര: ചെട്ടികുളങ്ങര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ഏഴു ഗ്രാമീണറോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായിട്ട് നാളേറെ. മഴക്കാലമെത്തിയതോടെ യാത്രാദുരിതം ഇരട്ടിയായി. പഞ്ചായത്തിന്റെ പരിമിതമായ ഫണ്ടുപയോഗിച്ച് ചെയ്തുതീര്ക്കാന്പറ്റാത്ത റോഡുകളാണ് ഇതില്‍ അധികവും. എംഎല്‍എ ഫണ്ടോ ജില്ലാ പഞ്ചായത്ത് ഫണ്ടോ ഉപയോഗിച്ച് റോഡുകള്‍ നന്നാക്കണമെന്നാണാവശ്യം.
ഒന്നാം വാര്‍ഡിലെ കടവൂര്‍ നാലുമൂലയ്ക്കല്‍ പാലം-അച്ചംവാതുക്കല്‍ റോഡ്, രണ്ടാം വാര്‍ഡില്‍പ്പെട്ട മക്കാട്ടുമുക്ക്-നമ്പിടത്തുമുക്ക് റോഡ്, അഞ്ചാം വാര്‍ഡില്‍പ്പെട്ട നാട്ടുതോട്-പനച്ചിവിള റോഡ്, പത്താം വാര്‍ഡിലെ തുണ്ടിത്തറ-ചെങ്ങാല വടക്ക് റോഡ്, പതിനഞ്ചും പതിനെട്ടും വാര്‍ഡില്‍പ്പെട്ട ചെട്ടികുളങ്ങര ചന്ത-പാട്ടത്തു ജംഗ്ഷന് റോഡ്, പതിനെട്ടാം വാര്‍ഡിലെ ഗുരുമന്ദിരം-മൂലക്കാട്ടുചിറ റോഡ്, നാലാം വാര്‍ഡില്‍പ്പെട്ട ശ്രീശൈലം മുക്ക് മുതല്‍ ഒതളപ്പുഴ തോടിന്റെ സമീപത്തുകൂടിയുള്ള റോഡ് എന്നിവയാണ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്.
ബണ്ട് റോഡ്
ഒന്നാം വാര്‍ഡില്‍ കടവൂര്‍മുതല്‍ ആച്ചംവാതുക്കല്‍ വരെയുള്ള റോഡിന്റെ കുറച്ചുഭാഗം മെറ്റലിട്ടുയര്‍ത്തി ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയെങ്കിലും നാലുമൂലയ്ക്കല്‍ മുതലുള്ള ഭാഗം ഗതാഗതയോഗ്യമല്ല. കീച്ചേരിക്കടവ് പാലം വരുന്നതോടെ ഇതുവഴിയുള്ള ഗതാഗതം ഗണ്യമായി കൂടും.
കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശിച്ചിരുന്ന വലിയപെരുമ്പുഴ-കരിപ്പുഴ ബണ്ടുറോഡ് യാഥാര്‍ഥ്യമായാല്‍ ഈ ഭാഗത്തെ യാത്രാക്ലേശത്തിനു പരിഹാരമാകും. മക്കാട്ടുമുക്ക്-നമ്പിടത്ത് മുക്ക് റോഡ് ഏറെക്കാലമായി കുണ്ടും കുഴിയുമായി കിടക്കുന്നു.
ഴക്കാലമായതോടെ റോഡില്‍ പലഭാഗങ്ങളിലും വെള്ളക്കെട്ടു കൂടിയായി. നാട്ടുതോട്-പനച്ചിവിളമുക്കു റോഡിന്റെയും അവസ്ഥ പരിതാപകരമാണ്. പത്താം വാര്‍ഡില്‍പ്പെട്ട തുണ്ടിത്തറ-ചെങ്ങാല വടക്ക് റോഡിന്റെ പണി ടെന്‍ഡറായിക്കിടക്കുകയാണെങ്കിലും ഇനിയും പണി തുടങ്ങിയിട്ടില്ല.
ചെട്ടികുളങ്ങരച്ചന്തമുതല്‍ പാട്ടത്തു ജംഗ്ഷന്‍വരെയുള്ള രണ്ടു വാര്‍ഡുകളില്‍ക്കൂടി കടന്നുപോകുന്ന റോഡ് ജൽജീവന്‍ മിഷന്റെ പൈപ്പു സ്ഥാപിക്കാനും വൈദ്യുതി പോസ്റ്റ് ഇടുന്നതിനും വേണ്ടി കുത്തിപ്പൊളിച്ചതാണ്. ഈ റോഡ് പൂര്‍ണമായി ടാര്‍ ചെയ്യുന്നതിന് ഫണ്ടില്ലാത്തതിനാല്‍ താത്കാലികമായി കുഴിയടച്ച് അറ്റകുറ്റപ്പണിചെയ്യാനാണ് നീക്കം.
ചെളിവെള്ളം
പതിനെട്ടാം വാര്‍ഡില്‍പ്പെട്ട ഗുരുമന്ദിരം-മൂലക്കാട്ട് ചിറ റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിവെള്ളം നിറഞ്ഞുകിടക്കുന്ന നിലയിലാണ്. കാല്‍നടയാത്രപോലും സാധ്യമല്ല. ചെട്ടികുളങ്ങരയില്‍നിന്ന് കണ്ണമംഗലം, കൊഴിഞ്ഞനല്ലൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലേക്കു പോകാനുള്ള പ്രധാന വഴിയാണിത്. വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ഇവിടെ ഓടപണിഞ്ഞ് റോഡ് ഉയര്‍ത്തിയെങ്കില്‍ മാത്രമേ പ്രയോജനമുള്ളൂ. ഈ റോഡിനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും അത് ഒന്നിനും തികയില്ല.
അതിനാല്‍ എംഎല്‍എ ഫണ്ടിനായി കാത്തിരിക്കുകയാണ് നാട്ടുകാർ. പഞ്ചായത്ത് നാലാം വാര്‍ഡില്‍പ്പെട്ട ശ്രീശൈലം മുക്കുമുതല്‍ ഒതളപ്പുഴത്തോടിനു സമീപത്തുകൂടി തെക്കോട്ടുള്ള റോഡ് ഏറെക്കാലമായി ഇടിഞ്ഞു നിരന്നുകിടക്കുകയാണ്. തോടിന്റെ വശത്ത് കല്‍ക്കെട്ട് നിര്‍മിച്ചശേഷം റോഡ് പണിതെങ്കില്മാത്രമേ പ്രയോജനമുള്ളൂ. അതിന് പഞ്ചായത്ത് ഫണ്ട് തികയുകയുമില്ല.
അതിനാല്‍ ജില്ലാ പഞ്ചായത്തോ എംഎല്‍എയോ കനിഞ്ഞെങ്കില്മാത്രമേ പണി നടക്കുകയുള്ളൂ.