മഴക്കെടുതി: ചേര്‍ത്തല താലൂക്കില്‍ ഏഴു വീടുകള്‍ കൂടി തകര്‍ന്നു
1562875
Tuesday, May 27, 2025 11:57 PM IST
ചേര്‍ത്തല: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും താലൂക്കില്‍ ദുരിതമൊഴിയുന്നില്ല. ഒറ്റമശേരിയില്‍ കടലേറ്റം രൂക്ഷമായി തുടരുകയാണ്. തിങ്കളാഴ്ച രാത്രിയില്‍ താലൂക്കില്‍ കാറ്റിലും മഴയിലും മരങ്ങള്മറിഞ്ഞ് ഏഴു വീടുകള്‍ ഭാഗികമായി തകര്‍ന്നു.
വിവിധ പഞ്ചായത്തുകളിലായി 2000ത്തിലധികം വീടുകള്‍ വെള്ളക്കെട്ടിലുമാണ്. കടലേറ്റം രൂക്ഷമായ ഒറ്റമശേരിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാനുള്ള നടപടികള്‍ റവന്യുവകുപ്പു തുടങ്ങി. 40 ഓളം വീടുകളാണ് കടല്വെള്ളക്കയറ്റത്തിന്റെ ഭീഷണി നേരിടുന്നത്. ഇതില്‍ ആറുവീടുകള്‍ തകര്‍ച്ചാഭീഷണിയിലുമാണ്. പലരും ബന്ധുവീടുകളിലേക്കു മാറിയിരിക്കുകയാണ്.
ഇതേത്തുടര്‍ന്ന് ഒറ്റമശേരി എല്‍പി സ്കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുടങ്ങുന്നതിനായി ചേര്‍ത്തല തഹസിദാര്‍ എസ്. ഷീജയുടെയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി. അടിയന്തര സാഹചര്യമുണ്ടായാല്‍ ക്യാമ്പിലേക്കു മാറാന്‍ കടലാക്രമണം നേരിടുന്ന കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഞ്ഞിക്കുഴി, കോക്കമംഗലം, തുറവൂര്‍, കോടംതുരുത്ത്, എഴുപുന്ന എന്നീ പ്രദേശങ്ങളിലെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു ദിവസങ്ങളിലുണ്ടായ മഴയിലും കാറ്റിലും താലൂക്കില്‍ ആകെ 55 വീടുകളാണ് തകര്‍ന്നത്. മഴയുടെയും കാറ്റിന്റെയും ശക്തികുറഞ്ഞെങ്കിലും വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. പല സെക്ഷനുകളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതും തുടര്‍ച്ചയായുണ്ടാകുന്ന തടസവും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്.
വീടിന്റെ മുകളിൽ
മരം വീണു
കായംകുളം: വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മുകളിലേക്ക് ആഞ്ഞിലിമരം കടപുഴകി വീണു. കായംകുളം ഐക്യ ജംഗ്ഷൻ കുഴിയിൽ പാലത്തിനു സമീപം ചെമ്പകപ്പള്ളി തറയിൽ മുണ്ടി അയ്യത്ത് കെ.പി. ബഷീറിന്റെ വീടിനു മുകളിലാണ് മരം വീണത്. സംഭവസമയം വീട്ടിൽ ആരും ഇല്ലായിരുന്നു.