കപ്പൽ അപകടം: നഷ്ടപരിഹാരം നൽകണമെന്ന് ധീവരസഭ
1562884
Tuesday, May 27, 2025 11:57 PM IST
ആലപ്പുഴ: ലൈബീരിയൻ ചരക്കുകപ്പൽ ആലപ്പുഴയ്ക്ക് പടിഞ്ഞാറ് മുങ്ങിയതിനെത്തുടർന്ന് ഗുരുതര പാരിസ്ഥിതിക പ്രശ്നവും ആവാസ പ്രശ്നവും ഉണ്ടാകുന്നു.
മത്സ്യസമ്പത്തിന്റെ പ്രശ്നവും മത്സ്യത്തൊഴിലാളികളുടെ പ്രശ്നവും പരിഗണിച്ചു മത്സ്യബന്ധനം നടത്താൻ പോലും സാധിക്കാത്ത അവസ്ഥയാണ്. മത്സ്യത്തൊഴിലാളികൾക്ക് എല്ലാ കഷ്ടനഷ്ടങ്ങളും കണക്കിലെടുത്തു നഷ്ടപരിഹാരം കപ്പൽ കമ്പനിയിൽനിന്നു ഈടാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നു ധീവരസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കമ്പനിയുടെ സഹായം ലഭ്യമാകുന്നതുവരെ തൊഴിൽരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര താത്കാലിക സാമ്പത്തിക സഹായം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും തയാറാകണം എന്ന് ധീവരസഭ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
കപ്പൽ പൊക്കിയെടുക്കാനാവാത്ത സാഹചര്യത്തിൽ കപ്പൽ കിടക്കുന്ന പ്രദേശം തിരിച്ചറിയുന്നതിന് ബോയ സ്ഥാപിക്കണമെന്നും രാത്രികാലങ്ങളിൽ വെളിച്ചത്തോടുകൂടിയ സിഗ്നൽ സ്ഥാപിക്കണമെന്നും കണ്ടെയ്നറുകളും അതിന്റെ അവശിഷ്ടങ്ങളും പൂർണമായും കടലിൽനിന്നും തീരത്തുനിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. വി. ദിനകരൻ, ജനറൽ സെക്രട്ടറി പ്രദീപ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.