National
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെ പോലീസും സുരക്ഷാ സേനയും നടത്തിയ നടപടിയെക്കുറിച്ച് ലോക്സഭയിൽ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിനോടും രാജ്യത്തോടും മാപ്പ് പറയണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ.
ഡൽഹിയിൽ വെടിവെപ്പ് നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ ഗോയൽ, രാഹുൽ ഗാന്ധിയുടെ പ്രസംഗം "നുണകളുടെ കൂട്ടം" മാത്രമായിരുന്നുവെന്ന് കുറ്റപ്പെടുത്തി. ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിന്മേൽ സംസാരിക്കാതെ, വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ നിരാശയിലാണ് രാഹുൽ സംസാരിച്ചതെന്നും ആർഎസ്എസിനെതിരായ ആരോപണങ്ങൾ തള്ളിക്കൊണ്ട് മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്രമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വിദ്യാർത്ഥികൾക്ക് നേരെ വെടിവെക്കാൻ ഒന്നുകിൽ അമിത് ഷാ ഉത്തരവിട്ടിരിക്കണം, അല്ലെങ്കിൽ ഡൽഹിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം അജ്ഞനായിരിക്കണം. ആദ്യത്തേതാണെങ്കിൽ അദ്ദേഹം കുറ്റക്കാരനാണ്, രണ്ടാമത്തേതാണെങ്കിൽ അപ്രാപ്തനാണ്. ഭയം മൂലമാണ് അമിത് ഷാ സഭയിൽ വരാത്തതെന്നും രാഹുൽ ആരോപിച്ചു.
ഡൽഹി പോലീസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, അദ്ദേഹം വെറുമൊരു നിഴലോ പാവയോ ആണോ എന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര, അരവിന്ദ് സാവന്ത് തുടങ്ങിയ പ്രതിപക്ഷ നേതാക്കളും രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തി.
National
ന്യൂഡൽഹി: ഇ20 പെട്രോൾ വാഹനങ്ങളുടെ എൻജിന് കേടുപാടുകൾ വരുത്തുന്നുണ്ടെന്നോ മൈലേജ് ഗണ്യമായി കുറയ്ക്കുന്നുണ്ടെന്നോ തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് എഥനോൾ മിശ്രിത ഇന്ധനം രാജ്യത്ത് നടപ്പിലാക്കിയതെന്നും സർക്കാർ കൂട്ടിച്ചേർത്തു.
ലോക്സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. നീണ്ട ഗവേഷണങ്ങൾക്കും ഓട്ടോമൊബൈൽ നിർമാതാക്കൾ, ഐഒസിഎൽ, അരായ്, സിയാം തുടങ്ങിയ വിദഗ്ധ ഏജൻസികളുമായുള്ള കൂടിയാലോചനകൾക്കും ശേഷമാണ് ഇ20 പെട്രോൾ ഘട്ടംഘട്ടമായി നടപ്പിലാക്കിയത്.
2023 ഏപ്രിൽ മുതൽ പുറത്തിറങ്ങിയ വാഹനങ്ങളിൽ ഇ20 ഇന്ധനം നേരിട്ട് ഉപയോഗിക്കാം. എന്നാൽ 2005 ഏപ്രിൽ ഒന്നിന് ശേഷം പുറത്തിറങ്ങിയ ചില ബിഎസ്-3 വാഹനങ്ങൾക്കും 2016-ന് മുൻപുള്ള മോഡലുകൾക്കും സർവീസിംഗ് വേളയിൽ ചില റബർ ഭാഗങ്ങളോ ഗാസ്കറ്റുകളോ മാറ്റേണ്ടി വന്നേക്കാം എന്നതൊഴിച്ചാൽ വലിയ മെക്കാനിക്കൽ തകരാറുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വാഹനങ്ങളുടെ മൈലേജ് ഡ്രൈവിംഗ് രീതികൾ, എൻജിൻ പരിപാലനം, എയർ ഫിൽട്ടറിന്റെ വൃത്തി, ടയർ പ്രഷർ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും എഥനോൾ മിശ്രിതം മൂലം മാത്രം മൈലേജ് കുറയുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.ഇ20 ഇന്ധനം കാരണം വാഹനങ്ങളുടെ എൻജിൻ തകരാറിലായതായി വിശ്വസനീയമായ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ആശങ്കകൾക്ക് സാങ്കേതികമായി തെളിവുകളില്ലെന്നും കേന്ദ്രം സഭയെ അറിയിച്ചു.
National
ന്യൂഡൽഹി: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ 'ഇഡിയറ്റ്' പരാമർശത്തിൽ പരിഹാസവുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. "വിദ്യാർഥികളെക്കുറിച്ചാണ് രാഹുൽ ഗാന്ധി 'ഇഡിയറ്റ്' എന്ന് പറഞ്ഞതെങ്കിൽ ഞങ്ങൾക്ക് അതിൽ കടുത്ത എതിർപ്പുണ്ട്. എന്നാൽ ആ വാക്ക് അദ്ദേഹം സ്വയം വിശേഷിപ്പിക്കാൻ ഉപയോഗിച്ചതാണെങ്കിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല.
വൈകിയാണെങ്കിലും സ്വയം തിരിച്ചറിഞ്ഞതിൽ സന്തോഷം," എന്ന് ഠാക്കൂർ പരിഹസിച്ചു. പരീക്ഷാ തട്ടിപ്പ് വിരുദ്ധ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശം സഭയിൽ വലിയ ബഹളത്തിന് വഴിവെച്ചിരുന്നു. തുടർന്ന് ഈ പദപ്രയോഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
District News
കേളകം: കാലവർഷത്തിലെ മഴക്കുറവും മഴയുടെ തുടർച്ചയില്ലായ്മയും കുരുമുളക് കർഷകരെ ആശങ്കയിലാക്കുന്നു. നിർത്താതെ പെയ്യുന്ന മഴയിലാണ് വള്ളികൾ തിരിയിടുകയും പരാഗണം നടന്ന് കുരുമുളക് മണികൾ രൂപപ്പെടുകയും ചെയ്യുക. എന്നാൽ ഇക്കുറി കാലാവസ്ഥയിലുണ്ടായ മാറ്റം ഉത്പാദന കുറവിലേക്കാണ് നയിക്കുന്നത്. മഴക്കുറവ് കാരണം പരാഗണം പൂർണമായി നടക്കാതെ തിരികൾ പൊള്ളയാകാനുള്ള സാധ്യത കൂടുതലാണെന്ന് കർഷകർ പറയുന്നു.
കുരുമുളകിന്റെ സാധ്യതകൾ മനസിലാക്കി ഏറെ പേർ ഇപ്പോൾ കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. പരന്പരാഗത കൃഷി രീതികൾക്കു പുറമെ പിവിസി പൈപ്പുകൾ, കോൺക്രീറ്റ് പോസ്റ്റുകൾ എന്നിവ സ്ഥാപിച്ചും കൃഷി ചെയ്യുന്നവർ ഏറെയാണെങ്കിലും കാലാവസ്ഥ വ്യതിയാനം ഇവരെ ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ വർഷവും ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. വേനൽ പൂർണമാകുന്നതിന് മുന്‍പ് മഴയാരംഭിച്ചതും ഇലപൊഴിഞ്ഞ് വള്ളികൾ വിശ്രമഘട്ടം പൂർത്തിയാക്കി പൂക്കലിനും തളിരിടലിനും തയാറാകുന്നതിനു മുന്‍പും മഴ തുടങ്ങി. ഇതു മൂലം കുരുമുളക് വള്ളികളുടെ സ്വാഭാവിക വളർച്ചാക്രമം തെറ്റിയതുമാണ് കഴിഞ്ഞ വർഷത്തെ ഉത്പാദന കുറവിന് കാരണമെന്നാണ് വിലയിരുത്തൽ.
ഇത്തവണ ആവശ്യത്തിന് വേനൽക്കാലം ലഭിച്ചതോടെ കുരുമുളക് വള്ളികളിൽ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച രീതിയിൽ തിരിയിട്ടിരുന്നു. ഇത് കർഷകരിൽ വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ മഴയുടെ ഒളിച്ചു കളിയാണ് വില്ലനായിരിക്കുന്നതെന്ന് കർഷകർ പറഞ്ഞു.
കുരുമുളകിന് നിലവിലെ വിപണി വില കിലോഗ്രാമിന് 620 രൂപയാണ്. ഈ വർഷം ആദ്യം വില 675 രൂപ വരെ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം 720 രൂപ വരെ കിട്ടിയിരുന്നു. റബർ ഉൾപ്പെടെയുള്ള മറ്റ് കാർഷികവിളകൾക്ക് മികച്ച വില ലഭിക്കുന്ന സാഹചര്യത്തിൽ കുരുമുളകിന്റെയും വില ഈ വർഷം 800 രൂപയോട് അടുത്തെത്തുമെന്നാണ് വിലയിരുത്തൽ.
മികച്ച വില പ്രതീക്ഷിക്കുന്പോഴും മഴക്കുറവ് കാരണം ഉണ്ടായേക്കാവുന്ന ഉത്പാദന കുറവ് കർഷകരുടെ പ്രതീക്ഷകളെ അനിശ്ചിതത്വത്തിലാക്കുകയാണ്.
District News
ചെറുവത്തൂർ: വീടിന് ചുറ്റുമതിൽ നിർമിക്കവേ പാതയോരത്ത് നിന്ന് മണ്ണിടിഞ്ഞ് മൂന്നു തൊഴിലാളികൾക്കുമേൽ വീണു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരു മണിക്കൂർ കൊണ്ട് മൂന്നു തൊഴിലാളികളെയും പുറത്തെത്തിച്ചു. അപകടത്തിൽ കാലുകൾക്ക് പരിക്കേറ്റ കൽപ്പണി മേസ്ത്രി കരിവെള്ളൂർ മതിരക്കോട് സ്വദേശി നാറോത്ത് അശോകൻ (55), പിലിക്കോട് മാണിയാട്ടെ എം. അശോകൻ(47), കരിവെള്ളൂർ കുണിയൻ സ്വദേശി അത്തിക്കൽ വീട്ടിൽ വിജേഷ് (37) എന്നിവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തേ കുന്നിടിഞ്ഞ് വീണ ഭാഗം ശരിയാക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.ഇന്നലെ ഇന്നലെ ഉച്ചയ്ക്കു 12.45ഓടെ ചെറുവത്തൂർ -കയ്യൂർ റോഡിലെ കൊത്തങ്കരയിലായിരുന്നു അപകടം.
ചെങ്കല്ല് കെട്ടി ഉയർത്തുന്നതിനിടയിൽ പാതയോരത്തെ ചരൽ മണ്ണ് ഒന്നാകെ പതിക്കുകയായിരുന്നു. ആറു തൊഴിലാളികളാണ് നിർമാണത്തിനെത്തിയിരുന്നത്. മണ്ണിടിയുന്നതിനിടയിൽ മറ്റു മൂന്നുപേർക്ക് ഓടി രക്ഷപ്പെടാനായി. എന്നാൽ മറ്റുള്ളവർ രക്ഷപ്പെടും മുമ്പ് ചരൽ മണ്ണ് പരിക്കേറ്റ മൂന്നുപേർക്ക് മേൽ പതിക്കുകയായിരുന്നു. ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെ നാട്ടുകാരും അഗ്നി രക്ഷാ സേനാംഗങ്ങളും പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവമറിഞ്ഞ് സന്ദീപ് വാര്യർ എംഎൽഎ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ തുടങ്ങിയ ജനപ്രതിനിധികൾ സ്ഥലത്തെത്തി.
District News
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസമേഖലയിലെയും ഏറ്റവും അക്രമകാരിയായ കെഎം1 എന്ന മോഴയനായെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യമായ ‘ഓപ്പറേഷൻ മഖ്ന’ആരംഭിച്ചു. ഇതിന്റെ ഭാഗായി ഇന്നലെ ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷിനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുനരധിവാസ മേഖലയിലും ഫാമിന്റെ വിവിധ ഭാഗങ്ങളിലും പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്തിയില്ല. ആന വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടന്നിരിക്കാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
മോഴയെ മയക്കുവെടിവച്ച് പിടികൂടിയശേഷം സുരക്ഷിത വനമേഖലയിലേക്ക് മാറ്റുന്നതിന് മുമ്പ് താത്കാലികമായി പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന നടപടികളും ആറളം വന്യജീവി സങ്കേതത്തിൽ ആരംഭിച്ചിട്ടുണ്ട്. ഈ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായ ശേഷമായിരിക്കും മയക്കുവെടിവച്ച് പിടികൂടുന്ന ദൗത്യത്തിലേക്ക് കടക്കുക. മയക്കുവെടിവയ്ക്കുന്നതിന് മുമ്പ് മോഴയുടെ ആരോഗ്യനിലയും പെരുമാറ്റരീതിയും വിലയിരുത്തുന്നതിനായി ദ്രുതപ്രതികരണ സേന (ആർആർടി) വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയും പുനരധിവാസ മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചിരുന്നു. ഇത് മോഴയാനയായിരിക്കുമെന്നാണ് സംശയിച്ചിരുന്നത്. എന്നാൽ കാൽപ്പാടുകൾ പരിശോധിച്ച ശേഷം ഇത് മോഴയാനയുടേതല്ലെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അതേസമയം കോട്ടപ്പാറ മേഖലയിൽ മോഴയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന വനമേഖലയിലേക്ക് കടന്നിരിക്കാമെന്ന് വനംവകുപ്പ് വിലയിരുത്തുന്നത്. തിങ്കളാഴ്ച ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി നടത്തിയ തുരത്തൽ ദൗത്യത്തിൽ നാല് ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു. ഇവയിൽ മോഴയും ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
തുടർച്ചയായ മഴയും വനപ്രദേശത്തെ പ്രതികൂല സാഹചര്യങ്ങളും നിരീക്ഷണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. അക്രമം നടത്തിയശേഷം ഉൾവനത്തിലേക്ക് അതിവേഗം മറയുകയും ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുകയും ചെയ്യുന്നതാണ് കെഎം1 മോഴയാനയുടെ രീതി. ആറളം ഫാമിലെ പത്താം ബ്ലോക്കാണ് പ്രധാന സഞ്ചാര കേന്ദ്രമെങ്കിലും ഏഴ്, ഒന്‍പത്, പതിമൂന്ന് ബ്ലോക്കുകളിലും എത്താറുണ്ട്. വനത്തിലേക്ക് തുരത്തിയാലും വേഗം തന്നെ തിരിച്ചു വരുന്ന സ്വഭാവവും കെഎം1 നുണ്ട്. ഇക്കാരണത്താൽ ഉൾവനത്തിലേക്ക് കടന്നാലും തിരിച്ചു ഫാമിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
District News
കണ്ണൂര്‍: കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ അസി. എൻജിനയറെ കോർപറേഷൻ പിരിച്ചുവിട്ടു. കോർപറേഷൻ എടക്കാട് സോണലിലെ താത്കാലിക ജീവനക്കാരൻ പി. മുഹമ്മദ് അസ്ലമിനെയാണ് ജോലിയിൽനിന്നും പിരിച്ചു വിട്ടത്.
തിങ്കളാഴ്ച നഗരത്തിലെ ഒരു ബാറിന് സമീപംവച്ച് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അസി. എൻജിനിയറെ വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. തലശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തലശേരി സ്പെഷ്യല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
District News
കാസര്‍ഗോഡ്: മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി പിടിയിലായ കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. മലപ്പുറം വേങ്ങര കണ്ണമംഗലത്തെ പി.ഇ. നൗഷാദലിയെ (44) യാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവും അനുഭവിക്കണം.
2022 ഓഗസ്റ്റ് അഞ്ചിനാണ് കുമ്പള കുണ്ടംകാറടുക്ക ഐഎച്ച്ആര്‍ഡി കോളജിനടുത്ത് 11.65 ഗ്രാം മെത്താംഫെറ്റമിനുമായി ഇയാളെ പിടികൂടിയത്. എംഡിഎംഎയെന്നു കരുതിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയേക്കാളും മാരകമായ മെത്താംഫെറ്റമിന്‍ ആണെന്നു കണ്ടെത്തിയത്.
കുമ്പള ഇന്‍സ്പെക്ടര്‍ പി. പ്രമോദാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി. ചന്ദ്രമോഹന്, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.
District News
തലശേരി: ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മൂന്ന് കേസുകൾ തെളിയിച്ച് തലശേരി പോലീസ്. എഎസ്പി ഡോ. നന്ദഗോപന്റെ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്ഐ കെ. അശ്വതിയാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് പോക്സോ കേസ് പ്രതിയെ കണ്ടെത്തുന്നത് ഉൾപ്പെടെ മൂന്ന് കേസുകൾ റിക്കാർഡ് വേഗതയിൽ തെളിയിച്ചത്.
പതിനഞ്ചുകാരനായ മദ്രസാ വിദ്യാർഥിയെ സകൂട്ടറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഇർഷാദിനെ തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് നാദാപുരത്ത് നിന്ന് അശ്വതിയും സംഘവും പിടികൂടിയത്.
പ്രതിയുമായി പകൽ തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് ഒരു വീടിന്റെ പരിസരത്ത് ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. വീട് പരിശോധിച്ചപ്പോൾ കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി യുവ ഡോക്ടർ പിടിയിലായി. ഇതിനിടയിലാണ് നഗരത്തിൽനിന്ന് പതിനേഴുകാരിയെ കാണാതാകുന്നത്. പിന്നെ അതിന്റെ പിന്നാലെയായി അശ്വതിയുടെ യാത്ര. കോഴിക്കോട് നിന്ന് പെൺകുട്ടിയെ കണ്ടെത്തിയതോടെ വീട്ടുകാർക്കും പോലീസിനും ആശ്വാസമായി.
ഞായറാഴ്ച ഉച്ചയോടെയാണ് മദ്രസാ വിദ്യാർഥിക്ക് നേരേ അതിക്രമം നടന്നത്. കുട്ടിയെ സ്കൂട്ടറിൽ കയറ്റി മൂന്നാം ഗേറ്റ് പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവിനെ തള്ളിമാറ്റി കുതറി ഓടിയ കുട്ടി വിവരം സമീപത്തുകണ്ട ഓട്ടോ ഡ്രൈവറോട് പറഞ്ഞു. കുട്ടിയെയും കൂട്ടി സംഭവസ്ഥലത്ത് എത്തിയ ഓട്ടോ ഡ്രൈവർ യുവാവിനെ ചോദ്യം ചെയ്തു. ഇതിനിടയിൽ പ്രതി ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെട്ടു. വിദ്യാർഥി പിന്നീട് വീട്ടുകാർക്കൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് എസ്ഐ കെ. അശ്വതിയുടെ നേതൃത്വത്തിലുള്ള പോലീസുകാർ തിങ്കളാഴ്ച പുലർച്ചെ നാദാപുരത്തുള്ള ലോഡ്ജിൽനിന്ന് പ്രതി ഇർഷാദിനെ പിടികൂടിയത്.
ഇർഷാദ് കുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോയ സ്ഥലത്ത് തെളിവെടുപ്പ് നടത്തുമ്പോഴാണ് വീടിന്റെ പരിസരത്ത് സിറിഞ്ചുകളും മറ്റും കണ്ടെത്തിയത്. തുടർന്ന് വീട് പരിശോധിച്ചപ്പോൾ ലഹരി വസ്തുക്കൾ കണ്ടെത്തി. കൊല്ലം സ്വദേശിയും പ്രമുഖ ആശുപത്രിയിലെ ആർഎംഒയുമായ ഡോക്ടറെ പോലീസ് പിടികൂടുകയും ചെയ്തു.
അറസ്റ്റ് രേഖപ്പെടുത്താൻ മാത്രം തൂക്കം വരുന്ന ലഹരി വസ്തുക്കൾ കണ്ടെത്താത്തതിനാൽ യുവ ഡോക്ടർക്ക് പോലീസ് നോട്ടീസ് നൽകി വിട്ടയച്ചു. കുടുംബാംഗങ്ങളുമായിപിണങ്ങിയതിനെത്തുടർന്നാണ് പതിനേഴുകാരി വീട് വിട്ടത്. കോഴിക്കോട്ടുനിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. മുമ്പ് മാധ്യമ പ്രവർത്തകയായിരുന്നു അശ്വതി.
District News
ഇരിട്ടി: സമുദായ ശാക്തീകരണവർഷത്തിന്റെ ഭാഗമായി കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിഷൻ യൂണിറ്റ് യുവജനനേതാക്കളുടെ അതിരൂപതാതല ശില്പശാലയ്ക്കു തുടക്കമായി. ഇരിട്ടി സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജോസഫ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി ആമുഖപ്രഭാഷണം നടത്തി. കെസിവൈഎം നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡന്റ് അജയ് മുണ്ടക്കാമറ്റത്തിൽ, ഫൊറോന ഡയറക്ടർ ഫാ. ജിന്റോ പന്തലാനിക്കൽ എന്നിവർ പ്രസംഗിച്ചു.
കെസിവൈഎം മുൻ രൂപത പ്രസിഡന്റും എകെസിസി ഗ്ലോബൽ യൂത്ത് കോ-ഓർഡിനേറ്ററുമായ വിപിൻ ജോസഫ്, ഫാ. ജിന്റോ പന്തലാനിക്കൽ, കെസിവൈഎം അതിരൂപത കൗൺസിലർ എഡ്വിൻ ജോർജ് തെക്കേമുറി എന്നിവർ സംഘടനാപ്രവർത്തനം, യുവജന നേതാക്കളുടെ വ്യക്തിത്വ വികസനം, നേതൃത്വപാടവം എന്നീ വിഷയങ്ങളിൽ നടന്ന ശില്പശാലയിലെ പരിശീലന ക്ലാസുകളും സംവാദങ്ങളും നയിച്ചു.
സമുദായ ശക്തീകരണവർഷത്തിന്റെ ഭാഗമായി അതിരൂപതയിലെ 19 ഫൊറോനകളിലായി ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ജിസ്മോൻ കുരീക്കാട്ടിൽ, ട്രഷറർ ബിബിൻ പീടിയേക്കൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ്എച്ച്, വൈസ് പ്രസിഡന്റ് അഖിൽ നെല്ലിക്കൽ, ശ്രേയ ശ്രുതിനിലയം, സെക്രട്ടറിമാരായ സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, അഞ്ജു വരിക്കാനിക്കൽ, അപർണ സോണി എന്നിവർ അറിയിച്ചു.
District News
കോളയാട്: ജന്മസിദ്ധമായ ചിത്രരചനാ പാടവം ലോഹത്തകിടിലേക്ക് പകർത്തി വിസ്മയം തീർക്കുകയാണ് കോളയാട് പുത്തലത്തെ പി. ആദിത്. മെറ്റൽ എൻഗ്രേവിംഗ് ആദിതിന് വെറുമൊരു നേരന്പോക്കല്ല. സ്കൂൾ പഠനത്തിന് ആവശ്യമായ പുസ്തകങ്ങളും മറ്റും വാങ്ങാൻ പന്ത്രണ്ടുകാരൻ രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാറില്ല. ലോഹത്തകിടിൽ ചിത്രങ്ങൾ വരച്ച് ഫ്രെയിം ചെയ്ത് വിറ്റുകിട്ടുന്ന വരുമാനമാണ് ആദിതിന് ഇതിനുള്ള ആശ്രയം.
പുത്തലത്തെ ഓട്ടോറിക്ഷാ തൊഴിലാളി പൊനോൻ ഉമേഷ് - റിനിത ദമ്പതികളുടെ മകനാണ് ആദിത്. മെറ്റൽ എൻഗ്രേവിംഗ് ഉപജില്ലാ മത്സരങ്ങളിൽ കോളയാട് സെന്റ് സേവ്യേഴ്സ് യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ ആദിതിനെ വെല്ലാൻ ആരുമില്ല.
എൽകെജിയിൽ പഠിക്കുന്പോൾ ചിത്രരചനയിൽ മികവ് തെളിയിച്ച് തുടങ്ങിയ ഈ കൊച്ചു കലാകാരൻ പുത്തലം എഎൽപി സ്കൂളിൽ പഠിക്കുമ്പോഴാണ് കൂത്തുപറമ്പ് വിദ്യാഭ്യാസ ഉപജില്ലാ മത്സരങ്ങളിൽ തുടർച്ചയായി എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി തുടങ്ങിയത്.
ചിത്രം വരയ്ക്കാനുള്ള ആദിതിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത് കോളയാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പുത്തലം സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗവുമായ ടി. ജയരാജനും ഭാര്യയും സ്കൂൾ മുഖ്യാധ്യാപികയുമായ ബിന്ദുവുമായിരുന്നു. ഇവരുടെ നിർദേശപ്രകാരമാണ് വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മത്സരാർഥിയായി ആദിത് പങ്കെടുക്കുന്നത്.
District News
കാഞ്ഞങ്ങാട്: പൊതുകുളത്തില്‍ കുളിച്ച 18കാരന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഗുരുതരം. യുവാവ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയോരത്തെ അമ്പലത്തറ ടൗണിനു സമീപത്തെ പൊതുകുളത്തില്‍ ഒരാഴ്ച മുമ്പാണ് യുവാവും സുഹൃത്തുക്കളും കുളിക്കാനെത്തിയത്. ധാരാളം കുട്ടികളും യുവാക്കളും നീന്തല്‍ പഠിക്കാനും കുളിക്കാനും ഇവിടെയെത്താറുണ്ട്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കുളത്തില്‍ കുളിക്കുന്നത് ഒഴിവാക്കാന്‍ പോലീസും ആരോഗ്യവകുപ്പും നിര്‍ദേശം നല്കി.
ഇവിടെ കുളിച്ചവര്‍ക്ക് തലകറക്കം, പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടാന്‍ നിര്‍ദേശം നല്‍കിയതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. രോഗബാധിതനായ യുവാവ് മറ്റു കുളങ്ങളിലും പോയിട്ടുണ്ടാകാമെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ട്.
District News
നീലേശ്വരം: ബസ് സ്റ്റാൻഡിനു സമീപം രാജാ റോഡിനോടു ചേർന്നു നിൽക്കുന്ന പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. ഓടുമേഞ്ഞ ഇരുനില കെട്ടിടത്തിന്റെ ഒന്നാംനിലയിലെ മേൽക്കൂരയുടെ ഭാഗമാണ് തകർന്ന് റോഡിലേക്കു വീണത്. അപകടം നടന്നത് പുലർച്ചെയായതിനാൽ അടുത്തൊന്നും ആരുമുണ്ടായിരുന്നില്ല. പകൽസമയങ്ങളിൽ നഗരമധ്യത്തിലെ തിരക്കേറിയ ഭാഗമാണ് ഇവിടം.
ഈ കെട്ടിടത്തിന്റെ രണ്ടാംനിലയുടെ മേൽക്കൂരയും ചുവരുകളുമടക്കം ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. ഓടുകളും കഴുക്കോലുകളും തകർന്ന ഭാഗങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ മൂടിവച്ചിരിക്കുകയാണ്.
രാജാ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്നതിനായി അടയാളപ്പെടുത്തിയ നിരവധി കെട്ടിടങ്ങൾ ഇത്തരത്തിൽ നഗരമധ്യത്തിൽ തകർന്നുവീഴാറായ നിലയിലുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് കെട്ടിടങ്ങൾ അതേപടി നിലനിർത്തിയിരിക്കുന്നത്. വർഷങ്ങളായി ഇവയുടെ അറ്റകുറ്റപണികൾ പോലും നടത്തിയിട്ടില്ല.
കഴിഞ്ഞദിവസം നഗരസഭാ ഓഫീസിൽ വിളിച്ചുചേർത്ത കെട്ടിട ഉടമകളുടെ യോഗത്തിൽ ഇവയുടെ അറ്റകുറ്റപണികളെങ്കിലും അടിയന്തിരമായി നടത്തണമെന്നും അല്ലാത്തപക്ഷം കെട്ടിടം തകർന്നുവീണാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഉടമകൾക്കായിരിക്കുമെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ മേൽക്കൂരയും ചുവരുകളും നാശോന്മുഖമായിക്കഴിഞ്ഞ കെട്ടിടങ്ങൾക്ക് ഇനി എന്ത് അറ്റകുറ്റപണികൾ നടത്താൻ കഴിയുമെന്നാണ് നാട്ടുകാരുടെ ചോദ്യം. നഷ്ടപരിഹാര വിതരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. തകർന്നുവീഴാറായ കെട്ടിടങ്ങൾക്കു കീഴെ ഓരോ നിമിഷവും നെഞ്ചിടിപ്പോടെയാണ് നാട്ടുകാർ കടന്നുപോകുന്നതെന്നും അവർ പറയുന്നു.
District News
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി, പൂടംകല്ല് താലൂക്ക് ആശുപത്രി, വെള്ളരിക്കുണ്ട് ബ്ലോക്ക് ആശുപത്രി, എണ്ണപ്പാറ ഫാമിലി ഹെല്‍ത്ത് സെന്റര്‍, വിവിധ പഞ്ചായത്തുകളിലെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ ആശുപത്രികളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന് പരിഹാരം നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്കി.
മംഗളൂരുവിലും മറ്റിടങ്ങളിലും ജോലിചെയ്യുന്ന മലയാളികളായ ഡോക്ടര്‍മാര്‍ക്ക് നിലവില്‍ ഇവിടെ ജോലി ചെയ്യണമെങ്കില്‍ എന്‍ഒസി ആവശ്യമാണ്. തിരികെ തുടര്‍പഠനത്തിന് തിരികെ പോകുമ്പോഴും എന്‍ഒസി ആവശ്യമാണ്.
ഇത് ബുദ്ധിമുട്ടായതിനാല്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ കാസര്‍ഗോഡ് ജില്ലയില്‍ ജോലി ചെയ്യാന്‍ മടിക്കുന്നു. ഇത് പരിഹരിക്കണമെങ്കില്‍ എന്‍ഒസി വേണമെന്ന നിബന്ധന ഒഴിവാക്കി ഗവണ്മെന്റ് ഉത്തരവിറക്കണം. കൂടാതെ ഹൗസ് സര്‍ജന്‍സി സേവനം ലഭ്യമല്ലാത്ത ഏക ജില്ലാ ആശുപത്രിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ നിന്നു ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളുടെ സേവനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കുകൂടി ലഭ്യമാക്കണം. നിലവില്‍ പിഎസ്സി ലിസ്റ്റിലുള്ള ഡോക്ടര്‍മാരുടെ നിയമനം വേഗത്തിലാക്കണം.
യുക്രെയ്ന് കപ്പലിനു നേരെയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ സി.വി. ഭാവനന്റെ നേതൃത്വത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുസൂദനന് ബാലൂര്‍, കോടോം-ബേളൂര്‍ മണ്ഡലം സെക്രട്ടറി കെ.സി. ജിജോമോന്, ബിനോയ് ആന്റണി എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. വിഷയം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി നേതാക്കള്‍ പറഞ്ഞു.
District News
കാസര്‍ഗോഡ്: കല്യോട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ബേക്കല്‍ ഡിവൈഎസ്പിയായി നിയമിച്ച വി.കെ. വിശ്വംഭരന് നായരെ മണിക്കൂറുകള്‍ക്കകം മാറ്റി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന കെ. വിനോദ്കുമാര്‍ ബേക്കലില്‍ ചുമതലയേറ്റു.
നിലമ്പൂര്‍ ഡിവൈഎസ്പിയായിരുന്ന വിശ്വംഭരനെ ബേക്കല്‍ ഡിവൈഎസ്പിയായി നിയമിക്കുന്നതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം പ്രദേശത്ത് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്നു ബേക്കല്‍ സിഐ ആയിരുന്ന വിശ്വംഭരന് നായര്‍ ഏകപക്ഷീയമായി വേട്ടയാടിയെന്നാണ് പ്രാദേശിക നേതാക്കളുടെ പ്രധാന ആരോപണം. തിങ്കളാഴ്ച ജില്ലയിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഇക്കാര്യം നേരില്‍ കണ്ട് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ് വന്നത്.
District News
കാസര്‍ഗോഡ്: കായികരംഗത്ത് കാസര്‍ഗോഡ് ജില്ലയ്ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. ഡിസിസി ഓഫീസില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് ജില്ലയില്‍ വേണ്ടത്ര സ്ഥലം ലഭ്യമാക്കാനുള്ള സാഹചര്യങ്ങളുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം വരെ ഉണ്ടാക്കാനുള്ള മെച്ചപ്പെട്ട അവസരങ്ങള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങളുടെ കൂടി താല്പര്യങ്ങള് മുതലെടുത്താല്‍ നമുക്ക് ഏറെ നേട്ടങ്ങള്‍ കായികതലത്തില്‍ ഉണ്ടാക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം പല കാര്യത്തിലും നമ്മെ പിന്നോക്കം വലിച്ചിരിക്കുന്നു. കായികതാരങ്ങള്‍ക്കുള്ള പ്രൈസ് മണി പോലും എട്ടുവര്‍ഷമായി മുടങ്ങികിടക്കുന്നു. യുവജന കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള അലവന്‍സും വര്‍ഷങ്ങളായി മടങ്ങിക്കിടക്കുന്നു. കായിക താരങ്ങള്‍ക്കുള്ള പ്രൈസ്മണി വിതരണത്തിന് യുഡിഎഫ് സര്‍ക്കാര്‍ എട്ടുകോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം.സി. പ്രഭാകരന്, സോമശേഖര ഷേണി, കെ.വി. ശശിധരന്, കെ. ഖാലിദ്, കെ. ലക്ഷ്മണപ്രഭു, ശ്രീജിത് മാടക്കല്ല്, ജോമോന് ജോസ്, കാര്ത്തികേയന് പെരിയ, മിഥുന് മോഹന്‍, മനാഫ് നുള്ളിപ്പാടി, ഉനൈസ് ബേഡകം, എം. രാജീവന് നമ്പ്യാര്‍, ലോക്നാഥ് ഷെട്ടി, ജവാദ് പുത്തൂര്‍, അര്ജുനന് തായലങ്ങാടി, വിനോദ് അച്ചാംതുരുത്തി എന്നിവര്‍ പ്രസംഗിച്ചു.
District News
റാണിപുരം: റാണിപുരം മലമുകളിലേക്കുള്ള ട്രക്കിംഗ് പാതയിൽ കാട്ടാനയിറങ്ങി. ഇന്നലെ രാവിലെ സഞ്ചാരികളെ മുകളിലേക്കു കയറ്റിവിടുന്നതിനു മുമ്പ് വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വഴിയിൽ ആനയെ കണ്ടത്.
ഇതേത്തുടർന്ന് ഇന്നലെ ട്രക്കിംഗ് നിർത്തിവച്ചു. ഇന്നു രാവിലെ വീണ്ടും പരിശോധന നടത്തി വഴിയിൽ ആനകളില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ട്രക്കിംഗ് അനുവദിക്കുകയുള്ളൂവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
District News
ചെർക്കള: ദേശീയപാതയിൽ ചെർക്കളയ്ക്കും ചട്ടഞ്ചാലിനുമിടയിൽ ബേവിഞ്ചയിലെ അപകടവളവിൽ ടാങ്കർ ലോറി മറിഞ്ഞു. ഉഡുപ്പിയിൽ നിന്ന് സിമന്റ് മിശ്രിതവുമായി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.
കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ തമിഴ്നാട് സ്വദേശി സിദ്ദിഖിനെ (41) അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നേരത്തേ പലതവണ കുന്നിടിച്ചിലുണ്ടായ ബേവിഞ്ചയിൽ ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒരു ഭാഗത്തേക്ക് വളവുകൾ നികത്തിക്കൊണ്ട് നിർമിച്ച പാലത്തിലൂടെയും മറുഭാഗത്തേക്ക് വളവുകൾ നിലനിർത്തിയുമാണ് ഇവിടെ ദേശീയപാത നിർമിച്ചിട്ടുള്ളത്.
മറുഭാഗത്ത് പ്രവൃത്തികൾ നടക്കുന്നതിനാൽ വളവുകളുള്ള ഭാഗത്തുകൂടിയാണ് ഇപ്പോൾ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്.
District News
പരപ്പ: ബളാൽ പഞ്ചായത്തിൽ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിലുള്ള ഹരിതവിദ്യാലയം കാമ്പയിന്റെ ഉദ്ഘാടനം എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ. യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ പി.വി. ജിത, മിനി മാത്യു, പഞ്ചായത്തംഗം ശ്യാമള, സെക്രട്ടറി ഗോകുൽ ജി. ഗോപി, അസി. സെക്രട്ടറി എം. മധു, മുഖ്യാധ്യാപകൻ അലോഷ്യസ് ജോർജ്, പിടിഎ പ്രസിഡന്റ് കെ. വിജയൻ, ജോസഫ് വർക്കി, ശുചിത്വമിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ വത്സരാജൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സിജി എന്നിവർ പ്രസംഗിച്ചു.
ഹരിത കർമസേനാംഗങ്ങളുമായി കുട്ടികൾ മുഖാമുഖം നടത്തി. ഉപയോഗശൂന്യമായ വസ്തുക്കൾ പുനരുപയോഗം ചെയ്യുന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ പഴയ ജീൻസ് ഉപയോഗിച്ച് പച്ചക്കറി സഞ്ചികളൊരുക്കി.
District News
പരപ്പ: വായന മാസാചരണത്തിന്റെ ഭാഗമായി ചിറ്റാരിക്കാൽ ബിആർസി സംഘടിപ്പിച്ച ഇമ്മ്ണി വല്യ വായന പരിപാടിയിലെ വിജയികൾക്ക് സമ്മാനം നൽകി. ചിറ്റാരിക്കൽ ഉപജില്ലയിലെ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾക്കായി ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് രചന മത്സരമാണ് സംഘടിപ്പിച്ചത്.
എൽപി വിഭാഗത്തിൽ ആൻ ജിയ സിജോ- സെന്റ് തോമസ് എൽപിഎസ്, തോമാപുരം, ഇവ ഫെബിൻ- സെന്റ് ജോൺസ് എൽപിഎസ്, പാലാവയൽ, യുപി വിഭാഗത്തിൽ ജീവൻ ജസ്വന്ത്- എസ്എൻഡിപി എയുപിഎസ്, കടുമേനി,ആൻ റിയ മേരി ആന്റോ- എസ്കെജിഎം എയുപിഎസ്, കുമ്പളപ്പള്ളി, ഹൈസ്കൂൾ വിഭാഗത്തിൽ അർച്ചന ഷാജി- സെന്റ് തോമസ് എച്ച്എസ്എസ്, തോമാപുരം, ഷോണ എൽസ അനീഷ്- സെന്റ് ജൂഡ്സ് എച്ച്എസ്എസ്, വെള്ളരിക്കുണ്ട്, ഹയർ സെക്കൻഡറി വിഭാഗത്തിൽ കെ.സി. അനഘ, നവമി നരേന്ദ്രൻ- ഇരുവരും വികെഎൻഎം എച്ച്എസ്എസ്, വരക്കാട് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്. വിജയികൾക്ക് ബിപിസി ഷൈജു ബിരിക്കുളം, സിആർസി കോ-ഓർഡിനേറ്റർമാരായ വിനീത്, പ്രിയങ്ക, നിഖില മാത്യു എന്നിവർ അതത് സ്കൂളുകളിലെത്തി സർട്ടിഫിക്കറ്റും ഉപഹാരങ്ങളും വിതരണം ചെയ്തു.
District News
കാഞ്ഞങ്ങാട്: ഹരിതകര്‍മസേന യൂസര്‍ ഫീ ബ്യൂട്ടിപാര്‍ലര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിതരണമെന്നും അല്ലാത്തപക്ഷം ഹെയര്‍ വേസ്റ്റ് ഉള്‍പ്പെടെ മുഴുവന്‍ വേസ്റ്റും കളക്ട് ചെയ്യാന്‍ തയാറാകണമെന്നും ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്സ് സമിതി ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി റജിന സലീം ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി.വി. ബാലന് മുഖ്യപ്രഭാഷണം നടത്തി. ജയശ്രീ കണ്ണന്, അനിത ജോണ്‍, എം. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. വിജിന് വിന്റേജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: ലത പവി- പ്രസിഡന്റ്, കെ.വി. പ്രജിത, സോണിയ ജോസഫ്- വൈസ് പ്രസിഡന്റുമാര്‍, വിജിന് വിന്റേജ്- സെക്രട്ടറി, കെ. ഷീന, റീന വിനോദ്- ജോയിന്റ് സെക്രട്ടറിമാര്‍, വിനീഷ്- ട്രഷറര്‍.
District News
ചെറുപുഴ: പാറക്കെട്ടിൽ നിന്ന് കല്ലും മണ്ണും ഇടിഞ്ഞ് കൃഷിയിടത്തിലേക്കു വീണു. കോഴിച്ചാൽ-കട്ടപ്പള്ളി-ശാന്തിപുരം റോഡിനു മുകളിലെ പാലിക്കാമറ്റത്തിൽ രാധാകൃഷ്ണന്റെ കൃഷിയിടത്തിലെ വലിയ പാറക്കെട്ടിൽ നിന്നുമാണ് കല്ല് ഉരുണ്ടിറങ്ങിയത്. പ്രദേശത്തെ കൃഷിയും മരങ്ങളും കല്ല് വീണുനശിച്ചു.
വലിയ പനയും മറിഞ്ഞുവീണു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വലിയ ശബ്ദത്തോടെ കല്ലും മണ്ണും ഇടിഞ്ഞുവീണത്. നിരപ്പേൽ അഗസ്റ്റിൻ, ജോസ് തുടങ്ങിയവരുടെ കൃഷിയിടത്തിലേക്കാണ് ഇവ വീണത്. കല്ല് പൊട്ടി കഷണങ്ങൾ ആയതിനാലാണ് താഴേയ്ക്ക് ഉരുണ്ടിറങ്ങാതിരുന്നത്. പാറക്കെട്ടിൽ നിന്ന് ഇത്തരത്തിൽ കല്ല് ഉരുണ്ടിറങ്ങുന്നത് താഴെയുള്ള താമസക്കാർക്കും കൃഷിക്കും ഭീഷണിയാണ്.
District News
വെണ്ണക്കല്ല്: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചുവരുന്ന വെണ്ണക്കല്ല് ട്രസ്റ്റ് വാർഷിക പൊതുയോഗവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. വെണ്ണക്കല്ല് ബിഷപ് മാർ വള്ളോപ്പിള്ളി സ്മാരക ഓഡിറ്റോറിയത്തിൽ ചെങ്ങളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് ചക്കാനിക്കുന്നേൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.എഫ്. ജോൺ ആമുഖ പ്രഭാഷണവും റീജണൽ ഡയറക്ടർ ഫാ. ജോബി മുഖ്യപ്രഭാഷണവും നടത്തി. തളിപ്പറമ്പ് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ വി.ഷാജി ലഹരിവിരുദ്ധ ക്ലാസെടുത്തു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു. ഏറ്റവും കൂടുതൽ നിക്ഷേപം ഉള്ളവർ, ഷെയർ, സ്ഥിരനിഷേപകർ എന്നിവരടക്കം യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഉപഹാരങ്ങൾ നൽകി. ആർസിസി സെക്രട്ടറി മാനുവൽ കോയിക്കൽ യൂണിറ്റുതല വിലയിരുത്തൽ നടത്തി. കുട്ടികളുടെ സമ്പാദ്യപദ്ധതിയിൽ അംഗങ്ങളായ അഞ്ച് കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി. സെക്രട്ടറി അനിൽ തോമസ്, പാരിഷ് കോ-ഓർഡിനേറ്റർ തോമസ് വടകര, ആനിമേറ്റർ മദർ മെർലിൻ, യൂണിറ്റ് സെക്രട്ടറി അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നും നടന്നു.
District News
കരുവഞ്ചാൽ: മലയോര ഹൈവേയിൽ താവുകുന്നിനും താഴത്തങ്ങാടിക്കുമിടയിൽ ഇന്നലെ നടന്ന കാർ അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവിടെ ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ നിരവധി അപകടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അപകടം നടന്ന പ്രദേശത്ത് നേരത്തെ തന്നെ തകർന്നു കിടക്കുന്ന ഒരു ദിശാസൂചനാ ബോർഡ് യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഡ്രൈവർമാർക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കാത്തത് ഇത്തരം അപകടങ്ങൾക്ക് വഴിവയ്ക്കുന്നതായി ആക്ഷേപമുണ്ട്.
ഗതാഗതം വർധിച്ചുവരുന്ന മലയോര ഹൈവേയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി തകർന്ന സൂചനാ ബോർഡ് അടിയന്തരമായി പുനസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.
സീറ്റൊഴിവ്
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെടുക. ഫോൺ: 7012733878.
District News
തളിപ്പറമ്പ്: കണ്ണൂർ റൂറൽ ജില്ലയുടെ കീഴിൽ എൻഡിപിഎസ് കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ നിന്നു പിടികൂടിയ നിരോധിത മയക്കുമരുന്നുകൾ കണ്ണൂർ റൂറൽ പോലീസ് ആസ്ഥാനത്ത് നിന്ന് നശിപ്പിച്ചു. വിവിധ കേസുകളിലായി പിടിച്ചെടുത്ത 14.43 കിലോഗ്രാം കഞ്ചാവ്, 211.42 ഗ്രാം മെത്താഫെറ്റാമിൻ, 415.58 ഗ്രാം എംഡിഎംഎ, 4.02 കിലോഗ്രാം ഹാഷിഷ് ഓയിൽ, നാല് കഞ്ചാവ് ചെടികൾ എന്നിവ നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ചെയർമാനായ ഡ്രഗ് ഡിസ്പോസൽ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഷാജു ജോസഫ് എന്നിവർ അംഗങ്ങളായിരുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണു നശിപ്പിച്ചത്.
District News
ഉദയഗിരി: മൂരിക്കടവ് -ചീക്കാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂരിക്കടവ് പുഴയ്ക്ക് പാലം നിർമിക്കുന്നതിനാവിശ്യമായ സാധ്യത പഠനം നടത്താൻ പിഡബ്ല്യുഡി ബ്രിഡ്ജ് ഡിപ്പാർട്ട്മെന്റ് അംഗങ്ങൾ പാലം സൈറ്റ് സന്ദർശിച്ചു. അസിസ്റ്റന്റ് എൻജിനിയർ സേതുമാധവന്റെ നേതൃത്വത്തിൽ ഓവർസിയർമാർ അടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് ടെസി ബെന്നി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് വെക്കാത്താനം, ജോയിച്ചൻ പള്ളിയാലിൽ, വൈസ് പ്രസിഡന്റ് പ്രസന്നകുമാർ, ചീക്കാട് പള്ളി വികാരി ഫാ. വിപിൻ ആനചാരിയിൽ, പഞ്ചായത്തംഗങ്ങളായ ബേബി കോയിക്കൽ, സരിത ജോസ്, സിന്ധു തോമസ്, ഷീബ ഡാനി , ജോയി പള്ളിപറമ്പിൽ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ബെന്നി പീടിയേക്കൽ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.
District News
കോളയാട്: ലളിതജീവിതത്തിലൂടെയും സഹനമാർഗത്തിലൂടെയും മനുഷ്യർക്ക് സ്വർഗത്തിലെത്താമെന്ന ദൈവശാസ്ത്രസത്യം പഠിപ്പിച്ച വിശുദ്ധയാണ് അൽഫോൻസാമ്മയെന്നു തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. വിശുദ്ധ അൽഫോൻസാമ്മ വേദപാരംഗതയായി ഉയർത്തപ്പെട്ടേക്കാമെന്നും ആർച്ച്ബിഷപ് പറഞ്ഞു. വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിൽ ലോകത്തിൽ ആദ്യമായി സ്ഥാപിച്ച കോളയാട് തീർഥാടന പള്ളിയിലെ പ്രധാന തിരുനാൾ ദിനമായ ഇന്നലെ നടന്ന തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.
രാവിലെ ആഘോഷമായ വിശുദ്ധകുർബാനയും നൊവേനയും നടന്നു. തുടർന്ന് കൊമ്മേരി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്ക് നടത്തിയ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സമാപനാശീർവാദത്തിനു ശേഷം പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുനാൾ ആരംഭിച്ചത്. ചടങ്ങുകൾക്ക് വികാരി ഫാ. ഡോ. ജോബി കാരക്കാട്ട്, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, കൈക്കാരന്മാർ തുടങ്ങിയവർ നേതൃത്വം നൽകി.
District News
ഇരിട്ടി: മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന കരിക്കോട്ടക്കരി വില്ലേജ് യാഥാർഥ്യമായിട്ട് ആറു വർഷം പിന്നിട്ടിട്ടും സ്ഥിരം ജീവനക്കാരെ നിയമിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ആറളവും അയ്യൻകുന്നും വിഭജിച്ച് കരിക്കോട്ടക്കരി ആസ്ഥാനമായി പുതിയ വില്ലേജ് രൂപീകരിച്ചെങ്കിലും സ്റ്റാഫ് പാറ്റേൺ അനുവദിക്കാത്തതിനാൽ ഓഫീസ് ഇന്നും താത്കാലിക സംവിധാനത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.
2021 ഫെബ്രുവരിയിൽ ആറളം, അയ്യൻകുന്ന് വില്ലേജുകൾ വിഭജിച്ച് പുതിയ വില്ലേജ് രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. തുടർന്ന് കരിക്കോട്ടക്കരിയിലെ വാടകക്കെട്ടിടത്തിൽ മുഴുവൻസമയ വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചെങ്കിലും സ്ഥിരം വില്ലേജ് ഓഫീസറെയോ മറ്റ് ജീവനക്കാരെയോ നിയമിച്ചില്ല. കെട്ടിട ഉടമ ഒരു വർഷത്തേക്ക് വാടക ഈടാക്കാതെയാണ് ഓഫീസ് പ്രവർത്തിക്കാൻ സൗകര്യം ഒരുക്കിയത്. നിലവിൽ മറ്റ് വില്ലേജുകളിൽ നിന്നും താലൂക്ക് ഓഫീസിൽ നിന്നുമെത്തുന്ന ജീവനക്കാരെ ആശ്രയിച്ചാണ് ഓഫീസ് പ്രവർത്തിക്കുന്നത്. പലപ്പോഴും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് സ്പെഷൽ വില്ലേജ് ഓഫീസറുടെ സേവനം ലഭിക്കുന്നത്. ഇതുമൂലം വിവിധ റവന്യൂ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾക്ക് പലതവണ ഓഫീസിൽ കയറിയിറങ്ങേണ്ട സാഹചര്യമാണുള്ളത്.
ആറളം പഞ്ചായത്തിലെ മാഞ്ചുവോട്, വിയറ്റ്നാം വാർഡുകളും അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ്, വലിയപറമ്പുംകരി, കമ്പിനി നിരത്ത്, കൂമന്തോട്, എടപ്പുഴ, ഈന്തുംകരി, കരിക്കോട്ടക്കരി വാർഡുകളും ഉൾപ്പെടുന്നതാണ് കരിക്കോട്ടക്കരി വില്ലേജിന്റെ പരിധി. ഏകദേശം 14,000-ത്തോളം ജനങ്ങളാണ് ഈ വില്ലേജിന്റെ സേവനം ആശ്രയിക്കുന്നത്. വില്ലേജ് ഓഫീസിനായി പുതിയ കെട്ടിടം നിർമിക്കുന്നതിന് 50 ലക്ഷം രൂപയും സ്ഥലവും അനുവദിച്ചിട്ടുണ്ട്. കരിക്കോട്ടക്കരി രാജീവ് ദശലക്ഷം സങ്കേതത്തിന് സമീപമുള്ള റവന്യൂ വകുപ്പിന്റെ ഭൂമിയിലാണ് കെട്ടിടം നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ആവശ്യമായ സ്റ്റാഫ് പാറ്റേൺ അനുവദിക്കാതെ കെട്ടിടം മാത്രം നിർമിച്ചാൽ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ തസ്തികകൾ അനുവദിക്കുന്നതിന് തടസമെന്നാണ് അധികൃതരുടെ വിശദീകരണം. തസ്തിക നിർണയവുമായി ബന്ധപ്പെട്ട ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും അറിയുന്നു. എന്നാൽ കരിക്കോട്ടക്കരി വില്ലേജ് രൂപീകരിച്ചതിന് വർഷങ്ങൾക്കുശേഷം തൃശൂർ ജില്ലയിൽ പുതിയ വില്ലേജ് ആവശ്യമായ തസ്തികകളോടുകൂടി അനുവദിച്ച സാഹചര്യത്തിൽ, കരിക്കോട്ടക്കരിയുടെ കാര്യത്തിൽ മാത്രം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.
ജനങ്ങൾക്ക് റവന്യൂ സേവനങ്ങൾ എളുപ്പത്തിലും സമയബന്ധിതമായും ലഭ്യമാക്കേണ്ടത് ബന്ധപ്പെട്ട വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും കരിക്കോട്ടക്കരി വില്ലേജിന് ആവശ്യമായ സ്ഥിരം ജീവനക്കാരെ അടിയന്തരമായി നിയമിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അടിയന്തര ഇടപെടലും പ്രദേശവാസികൾ പ്രതീക്ഷിക്കുന്നു.
District News
ചക്കരക്കൽ: നാടിന്റെ വികസനം സംരംഭങ്ങളിലൂടെ...ഒപ്പമുണ്ട് കേരളബാങ്ക് എന്ന സന്ദേശവുമായി കേരള ബാങ്ക് ചക്കരക്കൽ, ചക്കരക്കൽ സായാഹ്ന, കൂടാളി ശാഖകളുടെ നേതൃത്വത്തിൽ വായ്പാമേളയും ഇടപാടുകാരുടെ സംഗമവും നടത്തി. ചക്കരക്കൽ ചോയ്സ് ഓഡിറ്റോറിയത്തിൽ അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സീന ഉദ്ഘാടനം ചെയ്തു.
എംഎസ്എംഇ വായ്പാ വിതരണവും കെ.വി. സീന നിർവഹിച്ചു. ഏരിയാ മാനേജർ സി.വി. സരസ്വതി അധ്യക്ഷത വഹിച്ചു. കണ്ണൂർ റീജണൽ ജനറൽ മാനേജർ പി.പി. മനോജ് മുഖ്യാതിഥിയായിരുന്നു. ജിഎഡി സെക്ഷൻ മാനേജർ ഷാജിർ അഹമ്മദ് വായ്പാ പദ്ധതികൾ വിശദീകരിച്ചു. ചക്കരക്കൽ ശാഖാ മാനേജർ കെ. സുനിൽ, ചക്കരക്കൽ സായാഹ്ന ശാഖാ മാനേജർ പി.വി. മനോജ് കുമാർ, കൂടാളി ശാഖാ മാനേജർ എ.ജോയ്സി, ഇടപാടുകാരായ രാജൻ, ഷൈമ, നളിനി, രമേശൻ എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: മേൽപ്പാലങ്ങൾ ഉൾപ്പെടെയുള്ള കണ്ണൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സന്ദർശിക്കും. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ സെക്രട്ടേറിയറ്റിലെ ചേംബറിൽ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. നിർമാണം തുടങ്ങിയ മേലെ ചൊവ്വ മേൽപ്പാലം സംബന്ധിച്ച പരാതികൾ, നിർദിഷ്ട തെക്കിബസാർ-കാൾടെക്സ് ഫ്ലൈഓവറിന്റെ പ്രായോഗികത എന്നിവ വിലയിരുത്തുന്നതിനാണ് പ്രധാനമായും വിദഗ്ധസംഘമെത്തുന്നത്.
തെക്കി ബസാർ-കാൾടെക്സ് മേൽപ്പാലം സംബന്ധിച്ച് നിലവിലുള്ള അലൈൻമെന്റ് പര്യാപ്തമല്ലെന്നും അത് പള്ളിക്കുന്നിലെ വനിതാ കോളജ് മുതൽ കണ്ണോത്തുംചാൽ വരെ നീട്ടിയാൽ മാത്രമേ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാവൂ എന്നും യോഗത്തിൽ പങ്കെടുത്ത ടി.ഒ.മോഹനൻ എംഎൽഎ ചൂണ്ടിക്കാട്ടി.
മേലെ ചൊവ്വ മേൽപ്പാലം പ്രവൃത്തിയിൽ ആകെ ആവശ്യമുള്ള 1.21 ഏക്കറിൽ 57 സെന്റ് സ്ഥലം മാത്രമേ ഏറ്റെടുത്തിട്ടുള്ളൂവെന്നും മുഴുവൻ സ്ഥലവും ഏറ്റെടുക്കാതെ പ്രവൃത്തി നടത്തുന്നത് പാതിവഴിയിൽ നിലയ്ക്കാൻ കാരണമാകുമെന്നും എംഎൽഎ പറഞ്ഞു. മാത്രമല്ല 420 മീറ്റർ മാത്രമുള്ള മേൽപ്പാലത്തിന്റെ കാര്യത്തിൽ വേണ്ടത്ര പരിശോധന വേണമെന്നും ടി.ഒ. മോഹനൻ ആവശ്യപ്പെട്ടു. തുടർന്നാണ് ഇക്കാര്യത്തിൽ പൊതുമരാമത്ത് സ്പെഷൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എത്രയും പെട്ടെന്ന് പ്രദേശം സന്ദർശിച്ച് ആവശ്യമായ റിപ്പോർട്ടുകൾ സമർപ്പിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ നടപടികളും യോഗം ചർച്ചചെയ്തു. നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് നടാൽ ഒകെ യുപി സ്കൂൾ അടിപ്പാത, മുണ്ടയാട് കീഴുത്തള്ളി സർവീസ് റോഡ് എന്നിവ പ്രദേശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും അനിവാര്യമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ഇക്കാര്യം നാഷണൽ ഹൈവേ അധികൃതരുമായും കേന്ദ്രമന്ത്രിയുമായും സംസാരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.
അതോടൊപ്പം തീരദേശ റോഡ്, സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി എന്നിവ സംബന്ധിച്ച് നിലവിലെ അലൈൻമെന്റ് അപാകത നിറഞ്ഞതാണെന്നും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കുന്നതിന് ആവശ്യമായ തുടർനടപടികൾ വേഗത്തിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇതിലും എംഎൽഎയുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം വിളിച്ചുചേർക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള, റോഡ്സ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ജനറൽ മാനേജർ, നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ ഉമേഷ് ഗാർഗ്, കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ, മറ്റ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
District News
കണ്ണൂർ: ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി മുംബൈ സ്വദേശിയും മലയാളിയുമായ ഏഴ് വയസുകാരൻ ജോയാഷ് അജോയ് മല്ലെക്കാട്ട്. ആറു മിനുട്ടും 26 സെക്കൻഡും കൊണ്ട് 185 ഇനം നായ്ക്കളെ തിരിച്ചറിയുകയും അവയുടെ പേര് പറയുകയും ചെയ്താണ് ജോയാഷ് റിക്കാർഡ് നേടിയത്.
ലാപ്ടോപ്പ് സ്ക്രീനിൽ ഇംഗ്ലീഷ് ബുൾഡോഗ്, ഫറവോ ഹൗണ്ട്, സ്പാനിഷ് മാസ്റ്റിഫ്, ഗ്രേറ്റ് ഡേൻ, ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ നിരവധി ഇനം നായ്കളെയാണ് ജോയാഷ് തിരിച്ചറിഞ്ഞ് പേരുകൾ പറഞ്ഞത്. രണ്ട് സെക്കൻഡ് മാത്രമാണ് ഓരോ ഇനം നായയെ തിരിച്ചറിയാൻ ജോയാഷിന് വേണ്ടിവന്നത്. മികച്ച ഓർമശക്തി, സൂക്ഷ്മമായ നിരീക്ഷണപാടവം, നായ്ക്കളോടുള്ള അതീവ താത്പര്യം എന്നിവയാണ് ഈ നേട്ടത്തിന് ജോയാഷിനെ അർഹനാക്കിയത്.
District News
ഇരിട്ടി: ആറളം പഞ്ചായത്തിൽ മഞ്ഞപ്പിത്തം, ജല ജന്യ രോഗങ്ങൾ ഉൾപ്പെടെ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലോറിനേഷൻ കാമ്പയിൻ ആരംഭിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിലും മെംബർമാരുടെ നേതൃത്വത്തിൽ കാമ്പയിന് തുടക്കംകുറിച്ചു.
ആശവർക്കർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ വീടുകളിലെത്തി ക്ലോറിനേഷൻ ചെയ്തു നൽകും. പഞ്ചായത്ത് തല ഉദ്ഘാടനം എടുരിൽ പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് ആലംപള്ളി, റൈഹാനത്ത് സുബി ഹെൽത്ത്, ഇൻസ്പെക്ടർ ജോഷി ഫിലിപ്പ്, എസ്. അരുൺ, ടിന ജോസഫ്, എസ്. ദീപ, ആശ വർക്കർ ഉഷ എന്നിവർ പങ്കെടുത്തു.
District News
കണ്ണൂർ: നഗരത്തിലെ ഓടകളിലേക്ക് ചില സ്ഥാപനങ്ങൾ ശുചിമുറി മാലിന്യം ഒഴുക്കി വിടുന്നു. കാൽടെക്സ് ജംഗ്ഷനു സമീപം ഓട തകർന്ന് ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് കൾവർട്ട് നിർമിക്കാനായി എടുത്ത കുഴിയിലേക്കാണ് ഓടയിൽ നിന്ന് ശുചിമുറി മാലിന്യം ഒഴുകിയെത്തിയതായി കണ്ടെത്തിയത്.
പ്രവൃത്തിക്കിടെ കുടിവെള്ളപൈപ്പ് പൊട്ടിയതോടെ ശുചിമുറി മാലിന്യം കുടിവെള്ളത്തിൽ കലർന്നിട്ടുണ്ടോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഓടകളിലേക്ക് സ്ഥാപനങ്ങൾ ഒഴുക്കി വിടുന്നത് കണ്ടെത്താൻ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചു. ശുചിമുറി മാലിന്യം ഓടകളിലേക്ക് ഒഴുക്കി വിടുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
ശക്തമായ പ്രക്ഷോഭം
ആരംഭിക്കും: ബിജെപി
കണ്ണൂർ: നഗരത്തിലെ മാലിന്യ പരിപാലനത്തിലും ഡ്രെയിനേജ് സംവിധാനങ്ങളിലും അനാസ്ഥ കാട്ടുന്ന കോർപറേഷൻ ജനങ്ങളുടെ ആരോഗ്യം പന്താടുകയാണെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ. കാൽടെക്സ് ജംഗ്ഷന് സമീപം കുടിവെള്ള പൈപ്പ് പൊട്ടിയ ഇടത്ത് ശുചിമുറി മാലിന്യം ഒഴുകിയെത്തിയത് ഗൗരവമുള്ള സംഭവമാണ്. ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനുമായി ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ.കെ.വിനോദ് കുമാർ പറഞ്ഞു.
District News
ഇരിട്ടി: തെളിനീരൊഴുകട്ടെ നല്ല നാളേക്കായ് എന്ന സന്ദേശവുമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നീരാളം ജല സംരക്ഷണ, ജല സാക്ഷരതാ കാന്പയിന്റെ ഭാഗമായി പുഴയോരത്തിലൂടെ അയ്യങ്കുന്ന് പഞ്ചായത്തിലെ സൂചിമുഖി വെള്ളച്ചാട്ടത്തിലേക്ക് ട്രാൻസറ്റ് വാക്ക് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തോടുകളും പുഴകളും പഴശി അണക്കെട്ടും മാലിന്യ രഹിതമാക്കൽ, ഭൂജല സുസ്ഥിരത കൈവരിക്കൽ, പ്രകൃതിദത്ത കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തൽ , ജല സാക്ഷരതാ വ്യാപനം, വൃക്ഷവത്കരണം, സമ്പൂർണ മാലിന്യ മുക്ത തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നീ ലക്ഷ്യങ്ങളോടെയാണ് കാന്പയിൻ നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി. ഷൈമ , പി.ഡി. മനീഷ , സി.സി. നൗഷാദ് ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മനോജ് എം. കണ്ടത്തിൽ , അജയൻ പായം, ഷിജി നടുപ്പറമ്പിൽ,ഷൈലജ ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. പൊന്നപ്പൻ, ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ജയപ്രകാശ് പന്തക്ക , അനിത ,സിബി വാഴക്കാല എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധികൾ. ഉദ്യോഗസ്ഥർ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.
District News
കണ്ണൂർ: ജില്ലാ പോലീസ് മേധാവി, മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറി, ആർടിഒ എന്നിവർ സംയുക്തമായി നഗരത്തിലെ താണ, കാൾട്ടെക്സ് ജംഗ്ഷൻ ഉൾപ്പെടെയുള്ള അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ട്രാഫിക് സുരക്ഷ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തി സുരക്ഷാ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ട്രാഫിക് സിഗ്നലുകൾ പൂർണ സമയവും കാര്യക്ഷമമാണെന്ന് ഉറപ്പാക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു.
സീബ്രാ ക്രോസിംഗുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ദിശാ സൂചികകൾ, വേഗ നിയന്ത്രണ സംവിധാനങ്ങൾ, കോൺവെക്സ് മിററുകൾ, റമ്പിൾ സ്ട്രിപ്പുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമുള്ളിടത്ത് സമയബന്ധിതമായി സ്ഥാപിച്ച് പരിപാലിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. ജില്ലാ റോഡ് സുരക്ഷാ സമിതിയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണം. ജില്ലാ പോലീസ് മേധാവി, കോർപറേഷൻ സെക്രട്ടറി, ആർടിഒ എന്നിവർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനകം കമ്മീഷനെ അറിയിക്കണം. കണ്ണൂർ നഗരത്തിൽ വാഹനാപകടങ്ങൾ വർധിക്കുന്നതിനെതിരേ പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
കോതമംഗലം: ഒരു മാസത്തിലേറെ നീണ്ട ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ വാരപ്പെട്ടി മൈലൂർതടത്തെ വിവാദ കള്ളുഷാപ്പ് മരം വീണ് തകർന്നു. ഇന്നലെ രാവിലെയാണ് ഷാപ്പ് കെട്ടിടത്തിനു മുകളിലേക്ക് കൂറ്റൻ ആഞ്ഞിലി മരം വീണത്.
പുരയിടത്തിലെ റബർ മരങ്ങൾ ഉൾപ്പെടെയുള്ളവ വില്പനയ്ക്കായി മുറിക്കുന്നതിനിടെയാണ് കെട്ടിടത്തിന് മുകളിലേക്ക് കൂറ്റൻ ആഞ്ഞിലിമരം വീണത്. കെട്ടിടത്തിന്റെ മേൽക്കൂരയും ജനാലകളും ഭിത്തികളും തകർന്നു. ഷാപ്പുടമയുടെ പരാതിയിൽ കെട്ടിട ഉടമയും മകനും ഉൾപ്പെടെ അഞ്ചുപേരുടെ പേരിൽ പോത്താനിക്കാട് പോലിസ് കേസെടുത്തു.
കെട്ടിട ഉടമയായ വയോധികനെ താമസത്തിന് എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് ഷാപ്പുടമ വാടകയ്ക്കെടുത്തതെന്ന് പറയുന്നു. തുടർന്ന് മറ്റൊരു സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് ഇവിടേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുകയായിരുന്നുവത്രെ.
ഇതിനെതിരെ 35 ദിവസമായി ഷാപ്പിന് മുന്നിൽ പരിസരവാസികൾ പന്തൽ കെട്ടി സമരം നടത്തി വരികയായിരുന്നു. ഷിബു തെക്കുംപുറം എംഎൽഎയും വിവിധ സംഘടനകളും ഐക്യദാർഢ്യം അറിയിച്ച് സമരപന്തലിൽ എത്തിയിരുന്നു.
District News
കോലഞ്ചേരി: കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച അത്യാധുനിക ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ഒന്നിന് നടക്കും. രാത്രി 7.30ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. വി.പി. സജീന്ദ്രൻ എംഎൽഎ ഡിജിറ്റൽ അൺവീലിംഗ് നടത്തും.
മൂന്നു കോടി ചെലവഴിച്ച് ഫ്ലഡ്ലിറ്റ് സൗകര്യങ്ങളോടുകൂടി 16000 ചതുരശ്രയടി വിസ്തീർണത്തിലാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ഒരു ബാസ്കറ്റ് ബോൾ കോർട്ട്, ബാസ്കറ്റ് ബോളിനും വോളിബോളിനും വേണ്ടിയുള്ള മറ്റൊരു കോർട്ട്, ക്രിക്കറ്റ് പ്രാക്ടീസിംഗ് നെറ്റ്, രണ്ട് പിക്കിൾബോൾ കോർട്ടുകളും സ്പോർട്ട്സ് കോംപ്ലക്സിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് പ്രസിഡന്റ് ജോസ് നെച്ചുപ്പാടം പറഞ്ഞു.
വിശ്രമത്തിനും കാർ പാർക്കിംഗിനും പ്രത്യേകം സൗകര്യമുണ്ടെന്ന് ട്രസ്റ്റ് സെക്രട്ടറി അജു ജേക്കബ് പറഞ്ഞു. സ്കൂളിലെ വിദ്യാർഥികൾക്ക് പുറമെ നാട്ടിലെ കായിക പ്രേമികൾക്കും പാക്കേജുകളിലൂടെ ഇവിടം പ്രയോജനപ്പെടുത്താൻ സൗകര്യമൊരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
District News
വാഴക്കുളം: മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റായി ജോസ് പെരുമ്പിള്ളിക്കുന്നേൽ ഇന്ന് ചുമതലയേൽക്കും. കോൺഗ്രസിൽ നിന്നുള്ള നിലവിലെ വൈസ് പ്രസിഡന്റ് സാബു ജോൺ സ്ഥാനം രാജിവച്ച ഒഴിവിലാണ് ജോസ് പെരുമ്പിള്ളിക്കുന്നേൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാകുന്നത്.
നേരത്തേ ഒരു തവണ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റായും രണ്ടു തവണ മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായും 22 വർഷമായി വാഴക്കുളം സഹകരണ ബാങ്ക് 751ലെ പ്രസിഡന്റായും പ്രവർത്തിക്കുന്നു.
District News
കൂത്താട്ടുകുളം: സാമൂഹിക - ജീവകാരുണ്യരംഗത്തെ മികച്ച സേവനങ്ങൾ പരിഗണിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഏർപ്പെടുത്തിയ മാന്യമിത്രം പുരസ്കാരത്തിന് പാലക്കുഴ സ്വദേശി വി.ടി. ജോബ് അർഹനായി.
വിദേശത്തെ -വീസാ തട്ടിപ്പുകളിലും യുദ്ധമേഖലകളിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിലും ഫാ. ടോം ഉഴുന്നാലിന്റെ മോചനശ്രമങ്ങളിലും ഇദ്ദേഹം സുപ്രധാന പങ്കവഹിച്ചിരുന്നു.
ജീവകാരുണ്യ രംഗത്തെ നിസ്വാർഥ ഇടപെടലുകളാണ് ജോബിനെ പുരസ്കാരത്തിന് അർഹനാക്കിയത്. നെൽസൺ മണ്ടേല ഇന്റർനാഷണൽ എക്സലൻസ് അവാർഡ്, ഗ്ലോബൽ കെയർ മിഷൻ അവാർഡ് തുടങ്ങി നിരവധി ദേശീയ - അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
District News
കോതമംഗലം: മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് അധികാരം നല്കുന്ന പഞ്ചായത്ത് - നഗരപാലിക നിയമത്തിലെ 232, 447 വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി.
വകുപ്പുകള്‍ മുന്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെ ജനവാസമേഖലയിലും ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങളുടെ സമീപം വരെ മദ്യശാലകള്‍ ആരംഭിക്കുന്ന സാഹചര്യം ഉണ്ടായി. അതിനാല്‍ ആക്രമ സംഭവങ്ങള്‍ വര്‍ധിച്ചു. 232, 447 വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്നും മദ്യശാലകള്‍ ആരംഭിക്കുന്നതിനുള്ള ദൂരപരിധി ആരാധനാലയങ്ങളുടേയും വിദ്യാലയങ്ങളുടെയും പൊതുശ്മശാനങ്ങളുടെയും അടുത്ത് നിന്ന് 200 മീറ്ററായി ഉയര്‍ത്തണമെന്നും കോതമംഗലം രൂപത നേതൃത്വയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രൂപത ഡയറക്ടര്‍ ഫാ. ജെയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണി കണ്ണാടന്‍, ജോയ്സ് മുക്കുടം, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, ജോയി പടയാട്ടില്‍, ബിജു വെട്ടിക്കുഴ, ജോയി പനയ്ക്കല്‍, ജോസ് കൈതമന, കെ.വി. ഏണസ്റ്റ്, ജോമോന് ജേക്കബ്, സിജോ കൊട്ടാരത്തില്‍, ജോമോന് പാറയ്ക്കല്‍, പീറ്റര്‍ ഇടപ്പുളവന്‍, മാര്ട്ടിന് കീഴേമാടന്‍, പി.എ. ഇമ്മാനുവേല്‍, പോള്‍ കൊങ്ങാടന്‍, ജിജോ ഏബ്രാഹം, ജോബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ: സ്കൂള്‍ ബസ് ഡ്രൈവറുടെ സത്യസന്ധതയിൽ യുവാവിന് നഷ്ടപ്പെട്ട രണ്ടുലക്ഷം തിരികെ ലഭിച്ചു. മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ ഡ്രൈവര്‍ ആനിക്കാട് സ്വദേശി ബിജു തലപ്പിള്ളിയാണ് തനിക്ക് കളഞ്ഞുകിട്ടിയ പണം തിരികെ നല്കി മാതൃകയായത്.
ഓട്ടോറിക്ഷയും ഓടിക്കാറുള്ള ബിജു തിങ്കളാഴ്ച രാത്രി 7.30ഓടെ ആനിക്കാട് - വള്ളിക്കട റോഡില്‍ സവാരി നടത്തി തിരികെ വരുന്നതിനിടെ റോഡില്‍ കിടക്കുന്ന നിലയില്‍ പണം ശ്രദ്ധയിൽപ്പെട്ടത്. അഞ്ഞൂറു രൂപയുടെ നാലു കെട്ടുകളിലായി രണ്ടുലക്ഷം രൂപയാണ് റോഡില്‍ നിന്നും ലഭിച്ചത്.
ബിജു പഞ്ചായത്തംഗത്തെ വിവരം അറിയിച്ച ശേഷം പണം മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആനിക്കാട് ഇളഞ്ഞേടത്ത് ഷിബിന്‍ ജോസിന്റേതാണ് പണമെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഷിബിന്‍ പോലീസ് സ്റ്റേഷനില്‍ എത്തി പണം കൈപ്പറ്റി.
District News
കോതമംഗലം: കുത്തുകുഴിയില്‍ ലോഡ്ജിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരന്റെ ബൈക്ക് മോഷണം പോയി. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. ദേശീയപാതയോരത്തെ ലോഡ്ജിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് തള്ളിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യം സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പരിസരം നിരീക്ഷിച്ച ശേഷമാണ് യുവാക്കള്‍ ബൈക്കുമായി കടന്നത്. ഇവരും ബൈക്കിലാണ് എത്തിയതെന്നാണ് സൂചന. ലോഡ്ജില്‍ പാര്‍ടൈം ജോലി ചെയുന്ന നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി ക്രൈസ്റ്റ് ലീയുടേതാണ് ബൈക്ക്. സ്ഥിരമായി ലോഡ്ജിന് മുന്നിലാണ് ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നത്. ഹാന്റില്‍ ലോക്ക് ഉപയോഗിച്ചിരുന്നില്ല. കോതമംഗലം പോലിസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു.
District News
വഴിത്തല: ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എംബിഎ പുതിയ ബാച്ച് ക്ലാസ് ആരംഭിച്ചു. മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. കാർമൽ പ്രോവിൻസ് എജ്യുക്കേഷൻ ആൻഡ് കമ്യൂണിക്കേഷൻ മീഡിയ കൗൺസിലർ ഫാ. ഡോ. രാജേഷ് ജോർജ് അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ജോസ് കുര്യൻ വിദ്യാരംഭ പ്രാർഥനകൾക്ക് നേതൃത്വം നൽകി. മാനേജ്മെന്റ് ഡയറക്ടർ ഡോ. ജിൻസ് ജോർജ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഷിന്റോ ജോസഫ്, ഐക്യുഎസി ബാച്ച് കോ-ഓർഡിനേറ്റർ ഡോ. സോണിയ എലിസബത്ത് തോമസ് എന്നിവർ പ്രസംഗിച്ചു.
District News
കോതമംഗലം: കലയുടെ സുവർണ ഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി കലാവിരുന്നും മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഒന്‍പതിന് വൈകിട്ട് അഞ്ചിന് കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് സിനിമാറ്റിക് ഡാൻസ് മത്സരം, പബ്ലിക്കിനായി സിനിമയിലെ കോസ്റ്റ്യൂമിൽ എഴുപതുകളിലെ സിനിമകളിലെ ഡ്യൂയ്റ്റ് ഗാനാലാപനം, കലയുടെ ജീവിച്ചിരിക്കുന്ന ചാർട്ടർ മെമ്പർമാരെ ആദരിക്കൽ, കല അംഗങ്ങളിൽ വിവാഹജീവിതത്തിൽ 50 വർഷം പൂർത്തീകരിച്ച ദമ്പതിമാരെ ആദരിക്കൽ, സിനിമ സീരിയൽ താരം വിനോദ് കോവൂരിന്റെ സ്റ്റേജ്ഷോ എന്നിവ അരങ്ങേറും.
ലഹരി വ്യാപനത്തിനെതിരെ വിദ്യാർഥികളേയും യുവാക്കളേയും പങ്കെടുപ്പിച്ച് മാരത്തൺ മത്സരവും സംഘടിപ്പിക്കും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 9846127432, 9447090463 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കല പ്രസിഡന്റ് എം.എസ്. എൽദോസ്, സെക്രട്ടറി എൽദോ വർഗീസ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ പ്രഫ. കെ.എം. കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി പി.പി. മാത്യു, ബേസിൽ കൊറ്റാഞ്ചേരിൽ എന്നിവർ പത്രമ്മേളനത്തിൽ പറഞ്ഞു.
District News
ചെറായി: കാണാതായ വടക്കേക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴുപ്പിള്ളി സ്വദേശി അൻജിത്തി (41) നെ കൊടുങ്ങല്ലൂർ ഭാഗത്ത് കണ്ടതായി സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല.
കുടുംബ പ്രശ്നത്തെ തുടർന്ന് 26ന് വീടുവിട്ടിറങ്ങിയ ഇയാൾ അന്ന് ഉച്ചയ്ക്ക് ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. ഇതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആണ്. ഇതേതുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് ഇയാളെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം വിഫലമാകുകയായിരുന്നു.
District News
വൈപ്പിൻ: വൈപ്പിനിൽ കഞ്ചാവ് ബീഡിയുടെ വില്പനയും ഉപയോഗവും വ്യാപകമായതായി പരാതി. കൗമാരക്കാരെ ലക്ഷ്യമിട്ടാണ് വില്പനക്കാർ ബീഡിയുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ബീച്ചുകളിലും ചെമ്മീൻ പാടങ്ങളുടെ പരിസരത്തും ചിറകളിലും വലിയ പാലങ്ങളുടെ അടിഭാഗത്തും തമ്പടിക്കുന്ന കൗമാരക്കാർ ഉൾപ്പെടെയുള്ളവരുടെ ഇടയിലേക്ക് എത്തി ഇവർക്ക് ഒപ്പം ഇരുന്ന് അല്പം സമയം ചെലവഴിച്ചും ഭക്ഷണം കഴിച്ചുമൊക്കെയാണ് ഇക്കൂട്ടർ ബീഡി വില്പന നടത്തുന്നത്.
അടുത്തിടെ മുനമ്പം, ഞാറക്കൽ, മുളവുകാട് പോലീസ് പിടികൂടിയ കഞ്ചാവ് കേസുകളിൽ പലതും കഞ്ചാവ് ബീഡി ഉപയോഗിച്ചതിന്റെ പേരിലാണ്. ഇതിലെ പ്രതികളാകട്ടെ ഭൂരിഭാഗവും പ്രായപൂർത്തി ആകാത്തവരുമാണ്. ഇതുമൂലം രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇവരെ ഉപദേശിച്ചു പറഞ്ഞയക്കുകയാണ് പതിവ്. എന്നാൽ പോലീസ് ആകട്ടെ ഈ ബീഡികൾ എവിടെ നിന്ന് എത്തുന്നു, ആരാണ് വില്പന നടത്തുന്നത് എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.
District News
ആലുവ: വിവിധ നിറങ്ങളിലുള്ള പുട്ടുകളും വിഭവങ്ങളും കൊണ്ട് ഓണവർണക്കളം ഒരുക്കി ആലുവ സ്വദേശിനി. ആലുവ നസ്രത്ത് കുടിലിൽ രമ രമണിയുടെ നേതൃത്വത്തിലാണ് വീടിന്റെ സ്വീകരണമുറിയിൽ ഒരുമീറ്റർ വിസ്തൃതിയിൽ ഓണം എത്തും മുമ്പേ വർണപ്പുട്ടുകൾ കൊണ്ട് കളം ഒരുക്കിയത്.
ചിരട്ടയിലും കുറ്റിയിലുമായി അരി, റാഗി, ഗോതമ്പ്, ചെമ്പാവ് പൊടികൾ ഉപയോഗിച്ചാണ് പുട്ടുകൾ നിർമിച്ചത്. കൂടുതൽ വൈവിധ്യം നിറങ്ങളിൽ ലഭിക്കാൻ ക്യാരറ്റ്, ബീറ്റ്റൂട്ട്, ചീരയില എന്നിവ അരച്ചെടുത്ത് പൊടിയിൽ ചേർത്തു. കടല, ചെറുപയർ കറികളുമുണ്ടാക്കി.
വാഴയിലയിലാണ് വൃത്തത്തിൽ വർണപ്പുട്ടുകൾ നിരത്തിയത്. ചെറിയ പാത്രങ്ങളിൽ കടല, പയർ കറികളും വച്ചു. ഇടയിലെ സ്ഥലങ്ങളിൽ പുട്ടുപൊടി നിറച്ചു. കളത്തിന് ചുറ്റും പപ്പടവും പഴവും കൊണ്ട് അലങ്കരിച്ചു. 50 ലേറെ ചിരട്ടപ്പുട്ടും 12 കുറ്റിപ്പുട്ടുകളും രണ്ട് മണിക്കൂർ കൊണ്ടാണ് നിറച്ചത്.
വ്യത്യസ്തതയ്ക്കാണ് പുട്ടുകളം പരീക്ഷിച്ചതെന്ന് രമ രമണി പറയുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണച്ചു. പുക്കാട്ടുപടിയിൽ പവർജീൻ സോളാറിന്റെ ഫ്രാഞ്ചൈസി നടത്തുകയാണ് രമ രമണി.
District News
കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയിലായതോടെ പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഡിജിറ്റല്‍ കൗണ്ട്ഡൗണ്‍ ബോര്‍ഡ് സ്ഥാപിക്കുന്നു.
ജോലി പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം ബാക്കിയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കൗണ്ട്ഡൗണ്‍ ബോര്‍ഡ്. കഴിഞ്ഞ ദിവസം പണികളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയ ഉമ തോമസ് എംഎല്‍എയാണ് ബോര്‍ഡ് സ്ഥാപിക്കാനുള്ള നിര്‍ദേശം കരാറുകാര്‍ക്ക് നല്‍കിയത്. നൂറു ദിവസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കുകയാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുവഴി ലക്ഷ്യം വയ്ക്കുന്നതെന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു.
പണികള്‍ ആരംഭിച്ച തീയതി, പൂര്‍ത്തീകരണ തീയതി, പണി പൂര്‍ത്തിയാകാന്‍ ശേഷിക്കുന്ന ദിവസങ്ങള്‍ എന്നിവ ഡിജിറ്റല്‍ ബോര്‍ഡില്‍ രേഖപ്പെടുത്തും. ഇതുവഴി കരാറുകാര്‍ക്ക് ഉത്തരവാദിത്വം വര്‍ധിക്കും. മാത്രമല്ല പൊതുജനങ്ങള്‍ക്ക് പണികള്‍ സംബന്ധിച്ച വിവരം ലഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
പാലാരിവട്ടത്തും കളമശേരിയിലുമടക്കം വിജയകരമായ ഗതാഗത ക്രമീകരണം കൊണ്ടുവന്ന ഇടപ്പള്ളി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ജോസഫ് ജോര്‍ജ് തയാറാക്കിയ 1.5 കോടിയുടെ പദ്ധതി അനുസരിച്ചുള്ള പണികളാണ് ഇവിടെ നടക്കുന്നത്. 2025 ജൂലൈയില്‍ രൂപരേഖയ്ക്ക് അന്നത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കിയിരുന്നു. റോഡ് സേഫ്റ്റി അഥോറിറ്റി ഫണ്ട് അനുവദിച്ചതോടെ നിര്‍മാണം ആരംഭിച്ചു.
എന്നാല്‍ നിര്‍മാണത്തില്‍ കാര്യമായ വേഗതയില്ലെന്നാണ് ആക്ഷേപം. വാഹനത്തിരക്കും മഴയും നിര്‍മാണത്തെ തടസപ്പെടുത്തുന്നതായി കരാറുകാരും പറയുന്നു. റോഡുകള്‍ക്ക് വീതി ഇല്ലാത്തതും പ്രശ്നമാണ്. നിശ്ചയിച്ച സമയത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കാനാണ് പരിശ്രമിക്കുന്നതെന്നും കരാര്‍ കമ്പനി വക്താവ് പറഞ്ഞു.
സിഗ്നല്‍ ഒഴിവാക്കില്ല
സിഗ്നല്‍ ഒഴിവാക്കിയുള്ള ട്രാഫിക് പരിഷ്കരണം വൈറ്റിലയില്‍ സാധ്യമല്ലെന്ന ബോധ്യത്തില്‍ നിന്നുകൊണ്ടുള്ള പരിഷ്കരണമാണ് നടക്കുന്നത്. എസ്എ റോഡ്, ഇഇ റോഡ് എന്നിവിടങ്ങളിലെ സിഗ്നലുകള്‍ നിലനിര്‍ത്തി മറ്റ് സിഗ്നലുകള്‍ ഒഴിവാക്കും. വിവിധ ദിശകളിലേക്ക് ഒരേ സമയം കൂടുതല്‍ വാഹനങ്ങള്‍ സുഗമമായി കടന്നുപോകുന്ന നിലയിലാണ് പരിഷ്കരണം.
ഇതിനായി റോഡുകളുടെയും യൂടേണുകളുടേയും വീതി കൂട്ടും. അതിനായി മീഡിയനുകള്‍ വെട്ടിപൊളിച്ച് വീതി കുറയ്ക്കും. ഒപ്പം കണിയാമ്പുഴ റോഡില്‍ നിന്ന് വൈറ്റില ഹബ് എക്സിറ്റ് റോഡിലേക്ക് പുതിയ പാത നിര്‍മിക്കും. ഫ്രീ ലിഫ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുന്ന നിലയിലാണ് നിര്‍മാണം നടക്കുന്നത്. മേല്‍പ്പാലത്തിന് താഴെ യൂ ടേണ്‍ ഭാഗത്തെ വീതി 7.4 മീറ്ററാക്കി വികസിപ്പിക്കും. പരിഷ്കാരം വരുന്നതോടെ കടവന്ത്ര മുതല്‍ തൈക്കൂടം വരെയുള്ള ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
District News
കൊച്ചി: ദീപക് ജോയിക്ക് പിൻഗാമിയായി എളമക്കര സൗത്തിലെ കൗൺസിലർ വി.ആർ. സുധീർ കൊച്ചി കോർപറേഷന്റെ ഡെപ്യൂട്ടി മേയർ ആയേക്കും. ഇന്നലെ ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി സുധീറിനെ പ്രഖ്യാപിച്ചു. എൽഡിഎഫിൽ നിന്ന് നസ്രേത്ത് കൗൺസിലറും എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ പി.ജെ. യേശുദാസും ബിജെപിയിൽ നിന്ന് തൃക്കണാർവട്ടം കൗൺസിലർ ജലജ എസ്.ആചാരിയുമാണ് എതിർ സ്ഥാനാർഥികൾ.
യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം കൗൺസിലിലുണ്ട്. 76 അംഗ കൗൺസിലിൽ സ്വതന്ത്രർ ഉൾപ്പെടെ 48 യുഡിഎഫ് അംഗങ്ങളാണുള്ളത്. എൽഡിഎഫിന് 22 പേരും ബിജെപിക്ക് ആറ് അംഗങ്ങളുമാണുള്ളത്.
ഇന്ന് രാവിലെ 11ന് കോർപറേഷൻ കൗൺസിൽ ഹാളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ സുധീർ അടുത്ത ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെടും. ഡെപ്യൂട്ടി മേയറായിരുന്ന ദീപക് ജോയി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ സ്ഥാനത്ത് ഒഴിവു വന്നത്.
ഡെപ്യൂട്ടി മേയർ പദവിക്കായി കോൺഗ്രസിൽ നിന്ന് ഒരു ഡസനോളം കൗൺസിലർമാർ രംഗത്തുണ്ടായിരുന്നതാണ്. ആദ്യ ടേം എ ഗ്രൂപ്പിനായതിനാൽ ആ ഗ്രൂപ്പിൽ നിന്നുള്ള ആൾക്കായിരിക്കും അവസരം ലഭിക്കുകയെന്ന് ഉറപ്പായിരുന്നു. സാമുദായിക സമവാക്യവും പരിചയസമ്പത്തും പരിഗണനയായി വന്നതോടെ എ ഗ്രൂപ്പിൽ നിന്നുള്ള എം.ജി. അരിസ്റ്റോട്ടിൽ, ഹെൻട്രി ഓസ്റ്റിൻ, കെ.എസ്. ഫ്രാൻസിസ് എന്നിവരെ പിന്തള്ളി ഈഴവ വിഭാഗത്തിൽ നിന്നുള്ള സുധീറിന് നറുക്കു വീണു. എ ഗ്രൂപ്പ് കാരൻകൂടിയായ സുധീർ ഇത് നാലാം തവണയാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുന്നത്.
ടേം വ്യവസ്ഥയുള്ളതിനാല്‍ രണ്ടര വര്‍ഷത്തിനുശേഷം ഐ ഗ്രൂപ്പിന് ഡെപ്യൂട്ടി മേയര്‍ പദവി കൈമാറണം. രണ്ട് വര്‍ഷമാണ് എ ഗ്രൂപ്പിനു ശേഷിക്കുന്നത്. തുടര്‍ന്ന് ഐ ഗ്രൂപ്പുകാരനായ കെ.വി.പി. കൃഷ്ണകുമാര്‍ ഡെപ്യൂട്ടി മേയറാകും.
District News
കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു . പിണ്ടിമന വെറ്റിലപാറ രാജീവ് ഗാന്ധി ദശലക്ഷം നഗറിൽ ചിറമേൽ വീട്ടിൽ ബിജു (52)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പ്രതിയുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്.
23 ന് രാത്രി എട്ടോടെയായിരുന്നു. ഇയാളുടെ ഭാര്യ സിമി (47)യെ ആണ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനിടെ അടുക്കളയിൽ വച്ച് ആയുധം കൊണ്ട് ഭാര്യയെ കഴുത്തിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
District News
വൈപ്പിൻ : ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയിൽ. തെക്കൻ മാലിപ്പുറം പുത്തൻവീട്ടിൽ റിൻഷാദ് (25) ആണ് അറസ്റ്റിലായത്. ഞാറക്കൽ പോലീസിന്റെ പട്രോളിംഗിനിടെ തിങ്കളാഴ്ച രാത്രി 10ഒാടെ തെക്കൻമാലിപ്പുറത്തു വച്ച് പോലീസ് ജീപ്പ് കണ്ടതിനെത്തുടർന്ന് ഓടി മാറിയ ഇയാളെ പിടികൂടി ചോദ്യം ചെയുകയും ദേഹ പരിശോധന നടത്തുകയും ചെയ്തതോടെയാണ് എട്ട് ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ട് ജാമ്യത്തിൽ വിട്ടയച്ചു.
District News
ആലുവ: രണ്ട് പതിറ്റാണ്ടായി ആലുവയിൽ പ്രവർത്തിക്കുന്ന ഡോ. ടോണി ഫെർണാണ്ടസ് ഐ ആശുപത്രി വിപുലീകരണത്തിൻെറ ഭാഗമായി തൊട്ടടുത്ത് നിർമിച്ച പുതിയ ഏഴു നില മന്ദിരത്തിലേക്ക് പ്രവർത്തനം മാറുന്നു. ഓഗസ്റ്റ് ഒന്നിന് രാവിലെ 10 ന് മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും.
ഡോ. ടോണീസ് സ്കൂൾ ഓഫ് ഒപ്റ്റോമെട്രിയുടെ ഉദ്ഘാടനം മന്ത്രി റോജി എം. ജോൺ, ഡോ. ഇവോൺ മെമ്മോറിയൽ സർജിക്കൽ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ, ഡിപ്പാർട്ട്മെന്റ് ഓഫ് കമ്യൂണിറ്റി ഒഫ്താൽമോളജിയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എംപി എന്നിവർ നിർവഹിക്കും.
രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നേത്രചികിത്സയും കൂടുതൽ സൗകര്യപ്രദമായ സേവനവും ഒരേ കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശുപത്രി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്ഥാപകൻ ഡോ. ടോണി ഫെർണാഡസ്, മാനേജിംഗ് ഡയറക്ടർ ഡോ. ഫ്രെഡ്ഡി ടി. സൈമൺ എന്നിവർ പറഞ്ഞു.
ആശുപത്രിയിൽ പാരാമെഡിക്കൽ കോഴ്സുകളും നടക്കുന്നുണ്ട്.
ആശുപത്രി കെട്ടിടത്തിന്റെ ഏറ്റവും മുകൾനിലയിലാണ് ആധുനിക അക്കാഡമിക്-പരിശീലന കേന്ദ്രം, ക്ലാസ് മുറികൾ, ക്ലിനിക്കൽ പരിശീലനം, പ്രായോഗിക പഠനം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
District News
കാക്കനാട്: എൻജിഒ ക്വാർട്ടേഴ്സിൽ യുവാക്കളെ ക്രൂരമായി മർദിച്ച കേസിലുൾപ്പെട്ട മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് തൃക്കാക്കര പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയവരിൽ പോലീസ് വാഹനത്തിനും അക്രമികളുടെ കാറിനും കേടുപാടുകൾ വരുത്തിയവർക്കും കൃത്യനിർവഹണം തടസപ്പെടുത്തിയവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പത് പേർക്കെതിരെയാണ് തൃക്കാക്കര പോലീസിന്റെ നടപടി. ബഹളത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥനായ പത്മരാജനെ ആൾകൂട്ടത്തിൽ ചിലർ ചേർന്ന് ആക്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു ഇദ്ദേഹം പിന്നീട് ആശുപത്രിയിൽ ചികിൽസ തേടിയതായും പോലീസ് അറിയിച്ചു.
കേസിലെ പ്രതികളുമായി എൻജിഒ ക്വാർട്ടേഴ്സിൽ തെളിവെടുപ്പിനു ചെന്നപ്പോഴും ജനക്കൂട്ടം അക്രമാസക്തമായി പോലീസ് വാഹനം വളഞ്ഞതോടെ പ്രതികളുമായി സ്റ്റേഷനിലേക്ക് മടങ്ങിയ അന്വേഷണ സംഘം തിങ്കളാഴ്ച രാത്രി ഏഴരയോടെ കാക്കനാട് കോടതിയിൽ അവരെ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
വാഴക്കുളം: പശ്ചിമഘട്ടത്തിലെ വനമേഖലയിൽ കാണുന്ന മുട്ടിപ്പഴം വീട്ടിൽ വിളയിച്ച് ആവോലി പനേലിൽ പി.ജെ.മാത്യു. മണ്ണിന് തൊട്ടുമുകളിൽ മുതൽ മരത്തിന്റെ ശിഖിരങ്ങൾ മുഴുവൻ പഴങ്ങൾ ഉണ്ടാകുമെന്നതിനാലാണ് ഇതിന് മൂട്ടിപ്പഴം എന്ന നിലയിൽ പേരു വന്നത്.
മൂട്ടിപ്പുളി, കാട്ടുനെല്ലി എന്നൊക്കെ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്ന ഈ പഴത്തിന് പുളിയും മധുരവും ചവർപ്പും കൂടിയ രുചിയാണ്. അധികം കട്ടിയില്ലാത്ത പുറം തോട് നീക്കം ചെയ്ത് ഉള്ളിലെ മാംസള ഭാഗമാണ് കഴിക്കേണ്ടത്. രണ്ടോ മൂന്നോ കായകളുടെ ആവരണമായാണ് ഭക്ഷ്യയോഗ്യമായ മാംസള ഭാഗമുള്ളത്. വൈറ്റമിൻ സി യുടെ കലവറയായ ഇവ ശരീരോഷ്മാവ് കുറയ്ക്കും, ദഹനം ത്വരിതപ്പെടുത്തും, രക്ത ശുദ്ധീകരണം നടത്തും.
ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് പഴക്കാലം. മരത്തിന്റെ ശിഖരങ്ങളിൽ കുലയായി നീളത്തിൽ കാപ്പിപ്പൊടി തവിട്ടു നിറത്തിൽ പൂവ് വളരുന്നു. പഴമാകുമ്പോൾ നെല്ലിക്ക വലിപ്പത്തിൽ തവിട്ടു കലർന്ന ചുവപ്പു നിറമായി മാറും. പരമ്പരാഗത കർഷകനായ പനേലിൽ മാത്യുവിന്റെ കൃഷിയിടത്തിൽ പ്രത്യേക പരിപാലനമൊന്നുമില്ലാതെ തണൽമരമായി ഇവ വളർന്നിരുന്നു.
ഏതാനും വർഷങ്ങൾക്കു മുമ്പ് ആൺ മരം കൂടി സമീപത്ത് നട്ടുവളർത്തിയതോടെയാണ് ഉള്ളിൽ പഴം രൂപപ്പെട്ടത്. അതിനു മുമ്പ് കുലയായി കാണുമെങ്കിലും പഴരഹിതമായിരുന്നെന്ന് മാത്യു പറഞ്ഞു.മരത്തിന്റെ വളർച്ചയ്ക്കനുസരിച്ച് ഏറ്റവും മുകളിൽ വരെ പഴങ്ങൾ ഉണ്ടായിട്ടുണ്ട്.
പഴമായുള്ള ഉപയോഗത്തിനൊപ്പം ഇവയുടെ പുറം തോടുൾപ്പെടെ അച്ചാറിനും ഉപയോഗപ്പെടുത്താറുണ്ട്.വൈൻ, ജ്യൂസ് പോലുള്ള ഉപയോഗവുമുണ്ട്.
കാട്ടുമൃഗങ്ങൾക്ക് പ്രത്യേകിച്ച് കരടി, മാൻ, കുരങ്ങ് തുടങ്ങിയവയ്ക്ക് ഏറെ ഇഷ്ടമാണ് മൂട്ടിപ്പഴം. കട്ടിയില്ലാത്തതിനാൽ പുറം തോടുൾപ്പെടെയാണ് മൃഗങ്ങൾ ആഹാരമാക്കുന്നത്. പഴങ്ങൾ പാകമായാൽ അത് തീരും വരെ മൃഗങ്ങൾ ഇത്തരം മരങ്ങളുടെ ചുറ്റുവട്ടത്തു തന്നെ കാണപ്പെടാറുണ്ട്. അത്രയേറെ രുചികരവും പോഷക പ്രദാനവുമാണ് മൂട്ടിപ്പഴം. മരം നിറയെ ചുവന്ന ബൾബു പോലെ തെളിഞ്ഞു നിൽക്കുന്ന മൂട്ടിലെ പഴം കാണാൻ ഏറെ കൗതുകമായതിനാൽ മാത്യുവിന്റെ കൃഷിയിടത്തിലേക്ക് സന്ദർശകരും ഏറെയുണ്ട്.
District News
കൊച്ചി : നടുറോഡില്‍ ടെംപോ വാനിന് കുറുകെ ബൈക്ക് നിറുത്തി ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്ത ട്രാഫിക് എഎസ്ഐയെ ഹെല്‍മെറ്റ് കൊണ്ട് മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർഗോഡ് പള്ളിക്കര മഠത്തില്‍ മുബാറക് ക്വാര്‍ട്ടേഴ്സില്‍ അജേഷിനെയാണ് (23) എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി ട്രാഫിക് വെസ്റ്റ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ ഗ്രേഡ് എഎസ്ഐ സി.കെ. ഉത്തംകുമാറി (48)നാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകിട്ട് പള്ളിമുക്ക് ജംഗ്ഷന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തി അജേഷ് ടെംപോ ട്രാവലര്‍ ഡ്രൈവറുമായി വാക്കേറ്റമുണ്ടാക്കുകയും ബൈക്ക് റോഡില്‍ നിർത്തിയിടുകയുമായിരുന്നു. സംഭവം കണ്ട ഉത്തംകുമാര്‍ ബൈക്ക് റോഡില്‍നിന്ന് മാറ്റാന്‍ ശ്രമിച്ചു. ഇതിനിടെ അജേഷ് ഹെല്‍മെറ്റ് ഉപയോഗിച്ച് ഉത്തംകുമാറിനെ അടിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഹെല്‍മെറ്റ് കൊണ്ട് ഇടിച്ചു. താഴെ വീണ ഉദ്യോഗസ്ഥന്റെ നെഞ്ചിനും മുഖത്തും ഇടിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അറസ്റ്റ് ചെയ്ത അജേഷിനെ കോടതിയില്‍ ഹാജരാക്കി.
District News
ൊകൊച്ചി: ഓപ്പറേഷൻ തൂഫാൻ മുൻ നിർത്തി സംഗീതമാണ് ലഹരി - സ്റ്റേ എവേ ഫ്രം ഡ്രഗ് ആൻഡ് ക്രൈം എന്ന മുദ്രാവാക്യവുമായി കൊച്ചി സിറ്റി പോലീസിലെ ഉദ്യോഗസ്ഥർ മ്യൂസിക് മെഗാ ഷോ ഒരുക്കുന്നു.
കൊച്ചി സിറ്റി പോലീസ് സംഗീത കൂട്ടായ്മയായ കലിപ് സോ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ കൊച്ചിൻ കലാക്ഷേത്രയുടെ സഹകരണത്തോടെ 30 ന് വൈകിട്ട് 5.30 ന് എറണാകുളം പാടിവട്ടം അസിസിയ കൺവൻഷൻ സെന്ററിലാണ് മ്യൂസിക് മെഗാ ഷോ - ചിത്രഗീതം അരങ്ങേറുന്നത്.
ചടങ്ങിൽ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയെ എഡിജിപി പി. വിജയൻ ഉപഹാരം നൽകി ആദരിക്കും. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പുരസ്കാരം നൽകും. സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഗായകരായ ബിജു നാരായണൻ, അഫ്സൽ, ചിത്ര അരുൺ എന്നിവരോടൊപ്പം പോലീസ് ഗായകരും ഗാനങ്ങൾ ആലപിക്കും.
District News
കൊച്ചി: വീട്ടുമസ്ഥയെ വാടകക്കാരനും ഭാര്യയും ചേർന്ന് മർദിച്ചെന്ന പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വെണ്ണല അറക്കകടവ് റോഡ് ബ്ലൂബെറി വില്ല ഉടമ ലിജി പ്രേമനാണ് മർദനമേറ്റത്.
താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാശേരി സ്വദേശി മുഹമ്മദ് സൻഹാൻ, ഭാര്യ സുറുമി എന്നിവർക്കെതിരെയാണ് ദേഹോപദ്രവം ഏൽപിച്ചതിനും അസഭ്യം പറഞ്ഞതിനും ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തത്.
സൻഹാനോടും സുറുമിയോടും വീടൊഴിയണമെന്ന് ലിജി പ്രേമൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിരോധത്തിൽ മർദിച്ചതായാണ് എഫ്ഐആറിലുള്ളത്. വില്ലയുടെ ഒന്നാം നില കാണുന്നതിനായി പുതിയ താമസക്കാരൻ എത്തി. ഇയാളുമായി വരാന്തയിൽ സംസാരിച്ചു കൊണ്ടിരിക്കെ, സൻഹാനും ഭാര്യ സുറുമിയും ചേർന്ന് ലിജിയെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
District News
ഫോർട്ടുകൊച്ചി : തോപ്പുംപടിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ യുവാവിന്റെ ശ്രമം. തോപ്പുംപടി ജിയോ ബാറിന് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
പെണ്‍കുട്ടി പ്രതികരിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. ആളുകളെ കണ്ട് ഭയന്ന യുവാവ് സമീപത്തെ വഴിയിലൂടെ ഓടി കായലില്‍ ചാടി. ചെളി നിറഞ്ഞിരുന്നതിനാൽ ഇയാള്‍ക്ക് നീന്തി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തുടർന്ന് പോലിസെത്തി ഇയാളെ കരയില്‍ എത്തിച്ച ശേഷം സ്റ്റേഷനിലേക്ക് കൊണ്ട് പോയി. പരാതി ഇല്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായാണ് പറയുന്നത്.
District News
ഫോർട്ടുകൊച്ചി:ഫോര്‍ട്ടുകൊച്ചി വാസ്ക്കോഡ ഗാമ സ്ക്വയറിന് സമീപം മത്സ്യ വില്പന നടത്തുകയായിരുന്ന വയോധികനെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റിൽ. ഫോര്‍ട്ടുകൊച്ചി സ്വദേശി തീക്കട്ട ബൈജു എന്ന ബൈജു (42) വിനെയാണ് ഫോര്‍ട്ട്കൊച്ചി പോലിസ് അറസ്റ്റ് ചെയ്തത്.
ഫോര്‍ട്ട്കൊച്ചി തുരുത്തി സ്വദേശി ഹനീഫ്(66)നാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. വാസ്ക്കോഡ ഗാമ സ്ക്വയറിന് സമീപം മീന്‍ വില്‍ക്കുകയായിരുന്ന ഹനീഫിനോട് ബൈജു സൗജന്യമായി മീന്‍ ആവശ്യപ്പെടുകയും നല്‍കാതിരുന്ന ഹനീഫിനോട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് അസഭ്യം പറയുകയും കൈകള്‍ കൊണ്ട് ഇരു ചെവിയും പൊത്തി അടിക്കുകയുമായിരുന്നു. തുടര്‍ന്ന് കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു. വീണ്ടും അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറി ഹനീഫ് രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് പ്രതി സമീപത്തെ ഒരു വള്ളത്തിന്റെ എന്ജിന് നശിപ്പിച്ചതായും പരാതിയുണ്ട്.
District News
പാലക്കാട്: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പശ്ചിമഘട്ടമേഖലയെ പരിസ്ഥിതിലോല പ്രദേശമായി (ഇഎസ്എ) പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപനം മലയോര മേഖലയിലെ ജനങ്ങളോടും കർഷകരോടും കാണിക്കുന്ന വഞ്ചനയാണെന്നു കേരള സ്വതന്ത്ര കർഷക സംഘടന (കിഫ) ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം മുഴുവനായി ഉൾപ്പെടുത്തി പുറത്തിറക്കിയ ഈ വിജ്ഞാപനത്തിൽ ഏകദേശം 1,500 ചതുരശ്ര കിലോമീറ്ററോളം (3.7 ലക്ഷം ഏക്കർ) ജനവാസമേഖലകളും കൃഷിയിടങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ജില്ലയിലെ മണ്ണാർക്കാട്, അട്ടപ്പാടി, ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ നിരവധി വില്ലേജുകളിലെ കർഷകരുടെ ഭാവി ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കേരള സർക്കാരിന്റെ അഭ്യർഥനപ്രകാരം രൂപീകരിച്ച ഹൈപവർ കമ്മിറ്റിയുമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചകളിലെ വാഗ്ദാനങ്ങളോ കർഷകാനുകൂല നിർദേശങ്ങളോ പുതിയ കരട് വിജ്ഞാപനത്തിൽ പ്രതിഫലിച്ചിട്ടില്ല എന്നത് അതീവ ഗുരുതരമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് സർക്കാർ ചർച്ചകൾ നടത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സാധാരണയായി നൽകുന്ന ദീർഘകാലാവധി ഒഴിവാക്കി, ഇത്തവണ വെറും 60 ദിവസത്തിനുള്ളിൽ വിജ്ഞാപനം അന്തിമമാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് കർഷകരേയും മലയോര ജനതയേയും കബളിപ്പിക്കുന്നതിന് തുല്യമാണ്.
ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങളുടെ ഭൂമി ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും കർഷകർക്ക് അവസരമില്ല. കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുന്ന അന്തിമ ഇഎസ്എ അതിർത്തി നിർദേശങ്ങളും കെഎംഎൽ, ജിഐഎസ് ഫയലുകളും അടിയന്തരമായി പൊതുജനങ്ങൾക്ക് പരിശോധിക്കാനായി സുതാര്യമായി പ്രസിദ്ധീകരിക്കുക, ഓരോ ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫീസുകളിലും ജനങ്ങൾക്ക് സ്വന്തം സർവേ നന്പറുകൾ പരിശോധിച്ച് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഹെൽപ്പ് ഡെസ്കുകൾ സജ്ജമാക്കുക, കേന്ദ്ര ഹൈപവർ കമ്മിറ്റിയുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചകളുടെ കൃത്യമായ മിനിറ്റ്സ് പുറത്തുവിട്ട് സുതാര്യത ഉറപ്പുവരുത്തുക, ജനവാസ മേഖലകളേയും കൃഷിയിടങ്ങളേയും പൂർണമായും ഒഴിവാക്കിയുള്ള അതിർത്തി നിർണയം ഉറപ്പാക്കുന്നത് വരെ പുതിയ കരട് അന്തിമമാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ അടിയന്തരമായി ആവശ്യപ്പെടുക തുടങ്ങിയ ആവശ്യങ്ങളും കിഫ ഉന്നയിച്ചു.
മലയോര മേഖലയിലെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരുകൾ തയ്യാറാകണമെന്നും സണ്ണി കിഴക്കേക്കരയുടെ അധ്യക്ഷതയിൽ കൂടിയ കിഫ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.