ലോക്ക്ഡൗൺ കാലവും കൊറോണയുടെ പ്രശ്നങ്ങളും അവസാനിക്കുന്നതോടെ ലോകത്താകമാനം ആശങ്കയുടെ നാളുകളാകാം കടന്നുവരുന്നത്. ഇനിയെങ്ങനെ ജീവിക്കും എന്നൊരു ആകുലത പലരിലേക്കും കടന്നുവരുന്നുണ്ട്. തൊഴിൽ നഷ്ടം, സാന്പത്തിക ഭാരം, കൃഷിനാശം, ലോകത്താകമാനമുള്ള തൊഴിൽ മേഖലയുടെ അനിശ്ചിതാവസ്ഥ, ഇനിയും വന്നേക്കാമെന്ന് ആശങ്കപ്പെടുന്ന പ്രകൃതിദുരന്തം തുടങ്ങി പട്ടിണിയും ദാരിദ്ര്യവും ഭക്ഷ്യക്ഷാമവുമൊക്കെ വരുമോയെന്നും എല്ലാവരും ആശങ്കപ്പെടുന്നു.
നമ്മുടെ വികസന കാഴ്ചപ്പാടിനും തൊഴിൽ സംസ്കാരത്തിനും വിദ്യാഭ്യാസ വീക്ഷണത്തിനും ഒരു പുനരാസൂത്രണം ഉണ്ടാകണം. വീടും ഗ്രാമവും നാടും നഗരവും വളർന്നു ലോകവികസനം പടിപടിയായുണ്ടാകണം.
ഗാന്ധിജിയുടെ സ്വാശ്രയ ഭാരതലക്ഷ്യം നഷ്ടോന്മുഖമാക്കരുത്. രാജ്യത്തിന്റെ കാലാനുസൃതമായ പ്രശ്നങ്ങൾ പരിഹരിച്ച് ജനക്ഷേമം കാര്യക്ഷമമാക്കാൻ യത്നിക്കണം. ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വസ്ത്രം തുടങ്ങി കുടിവെള്ളവും ശുദ്ധവായുവുംവരെ വികസന അജൻഡയിലെ അടിസ്ഥാന നവീകരണവും പൂർത്തീകരണവുമാകണം.
സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും ഭൂപ്രകൃതിയുടെയും ഭക്ഷ്യവിളകളുടെയും അദ്ഭുതപ്പെടുത്തുന്ന വൈവിധ്യമുള്ള നാടാണു നമ്മുടെ കേരളം. കാർഷിക സമൃദ്ധി തിന്നാനും കുടിക്കാനുമുള്ള നേരിട്ടുള്ള വിഭവം മാത്രമായിക്കാണാതെ മൂല്യവർധിത ഉല്പന്നങ്ങളുടെ കലവറയാക്കി കേരളത്തെ അന്താരാഷ്ട്ര തലത്തിൽതന്നെ മുൻനിരയിലെത്തിക്കാം. ലോക്ക്ഡൗൺ കാലത്ത് കേരളത്തിന്റെ പൈനാപ്പിൾ മേഖല അന്ധാളിപ്പിലാകാനുള്ള കാരണവും നമ്മുടെ ചിന്താശൂന്യതയും ആസൂത്രണ പിഴവുമാണ്. എത്ര വലിയ സമൃദ്ധിയെയും ഉൾക്കൊണ്ട് സംസ്കരിച്ച് അദ്ഭുതപ്പെടുത്തുന്ന പുത്തൻ മൂല്യവർധിത ഉൽപന്നങ്ങൾ കണ്ടെത്താൻ മാത്രം ശാസ്ത്രം ഉണരണം.
നമ്മുടെ നാട്ടിലെ ചക്കയും ചക്കക്കുരുവുമൊക്കെ "തിന്നുക' എന്നതിനപ്പുറമുള്ള ഒരു വിശാല വിപണിയുടെ മൂല്യവർധിത മൂല്യശേഖരമായി നാം പടുത്തുയർത്തണം. കേരളത്തിന്റെ തനതു വിഭവങ്ങൾക്ക് നേരിട്ടുള്ള ഉപയോഗത്തിനപ്പുറം ഉപ ഉത്പന്നങ്ങളുടെ പ്രായോഗികതയും വിശാലതയുമുണ്ട്. ഇതിനോടനുബന്ധമായി തന്നെ ഒട്ടനവധി തൊഴിൽ ശാലകളും തൊഴിൽ സാധ്യതകളും കാർഷികമേഖലയുടെ പുരോഗതിയും കർഷകരോടുള്ള ആദരവും വളരും. കൃഷിയിടങ്ങൾ കർമരംഗമാക്കുന്നതിൽ യുവജനങ്ങളും ഉത്സാഹം കാണിക്കും.
ഭാരതമാകെ ഇത്തരം തൊഴിൽ സംസ്കാരവും സാന്പത്തിക വീക്ഷണങ്ങളും തയാറാക്കാവുന്നതാണ്. തൊഴിലിനെക്കുറിച്ചുള്ള വിദ്യാഭ്യാസ വീക്ഷണവും മാറണം. സമസ്ത മേഖലകളിലും തൊഴിലാളികളും തൊഴിൽ സാധ്യതകളും വളരണം. ഏതോ നാട്ടിലെ പ്രത്യേകം നിശ്ചയിക്കപ്പെട്ടിട്ടുള്ള മനുഷ്യർക്കുള്ളതാണു "വിയർപ്പ്'എന്ന ധാരണ നാം മാറ്റിയെടുത്തേ മതിയാവൂ. ഓരോ വ്യക്തിയുടെയും അഭിരുചി എന്തെന്ന് ഐക്യുവുമായി ഇഴചേർത്തു പഠിച്ച് വിദ്യാർഥികളെ അഭിരുചിയുടെയും തൊഴിൽസാധ്യതകളുടെയും വഴിയേ നയിക്കാൻ വിദ്യാഭ്യാസത്തിനു കഴിയണം. നാട്ടിലെ തൊഴിലിനും വേതനത്തിനും സമാനമായ പഠനമേഖലകൾ വളരേണ്ടതുണ്ട്. ഭാഷക്കപ്പുറം ജീവിക്കാൻ പഠിക്കുന്നതാകണം പഠനം.
വരുമാനം തിരിച്ചറിഞ്ഞു ജീവിക്കാനുള്ള പക്വതയുടെ ജീവിതക്രമവും ശീലിക്കണം. ഇല്ലാത്ത പണം കൊണ്ട് വല്ലാത്ത ജീവിതം നയിക്കുന്നതിലേക്കു നാം മാറരുത്. സംതൃപ്തി ഏറ്റവും വലിയ ധനമാണ്. മതിയെന്നു പറയാനുള്ള ഒരു ആർജവവും ഏതെങ്കിലും വേളയിൽ നമ്മുടെ മനസിനുണ്ടാവണം. ആദരണീയമായ നമ്മുടെ കുടുംബജീവിതം, നമ്മുടെ സംസ്കാരം, ആത്മീയത, ഭക്ഷണക്രമം, വിദ്യാഭ്യാസം, ഗുരുക്കന്മാരോടുള്ള ആദരവ്, നാനാത്വത്തിലെ ഏകത്വം എന്നതൊക്കെ ലോകത്തിനു പാഠമായിരുന്നു. അതു വിട്ടുകളയരുത്.
നമ്മുടെ പഠനവും പഠനച്ചെലവും തൊഴിൽ സാധ്യതകളുമായി ഇഴചേരാത്തതുമൂലം കടബാധ്യതകൾ പെരുകുകയാണ്. മുടക്കുമുതൽ മടങ്ങിയെത്താത്ത തൊഴിലില്ലായ്മയെന്ന ദുരന്തം നമ്മെ വേട്ടയാടാതിരിക്കാൻ നമ്മുടെ പഠനവും തൊഴിലും നാടുമായി സമരസപ്പെടുത്താൻ ഇനിയെങ്കിലും ശ്രദ്ധിക്കണം.
സൗജന്യമായി സർക്കാർ നല്കുന്ന ആനുകൂല്യത്തിൽ കണ്ണുനട്ട് ജീവിക്കാൻ രാജ്യത്തെ ജനങ്ങളെ പ്രേരിപ്പിക്കാതെ അന്തസായി ജോലി ചെയ്ത് സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യം ഭരണകർത്താക്കൾ ഒരുക്കണം. സർക്കാരിന്റെ സൗജന്യമെന്നത് ഓരോ പൗരന്റെയും നാളത്തെ ബാധ്യതയാണെന്ന തിരിച്ചറിവും ഉണ്ടാക്കിയെടുക്കണം. വ്യക്തികളുടെ കഴിവിനെ രാജ്യനന്മയ്ക്കായി ഉപയോഗിക്കുന്ന ആസൂത്രണമാണു വേണ്ടത്.
ജനങ്ങൾക്കു ജീവിക്കാനുള്ളതു കൊടുക്കുന്നതിലല്ല ഭരണ നൈപുണ്യമടങ്ങുന്നത്. മറിച്ച് സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണു വേണ്ടത്. പഠനവും തൊഴിലും ജീവിതവും കടബാധ്യതയിൽ മുന്നോട്ടു പോകുന്ന രീതി അവസാനിപ്പിക്കണം. ദുരഭിമാനം വെടിഞ്ഞ്, അവനവനെ അറിഞ്ഞു ജീവിക്കാനുള്ള പക്വതയും വിവേകവും വളർത്തിയെടുക്കുകയും ചെയ്യണം.
ടോം ജോസ്, തഴുവംകുന്ന്