എംജി, മലയാളം; താത്കാലിക വിസി പട്ടിക ഗവർണർ മടക്കി
Friday, June 2, 2023 1:07 AM IST
തിരുവനന്തപുരം: മഹാത്മാ ഗാന്ധി (എംജി), മലയാളം സർവകലാശാലകളിൽ താത്കാലിക വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനായി സർക്കാർ നൽകിയ പട്ടിക ഗവർണർ തള്ളി. രണ്ടു സർവകലാശാലകളിലും നിലവിലുള്ള മൂന്നു വീതം സീനിയർ പ്രഫസർമാരുടെ പാനൽ നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർദേശിക്കും.
എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് കഴിഞ്ഞ ശനിയാഴ്ച വിരമിച്ചിരുന്നു. പകരം താത്കാലിക ചുമതല നൽകാൻ വിരമിച്ച ഡോ. സാബു തോമസ്, പ്രഫസർമാരായ അരവിന്ദ് കുമാർ, കെ.ജയചന്ദ്രൻ എന്നിവരുടെ പാനലാണ് സർക്കാർ നൽകിയത്.
വിരമിച്ച വിസിയും താരതമ്യേന ജൂനിയറായ പ്രഫസർമാരുമടങ്ങിയ പാനലായതിനാലാണ് ഗവർണർ അംഗീകരിക്കാത്തത്. സർക്കാരിന് താത്പര്യമുള്ളവരുടെ പട്ടികയാണെന്നു വിലയിരുത്തിയ ഗവർണർ മുതിർന്ന പ്രഫസർമാരടങ്ങിയ പുതിയ പാനൽ നൽകാൻ നിർദേശിക്കും. സാബു തോമസിന് പുനർനിയമനം നൽകണമെന്ന സർക്കാരിന്റെ ആവശ്യം നേരത്തേ ഗവർണർ തള്ളിയിരുന്നു.
മലയാളം സർവകലാശാലയുടെ ചുമതലയും ഡോ. സാബു തോമസിനായിരുന്നു. താത്കാലിക ചുമതലയ്ക്കായി ഒരാളുടെ പട്ടിക മാത്രമാണു സർക്കാർ, ഗവർണർക്കു നൽകിയത്. ലാംഗേജ് ആൻഡ് ലിറ്ററേച്ചർ വിഭാഗം ഡീൻ പ്രഫസർ ഡോ.പി.എസ്. രാധാകൃഷ്ണന്റെ പേരായിരുന്നു നൽകിയിരുന്നത്.
എംജി സർവകലാശാലയിൽ വിസിയില്ലാതായതോടെ, ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്നതടക്കം നിലച്ചു. പകരം ചുമതല ആർക്കുമില്ലാത്തതിനാൽ വാഴ്സിറ്റിയുടെ ഭരണവും പ്രതിസന്ധിയിലാണ്.
31നു വിരമിച്ചവരുടെ ഒഴിവിലേക്ക് ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റവും മുടങ്ങി.