മണിപ്പുരിലെ 46 വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാലയിൽ
തുടർപഠനം ഒരുക്കിയെന്ന് മുഖ്യമന്ത്രി
Thursday, September 28, 2023 6:27 AM IST
തിരുവനന്തപുരം: മണിപ്പുരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള 46 വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്.
നിയമപഠനമടക്കമുള്ള ബിരുദ കോഴ്സുകളിലും ബിരുദാനന്തര കോഴ്സുകളിലും ഡോക്ടറൽ ഗവേഷണത്തിലും ഉൾപ്പെടെ 46 മണിപ്പുരി വിദ്യാർഥികൾക്കാണ് കണ്ണൂർ സർവകലാശാലയിലെ പഠനവിഭാഗങ്ങളിലും അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാലയുടെ വിവിധ കാന്പസുകളിലുമായി പ്രവേശനം നൽകിയത്.
പാലയാട്, മാങ്ങാട്ടുപറന്പ്, പയ്യന്നൂർ, മഞ്ചേശ്വരം കാന്പസുകളിലും തലശേരി ഗവ. ബ്രണ്ണൻ കോളജിലുമാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്.
വിവിധ യുജി, പിജി പ്രോഗ്രാമുകളിൽ അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ, മാനന്തവാടി മേരി മാത ആർട്സ് ആൻഡ് സയൻസ് കോളജ്, പിലാത്തറ സെന്റ് ജോസഫ് കോളജ്, കാസർഗോഡ് മുന്നാട് പീപ്പിൾസ് കോളജ്, തളിപ്പറന്പ് സർ സയ്യിദ് കോളജ്, തളിപ്പറന്പ് കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി എന്നിവിടങ്ങളിലും വിദ്യാർഥികൾക്ക് പ്രവേശനം നൽകി.
കലാപനാളുകളിൽ സർട്ടിഫിക്കറ്റുകൾ അടക്കം നഷ്ടപ്പെട്ടവർക്കാണ് കേരളത്തിന്റെ മതനിരപേക്ഷ മണ്ണ് പഠനാശ്രയം ഒരുക്കിയത്. കോഴ്സ് പൂർത്തിയാകുന്നതിനു മുൻപ് ഇവർക്കു സർട്ടിഫിക്കറ്റുകൾ നൽകാൻ സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.