കാല്മുട്ടുകൊണ്ടു തലയ്ക്കടിച്ച് കൈക്കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും സുഹൃത്തും അറസ്റ്റില്‍
Wednesday, December 6, 2023 1:16 AM IST
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും സുഹൃത്തും അറസ്റ്റില്‍. എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി.ഷാനിഫ് (25)എന്നിവരെയാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം എളമക്കര പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികള്‍ നടന്നതെല്ലാം പോലീസിനോടു വെളിപ്പെടുത്തിയത്. എസിപി ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. കറുകപ്പിള്ളിയിലുള്ള ലോഡ്ജിലെ 109-ാം മുറിയിലായിരുന്നു കൊലപാതകം.
പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊലപാതക കുറ്റവും ശിശുസംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.
മരണകാരണം തലയോട്ടിക്കേറ്റ ക്ഷതം
അതിക്രൂരമായാണു കുരുന്നിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചു. ഇതേത്തുടര്‍ന്ന് തലയോട്ടി പൊട്ടി. മുമ്പുണ്ടായ മര്‍ദനത്തില്‍ കുഞ്ഞിന്റെ വാരിയെല്ലും ഒടിഞ്ഞു. തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിലേക്കു നയിച്ചത്. മരിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനായി കുട്ടിയുടെ ശരീരത്തില്‍ കടിച്ചതായും പ്രതി കുറ്റസമ്മതം നടത്തി.
ജനിച്ച അന്നു മുതല്‍ കൊല്ലാന്‍ പദ്ധതിയിട്ടു
ഒരു മാസം മുമ്പാണ് അശ്വതി ചേര്‍ത്തലയിലെ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. മറ്റൊരാളുടെ കുഞ്ഞ് തങ്ങളുടെ ജീവിതത്തില്‍ ബാധ്യതയാകുമെന്ന വിശ്വാസത്തില്‍ അന്നുമുതല്‍ കുഞ്ഞിനെ ഇല്ലാതാക്കാനായി അശ്വതിയുടെ സുഹൃത്തായ ഷാനിഫ് ശ്രമം തുടങ്ങിയിരുന്നു.
സ്വാഭാവിക മരണത്തിലേക്ക് കുഞ്ഞിനെ തള്ളിവിടാനുള്ള ശ്രമങ്ങളാണ് ഇയാള്‍ നടത്തിയത്. ആദ്യം മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയെന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറഞ്ഞത് അതിനുള്ള തെളിവാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇരുവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ മൊഴി മാറ്റുകയായിരുന്നു.
കട്ടിലില്‍നിന്നു വീണ് പരിക്കേറ്റു എന്ന തരത്തില്‍ ആശുപത്രിയില്‍ എത്തിച്ച് പിന്നീട് ന്യൂമോണിയ ഉള്‍പ്പെടെ ബാധിച്ചു മരിച്ചുവെന്ന തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ എട്ടരയോടെ അബോധാവസ്ഥയിലുള്ള കുഞ്ഞുമായി ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി. കുഞ്ഞിന്റെ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ ആശുപത്രിയില്‍ കൊണ്ടുവന്നതാണെന്നും ഡോക്ടര്‍മാരോട് പറഞ്ഞു.
പിന്നീട് കുഞ്ഞ് കട്ടിലില്‍നിന്ന് വീണതാണെന്നും പറഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ട ഡോക്ടര്‍മാര്‍ വിവരം എറണാകുളം നോര്‍ത്ത് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതാണു കേസില്‍ വഴിത്തിരിവായത്.
പ്രതികൾ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ
എഴുപുന്ന സ്വദേശിനിയായ അശ്വതി ഓമനക്കുട്ടനും കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫും അഞ്ചു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. അതിനുശേഷം ഇരുവരും പലയിടത്തായി ഒരുമിച്ചു താമസിച്ചിരുന്നു. ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. എന്നാല്‍ താനുമായി പരിചയപ്പെടുമ്പോള്‍ മറ്റൊരാളുമായുള്ള ബന്ധത്തില്‍ അശ്വതി നാലു മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് ഷാനിഫ് പോലീസിനോടു പറഞ്ഞത്.
കുഞ്ഞിന്റെ ജനനശേഷം കുട്ടിയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കും ഉണ്ടായിരുന്നു. കുഞ്ഞിനെ കൊല്ലാന്‍ പോകുന്ന കാര്യം ഷാനിഫ് അശ്വതിയോടു പറഞ്ഞിരുന്നു. ഇതുകേട്ടിട്ടും അശ്വതി ഇതിനെ എതിര്‍ക്കുകയോ ആരോടും വെളിപ്പെടുത്തുകയോ ചെയ്തില്ലെന്നും പോലീസ് പറയുന്നു.