വന്യജീവി ആക്രമണം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്: കെസിബിസി ജാഗ്രതാ കമ്മീഷന്
Thursday, May 1, 2025 2:51 AM IST
കൊച്ചി: കേരളത്തിൽ 2023-24 കാലത്ത് 2630 വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്. അഞ്ചു വര്‍ഷത്തിനിടെ 103 പേര് കാട്ടാനകളുടെയും 341 പേര് മറ്റു വന്യജീവികളുടെയും ആക്രമണങ്ങളാല്‍ കൊല്ലപ്പെട്ടു.
വന്യജീവികളാല്‍ സംഭവിച്ച കൃഷി, സ്വത്ത് നഷ്ടങ്ങള്‍ കണക്കുകൂട്ടലുകള്‍ക്കും അതീതമാണ്. ഈ സാഹചര്യത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളെയും അതിലേക്കു നയിക്കുന്ന സാഹചര്യങ്ങളെയും നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും ജാഗ്രതാ കമ്മീഷന് ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണത്തെത്തുടര്‍ന്നുള്ള മരണങ്ങളില്‍ 24 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന അമിക്കസ് ക്യൂറിയുടെ വിലയിരുത്തല്‍ സ്വാഗതാര്‍ഹമാണ്. മാത്രമല്ല, പരിക്കേറ്റവര്‍ക്കും സ്വത്ത് നഷ്ടപ്പെട്ടവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ നടപടി ഉണ്ടാകണം. ജനദ്രോഹപരമായ നിലപാടുകള്‍ നിരന്തരം സ്വീകരിക്കുന്ന വനംവകുപ്പിന്റെ നീക്കങ്ങളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം.
ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലും മറ്റു മലയോര വന പരിസരമേഖലകളിലും പതിറ്റാണ്ടുകളായി നിയമാനുസൃതമായി ജനങ്ങള്‍ കൈവശം വച്ചിട്ടുള്ള കൃഷി- ജനവാസഭൂമിയില് അതിക്രമിച്ചു കയറി അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ജനങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന വനംവകുപ്പിന്റെ നീക്കങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതാണ്.
ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്ക്കുപോലും വിലകല്പിക്കാതെയുള്ള ചില ഉദ്യോഗസ്ഥരുടെ അധികാരദുര്‍വിനിയോഗം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷന് ആവശ്യപ്പെട്ടു.