തെന്നല ഇനി ഓർമകളിൽ
Monday, June 9, 2025 3:23 AM IST
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്കു യാത്രമൊഴി നൽകി കേരളം. കെപിസിസി ആസ്ഥാനത്ത് പൊതുദർശനത്തിനുവച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും കോണ്‍ഗ്രസ് പ്രവർത്തകരും അന്ത്യോപചാരം അർപ്പിച്ചു.
ശനിയാഴ്ച നെട്ടയത്തെ വസതിയിലും കെപിസിസി ആസ്ഥാനത്തും കിഴക്കേക്കോട്ട അയ്യപ്പ സേവസംഘത്തിലും പൊതുദർശനത്തിന് ആയിരങ്ങൾ ഒഴുകിയെത്തി. കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നേതാക്കൾ ഭൗതിക ശരീരം ഏറ്റവുവാങ്ങി. കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ എ.കെ. ആന്റണി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎൽഎ, മുൻ കെപിസിസി അധ്യക്ഷൻമാരായ വി.എം. സുധീരൻ, കെ.സുധാകരൻ എംപി, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർ ചേർന്ന് പാർട്ടി പതാക ഭൗതികശരീരത്തിൽ പുതപ്പിച്ചു.
മന്ത്രി വി. ശിവൻകുട്ടി, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി, മുൻ സ്പീക്കർ എം. വിജയകുമാർ, ആർഎസ്പി നേതാക്കളായ ഷിബു ബേബിജോണ്‍, ബാബു ദിവാകരൻ, സിപിഐ നേതാവ് സി. ദിവാകരൻ, മുൻമന്ത്രി നീലലോഹിതദാസൻ നാടാർ, ബിജെപി നേതാക്കളായ ഒ. രാജഗോപാൽ, ജെ.ആർ. പത്മകുമാർ, എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, എ.എ. റഹീം എംഎൽഎമാരായ എം. വിൻസന്റ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാത്യു കുഴൽനാടൻ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്ഥാന പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ അന്ത്യകർമങ്ങൾ നടന്നു.