കാട്ടുപന്നിക്ക് ഒരുക്കിയ കെണിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
Monday, June 9, 2025 3:37 AM IST
എടക്കര (മലപ്പുറം): വഴിക്കടവിൽ കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ വൈദ്യുത കെണിയിൽനിന്നു ഷോക്കേറ്റ് പത്താംതരം വിദ്യാർഥിക്കു ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾക്കു പരിക്കേറ്റു. വെള്ളക്കട്ട ആമാടൻ സുരേഷിന്റെ മകൻ അനന്തു എന്ന ജിത്തു (15) ആണു മരിച്ചത്.
സുരേഷിന്റെ സഹോദരൻ ആമാടൻ വിജയന്റെ മക്കളായ യദുകൃഷ്ണ (24), ഷാനു (18) എന്നിവർക്കാണു പരിക്കേറ്റത്. ഇവർ നിലന്പൂർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് പുത്തിരിപ്പാടം നന്പ്യാടൻ വിനീഷ് എന്ന കുഞ്ഞുട്ടനെ (36) വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി. അലവിക്കാണ് അന്വേഷണച്ചുമതല.
ശനിയാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. സഹോദരങ്ങളുടെ മക്കളായ അനന്തു, മനീഷ്, യദുകൃഷ്ണ, ഷാനു എന്നിവരും ബന്ധുവായ മറ്റൊരു യുവാവും വൈകുന്നേരം ഫുട്ബോൾ കളിക്കു ശേഷം വെള്ളക്കട്ട ചട്ടിപ്പാറ മലന്തോട്ടിൽ വലയുമായി മീൻ പിടിക്കാൻ പോയതായിരുന്നു.
തോട്ടിലെ അപകടമുണ്ടായ ഭാഗത്ത് ഇറങ്ങിയപ്പോൾ അനന്തുവും ഷാനും യദുകൃഷ്ണയും പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ പെടുകയായിരുന്നു. തോടിനു കുറുകെ കെട്ടിയ കന്പിയിൽനിന്നു വെള്ളത്തിലേക്കു വൈദ്യുതി കടത്തിവിട്ട നിലയിലായിരുന്നു പന്നിക്കെണി. മൂവരും അപകടത്തിൽപെട്ടപ്പോൾ കൂടെയുണ്ടായിരുന്ന മനീഷ്, സമീപവാസിയും സുഹൃത്തുമായ ശ്യാംകുമാറിനെ വിവരമറിയിച്ചു. ഇദ്ദേഹമെത്തുന്പോൾ മൂവരും വെള്ളത്തിൽ ഷോക്കേറ്റ് പുളയുന്ന അവസ്ഥയിലായിരുന്നു.
അനന്തുവിന്റെ കാൽ മാത്രമാണ് വെള്ളത്തിനു മുകളിൽ കണ്ടിരുന്നത്. ഉടൻ കൈയിൽ കിട്ടിയ മുളവടികൊണ്ട് ഇയാൾ അനന്തുവിന്റെ കാൽപൊക്കി കരയിൽ കയറ്റുകയായിരുന്നു. ശ്യാംകുമാർ തന്റെ സുഹൃത്തിനോട് വിളിച്ചുപറഞ്ഞ് വൈദ്യുതി ലൈനിലെ ഫ്യൂസ് ഊരിമാറ്റിയ ശേഷമാണു മറ്റു രണ്ടു പേരെയും കരയ്ക്കു കയറ്റിയത്.
എന്നാൽ അനന്തുവിനെ രക്ഷിക്കാനായില്ല. രാത്രി ഒന്പതരയോടെ നിലന്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് അനന്തു പഠനം നടത്തിയിരുന്ന മണിമൂളി ക്രൈസ്റ്റ് ദി കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ പെതുദർശനത്തിനു വച്ചശേഷം ഉച്ചകഴിഞ്ഞു മൂന്നോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
നിലന്പൂർ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ അടക്കം സ്ഥലത്തെത്തിയിരുന്നു. ശോഭയാണ് അനന്തുവിന്റെ അമ്മ. സഹോദരങ്ങൾ: കൃഷ്ണേന്ദു, ദേവിക.