ദൈവിക കരുണയുടെ നിമിഷം
റെജി ജോസഫ്
Monday, June 9, 2025 3:24 AM IST
കോട്ടയം: ജലന്ധര്‍ രൂപതയുടെ മെത്രാനായുള്ള നിയനം ദൈവിക കുരണയുടെ ഇടപെടലാണെന്നും അവിടത്തെ ശുശ്രൂഷയില്‍ പങ്കുപറ്റാനുള്ള അവസരം ലഭിച്ചതില്‍ വൈദത്തിനു നന്ദിയെന്നും ദീപികയ്ക്കു നല്കിയ പ്രത്യേക അഭിമുഖത്തിൽ നിയുക്ത മെത്രാന് ഡോ. ജോസ് തെക്കുംചേരിക്കുന്നേല്‍ പറഞ്ഞു.
ആത്മീയമായും ഭൗതികമായും അതിവിശാലമായ ജലന്ധര്‍ രൂപതയെ വിശ്വാസത്തിലും ദൈവകൃപയിലും ശക്തിപ്പെടുത്താനുള്ള ഇടയശുശ്രൂഷ അര്‍പ്പിക്കുന്നതില്‍ ദൈവത്തിന്റെ അനുഗ്രഹം തേടുന്നു. പഞ്ചാബിലെ 14 ജില്ലകളിലും അരുണാചല്‍ പ്രദേശിലെ നാലു ജില്ലകളിലുമായി വ്യാപിച്ചു കിടക്കുകയാണ് ജലന്ധര്‍ രൂപത.
ജലന്ധര്‍ രൂപതയെപ്പറ്റി?
1971ലാണ് ജലന്ധര്‍ രൂപത രൂപീകൃതമായത്. വിവിധ മെത്രാന്മാരുടെ നേതൃത്വത്തില്‍ ക്രൈസ്തവ വിശ്വാസം ഊട്ടിവളര്‍ത്താന്‍ സധിച്ചു. നിലവില്‍ 110 ഇടവകകളിലായി ഒന്നേകാല്‍ ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളുണ്ട്. 90 വൈദികരും 700 കന്യാസ്ത്രീകളും പ്രേഷിത രംഗത്ത് ശുശ്രൂഷ ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം, അതുര ശുശ്രൂഷ എന്നീ രംഗങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. കൂടാതെ അവികസിത പിന്നാക്ക ഗ്രാമങ്ങളിലും ത്യാഗോജ്വലമായ ശുശ്രൂഷ മിഷനറിമാര്‍ ചെയ്തുവരുന്നു. ഇനിയും ഏറെ മേഖലകളില്‍ ഇവരുടെ സേവനം ആവശ്യമുണ്ട്. അതിനാല്‍ കൂടുതല്‍ വൈദികരും സന്യസ്തരും രൂപതയിലേക്കു കടന്നുവരണം.
മെത്രാഭിഷേകം?
ജൂലൈ മധ്യത്തിലോ അവസാന വാരമോ ജലന്ധര്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ സ്ഥാനാരോഹണം നടത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനായി രൂപതാ തലത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്.
കുടുംബവും ദൈവവിളിയും?
പാലാ രൂപതയിലെ ചെമ്മലമറ്റം ഇടവകാംഗമായ തനിക്ക് വീട്ടില്‍നിന്നു ലഭിച്ച ആത്മീയ പരിശീലനമാണ് ദൈവിളിക്ക് നിമിത്തമായത്. വീട്ടിലെ അനുദിന കുടുംബപ്രാര്‍ഥന, ഇടവകയോടുള്ള ആത്മബന്ധം എന്നിവ ക്രിസ്തുവിന്റെ ശുശ്രൂഷകനാകാന്‍ എന്നെ പ്രേരിപ്പിച്ചു. ഞായറാഴ്ചകളില്‍ പതിവായിരുന്ന മിഷനറിമാരുടെ ഇടവക സന്ദര്‍ശനവും അവരുടെ മിഷന് അനുഭവ പ്രസംഗങ്ങളും മിഷനറിയാകാന്‍ കൂടുതല്‍ പ്രേരണ നല്കി.
കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്കൂളിലെ പത്താം ക്ലാസ് പഠനത്തിനുശേഷം ഞാന്‍ മിഷന് സേവനത്തിനായി പുറപ്പെട്ടു. ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അമ്മ. അമ്മയുടെ ഭക്തിയും പ്രാര്‍ഥനയും അന്നും ഇന്നും എനിക്ക് ബലമാണ്. 96കാരിയായ അമ്മയ്ക്ക് ആരോഗ്യ പരിമിതികള്‍ ഉണ്ടെങ്കിലും മെത്രാഭിഷേകച്ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹമുണ്ട്. മെത്രാഭിഷേകത്തിനു മുന്‍പ് ഇടവക പള്ളിയിലും വീട്ടിലും പാലാ രൂപത കേന്ദ്രത്തിലും വന്നുപോകണമെന്ന് ആഗ്രഹമുണ്ട്. പാലാ രൂപത മുന്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരെ കണ്ട് അനുഗ്രഹം തേടാനും ആഗ്രഹിക്കുന്നു.
മിഷന് വെല്ലുവിളികള്‍ ?
നിലവില്‍ ജലന്ധര്‍ രൂപതയ്ക്കു പൊതുസമൂഹത്തില്‍നിന്നു വലിയ പിന്തുണയാണുള്ളത്. പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും വിവിധ സമുദായങ്ങള്‍ പ്രത്യേകിച്ചു സിഖ് സമുദായം വലിയ സൗഹൃദവും ആദരവും രൂപതയോടും കത്തോലിക്കാ സഭയോടും പുലര്‍ത്തുന്നവരാണ്. അടുത്തയിടെ രൂപംകൊണ്ട ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് കൂട്ടയായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചില മേഖലകളില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ കത്തോലിക്കാ സഭയോടും സ്ഥാപനങ്ങളോടും വലിയ ആദരവും അംഗീകാരവുമാണ് പുലര്‍ത്തുന്നത്.
ശുശൂഷാ രംഗം ?
ദൈവത്തില്‍ ആശ്രയിച്ചു സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തി രൂപതയുടെ പ്രവര്‍ത്തനം കലോചിതമായി മുന്നോട്ടു കൊണ്ടുപോകണം. കരിസ്മറ്റിക് പ്രാര്‍ഥനാനുഭവം രൂപതയിലുടനീളം ശകതിപ്പെടുത്തണം. വലിയ പ്രേഷിത പ്രവര്‍ത്തന രംഗമാണ് ജലന്ധര്‍ രൂപതയില്‍ മുന്നിലുളളത്. കേരള സഭയില്‍നിന്നു പകര്‍ന്നുകിട്ടിയ ദൈവവിശ്വാസം ഇനിയുള്ള ശുശ്രൂഷാ രംഗങ്ങളിലും കൂടുതല്‍ തീക്ഷ്ണമായി ജ്വലിപ്പിക്കാന്‍ ശക്തി ലഭിക്കണമെന്ന് പ്രാര്‍ഥിക്കുന്നുവെന്നും നിയുക്ത മെത്രാൻ ഡോ. ജോസ് തെക്കുംചേരിക്കുന്നേല്‍ പറഞ്ഞു.
ദൈവത്തിന്റെ വലിയ അനുഗ്രഹമെന്ന് അമ്മ
കോട്ടയം: തിടനാട് തെക്കുംചേരിക്കുന്നേല്‍ വീട്ടിലും കാളകെട്ടി തറവാട്ടുവീട്ടിലും അഹ്ളാദം. തങ്ങളുടെ പ്രിയപ്പെട്ട കൂഞ്ഞാച്ചനെ (ജോസച്ചന്) മേല്പട്ട ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്ന വിവരം ശനിയാഴച് ഉച്ചകഴിഞ്ഞ് തെക്കുംചേരിക്കുന്നേല്‍ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആദ്യം എത്തിയത്. തുടര്‍ന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു.
ഇതോടെ ജോസച്ചന്റെ അമ്മ താമസിക്കുന്ന തിടനാട്ടിലുള്ള മൂത്ത സഹോദരന് ടി.ഡി. ജോര്‍ജിന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടി. അമ്മ ഏലിക്കുട്ടി തന്റെ പ്രിയ മകന് കുഞ്ഞാച്ചന് മെത്രാനാകുന്ന സന്തോഷത്തില്‍ ദൈവത്തോടു നന്ദിപറയുകയായിരുന്നു. ദൈവത്തിന്റെ വലിയ അനുഗ്രഹമാണ് ജോസച്ചനും അച്ചന് വഴിയായി കുടുംബത്തിനും ലഭിച്ചിരിക്കുന്നതെന്ന് അമ്മ ഏലിക്കുട്ടി പറഞ്ഞു.
ഇതിനടിയില്‍ ജോസച്ചന് വീഡിയോ കോളിലൂടെ അമ്മയും സഹോദരങ്ങളുമായി സംസാരിച്ചു. എല്ലാവരും ഒരുമിച്ച് മധുരം പങ്കിട്ട് പ്രാര്‍ഥിച്ചു. 16ന് നാട്ടിലെത്തുമെന്ന് സന്തോഷവാര്‍ത്തയും ജോസച്ചന് കുടംബാംഗങ്ങള്‍ക്ക് നല്കി.
നിയുക്ത ബിഷപ്പിന്റെ മൂത്ത സഹോദരന്റെ രണ്ടു മക്കള്‍ വൈദികരാണ്. ഫാ. ഡെന്നീസ് തെക്കുംചേരിക്കുന്നേല്‍ സേവ്യര്‍പുരം പള്ളി വികാരിയും ഫാ. ജോണ്‍ പോള്‍ തെക്കുംചേരിക്കുന്നേല്‍ എംസിബിഎസ് കൗണ്‍സിലറുമാണ്.
ദൈവവിളിയുടെ വിളനിലമായി പാലാ രൂപത
കോട്ടയം: ദൈവിളിയുടെ വിളനിലമായ പാലാ രൂപതയ്ക്കു വീണ്ടും അനുഗ്രഹ നിമിഷം. ആഗോള സഭയില്‍ ഏറ്റവും കൂടുതല്‍ വൈദികരെയും സന്യസ്തരെയും സമ്മാനിക്കാന്‍ സാധിച്ചതു പാലാ രൂപതയ്ക്കാണ്. ഇന്ത്യയിലെ എല്ലാ രൂപതകളിലും തന്നെ പാലാ രൂപതയില്‍ മിഷനിറിമാരുടെ സാന്നിധ്യവും സേവനവുമുണ്ട്. കൂടാതെ നൂറോളം രാജ്യങ്ങളിലും പാലാ രൂപതയില്‍ നിന്നുള്ള മിഷനറിമാര്‍ സേവനം ചെയ്യുന്നു. നാൽപ്പതോളം രൂപതകളുടെ മെത്രാന്മാരായി പാലാ രൂപതയിലെ വിവിധ ഇടവകളില്നിന്നുള്ളവര് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ അംഗീകാരത്തിന്റെ പുതിയ കണ്ണിയാണ് ജലന്ധര്‍ രൂപതയിലേക്ക് തെരഞെടുക്കപ്പെട്ട റവ. ഡോ. ജോസ് തെക്കുംചേരിക്കുന്നേല്‍.
ചെമ്മലമറ്റം ഇടവകയ്ക്കു ധന്യനിമിഷം
ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹന്മാരുടെ ഇടവകയ്ക്ക് അഭിമാന നിമിഷം. ഇടവക മധ്യസ്ഥരായ പന്ത്രണ്ട് ശ്ലീഹന്മാരുടെ തിരുനാള്‍ ദിവസത്തില്‍ ദൈവത്തിന്റെ സമ്മാനമായി ഇടവകാംഗമായ തെക്കുംചേരിക്കുന്നേല്‍ ജോസ് സെബാസ്റ്റ്യന്‍ അച്ചനെ ജലന്ധര്‍ രൂപതയുടെ പുതിയ ബിഷപ്പായി പ്രഖ്യാപിച്ചു. ശ്ലീഹന്മാരുടെ തിരിനാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനം ഇടവക സമൂഹം ആഹ്ലാദാരാവത്തോടെയാണ് എതിരേറ്റത്. രണ്ട് മെത്രാന്മാരും 52 വൈദികരും 180 സന്യസ്തരും ഇവടകയിലുണ്ട്.