അനന്തുവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Monday, June 9, 2025 3:24 AM IST
എടക്കര: വഴിക്കടവിൽ കാട്ടുപന്നിക്കെണിയിൽ ജീവൻ പൊലിഞ്ഞ മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി അനന്തുവിനു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി ജന്മനാടും സുഹൃത്തുക്കളും.
പോസ്റ്റ്മോർട്ടത്തിന് ശേഷം, അനന്തു പഠനം നടത്തിയിരുന്ന മണിമൂളി ക്രിസ്തുരാജ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് ആദ്യം മൃതദേഹം കൊണ്ടുവന്നത്. സ്കൂളിൽ പൊതുദർശനത്തിനു വച്ചപ്പോൾ സഹപാഠികളും അധ്യാപകരും നാട്ടുകാരും സമൂഹത്തിന്റെ നാനാ തുറകളിൽനിന്നുള്ളവരും അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. തങ്ങളുടെ സൗമ്യനായ പ്രിയ സഹപാഠിയെ അവസാനമായി കാണാൻ സ്കൂളിലെ എല്ലാ വിദ്യാർഥികളും ഇന്നലെ അവധിയായിട്ടു
പോലും എത്തി. തുടർന്ന് ഉച്ചയ്ക്ക് 11.45 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. നൂറുക്കണക്കിനാളുകളാണ് അനന്തുവിന്റെ വെള്ളക്കട്ടയിലെ വീട്ടിലെത്തിയത്.
നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ഇടതടവില്ലാതെ അന്തിമോപചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരുന്നു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, ഇടത് സ്ഥാനാർഥി എം. സ്വരാജ്, സ്വതന്ത്ര സ്ഥനാർഥി പി.വി. അൻവർ, എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് എന്നിവരും കേന്ദ്രമന്ത്രി ജോർജ് കുര്യൻ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എംപിമാരായ അടൂർ പ്രകാശ്, വി.കെ. ശ്രീകണ്ഠൻ, എ.പി. അനിൽകുമാർ എംഎൽഎ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കെ.കെ. ശൈലജ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, വി.എം. സുധീരൻ, അജയ് തറയിൽ, ചാണ്ടിഉമ്മൻ, അൻവർ സാദത്ത്, അഡ്വ. മുഹമ്മദ് ഷാ തുടങ്ങി സംസ്ഥാനത്തെ മുതിർന്ന വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളും വീട്ടിലെത്തി അന്തിമോപചാരമർപ്പിക്കുകയും വീട്ടുകാരെ ആശ്വസിപ്പിക്കുകയും ചെയ്തു.
മൂന്നു മണിയോടെ വീട്ടുവളപ്പിലാണ് മൃതദേഹം മറവ് ചെയ്തത്. സ്കൂളിലെ മിടുക്കനായ കുട്ടിയായിരുന്നു അനന്തുവെന്ന് അധ്യാപകർ അനുസ്മരിച്ചു. അധ്യാപകരോടും കൂട്ടുകാരോടും സ്നേഹത്തോടെയുള്ള പെരുമാറ്റംകൊണ്ട് അനന്തു എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. അനന്തുവിനെ അവസാനമായി ഒരു നേക്കുകാണാൻ ഒരു നാട് മുഴുവൻ അവന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. ആഗ്രഹങ്ങളം സ്വപ്നങ്ങളും ബാക്കിയാക്കി അനന്തു മടങ്ങുന്പോൾ ഒരു നാടൊന്നാകെ കണ്ണീരണിയുകയായിരുന്നു.