ട്രോളിംഗ് നിരോധനം: തുറയുറങ്ങും, അർധരാത്രി മുതൽ
ഹരുണി സുരേഷ്
Monday, June 9, 2025 3:24 AM IST
വൈപ്പിൻ (കൊച്ചി): തീരക്കടലിൽ ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ. ഇതു മുന്നിൽക്കണ്ട് മുനമ്പം, മുരുക്കുംപാടം, കൊച്ചി മത്സ്യബന്ധന മേഖലയിലെ ദൂരിഭാഗം മത്സ്യബന്ധന ബോട്ടുകളും ഇന്നലെത്തന്നെ തീരമണഞ്ഞു. ശേഷിക്കുന്നവ ഇന്നു വൈകുന്നേരത്തോടെ എത്തും.
52 ദിവസത്തെ വിശ്രമത്തിനുശേഷം ഓഗസ്റ്റ് ഒന്നിനു പുലർച്ചെ മാത്രമേ ഇനി ബോട്ടുകൾ കടലിലേക്കു പോകൂ. ബോട്ടുകൾ കെട്ടുന്നതോടെ മത്സ്യബന്ധന ഹാർബറുകളിലെ വൻ ആരവങ്ങൾക്കും താത്കാലിക വിരാമമാകും. പരമ്പരാഗത വള്ളങ്ങളുടെ സാന്നിധ്യം മാത്രമേ ഇനി ഹാർബറുകളിൽ ഉണ്ടാകൂ. ബോട്ടുകളാകട്ടെ വരുംദിവസങ്ങൾ അറ്റകുറ്റപ്പണികൾ തീർക്കുന്ന തിരക്കിലാകും. ഇതിനായി വർക് ഷോപ്പുകളും യാർഡുകളുമൊക്കെ സജീവമാകും.
ബോട്ടുകൾ കരയിൽ കെട്ടിയാൽപ്പിന്നെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാർ നാടുകളിലേക്ക് മടങ്ങും. ഒരുകാലത്ത് നാട്ടുകാരും തമിഴ്നാട്ടുകാരായ കുളച്ചൽ സ്വദേശികളും മാത്രമായിരുന്നു ബോട്ടുകളിലെ തൊഴിലാളികളെങ്കിൽ ഇന്നു സ്ഥിതി മാറി. വടക്കേ ഇന്ത്യക്കാരാണ് കൂടുതലും. നാട്ടുകാരായ തൊഴിലാളികൾ നാമമാത്രം.
കടന്നുപോയത് കടക്കെണിയുടെ കാലം
ഡിസംബർ മുതൽ കടൽ വറുതിയിലായതിനാൽ കഴിഞ്ഞ ഫിഷിംഗ് സീസൺ വളരെ മോശമായിരുന്നുവെന്നാണ് ബോട്ടുടമകളും തൊഴിലാളികളും പറയുന്നത്. കുറെ ബോട്ടുകൾക്ക് കടം കയറിയതിനാൽ ഡിസംബർ മുതൽതന്നെ മത്സ്യബന്ധനം നിർത്തിയിരുന്നു. മറ്റുള്ളവ മാർച്ച് വരെ പിടിച്ചുനിന്നെങ്കിലും കടക്കെണിയിൽപ്പെട്ടു നിൽക്കക്കള്ളിയില്ലാതെ വന്നതോടെ മത്സ്യബന്ധനം നിർത്തിവയ്ക്കാൻ നിർബന്ധിതരായി.
എന്നാൽ മേയ് അവസാനത്തോടെ കാലവർഷം ശക്തി പ്രാപിച്ചത് അല്പം ആശ്വാസമായി. കടൽ ഇളകുകയും ഇതിനുശേഷം വെയിൽ തെളിയുകയും ചെയ്തതോടെ മത്സ്യങ്ങളുടെ സാന്നിധ്യം കണ്ടുതുടങ്ങി. ഇതോടെ ബോട്ടുകൾ വീണ്ടും കടലിൽ പോയിത്തുടങ്ങിയിരുന്നു. പല ബോട്ടുകളും നിറയെ അയില, തിരിയാൻ, വറ്റ, കിളിമീൻ എന്നിവയുമായാണു തിരിച്ചെത്തിയത്. ഇതിനിടെ ആഴക്കടലിലെ കപ്പൽ ദുരന്തം മത്സ്യമേഖലയിൽ ആശങ്ക വിതച്ചിരിക്കുകയാണ്.
പരമ്പരാഗത വള്ളങ്ങളുടെ ഊഴം
മൺസൂൺ കാല ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ട്രോളിംഗ് ബോട്ടുകൾ കരയിൽ കെട്ടിയാൽപ്പിന്നെ കടലിൽ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളുടെ ഊഴമാണ്. ഇവർക്ക് മത്തി, കൊഴുവ, നത്തോലി തുടങ്ങിയ മത്സ്യങ്ങളും നാരൻ, പൂവാലൻ ചെമ്മീനുകളും സുലഭമായി ലഭിക്കുന്നത് മൺസൂൺ കാലങ്ങളിലാണ്. എന്നാൽ കഴിഞ്ഞ സീസണിൽ നാടൻ ചെമ്മീന്റെ സാന്നിധ്യം കുറവായിരുന്നു.