കുഴിക്കാട്ടുശേരി തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് പതിനായിരങ്ങൾ
Monday, June 9, 2025 3:23 AM IST
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യ-ധന്യൻ ജോസഫ് വിതയത്തിൽ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.
നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ദൂരദേശങ്ങളിൽനിന്നുമായി പതിനായിരങ്ങളാണു തീർഥാടനകേന്ദ്രത്തിൽ എത്തിച്ചേർന്നത്. രാവിലെ ആറു മുതൽ തുടർച്ചയായി വിശുദ്ധ കുർബാനകളുണ്ടായി. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനായി. രാവിലെ 8.30ന് പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപ്പറന്പിൽ ആശീർവദിച്ച നേർച്ചയൂട്ട് രാത്രി എട്ടുവരെ നടന്നു. പതിനായിരങ്ങളാണ് ഉൗട്ടുനേർച്ചയിലും തിരുക്കർമങ്ങളിലും പങ്കെടുത്ത് വിശുദ്ധ മറിയം ത്രേസ്യയുടെ മാധ്യസ്ഥ്യത്തിലൂടെ ദൈവാനുഗ്രഹം യാചിച്ചത്.
വിശുദ്ധ മറിയം ത്രേസ്യയുടെ തിരുശേഷിപ്പും വഹിച്ചു നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ അനേകായിരങ്ങൾ പങ്കെടുത്തു. അലംകൃതമായ വീഥിയിലൂടെ പ്രാർഥനാഗീതങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകന്പടിയോടെ പൊൻവെള്ളിക്കുരിശുകളും മുത്തുക്കുടകളും പേപ്പൽ പതാകകളും ഏന്തിനടന്ന പ്രദക്ഷിണത്തെത്തുടർന്ന് തിരുശേഷിപ്പ് വണക്കവും നടന്നു.
തിരുനാൾ ആഘോഷപരിപാടികൾക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും ആഘോഷകമ്മിറ്റി ചെയർമാനുമായ മോണ്‍. ജോളി വടക്കൻ, തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോണ്‍ കവലക്കാട്ട്, ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് സിഎച്ച്എഫ്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, അഡ്മിനിസ്ട്രേറ്ററും ജനറൽ കണ്‍വീനറുമായ സിസ്റ്റർ എൽസി സേവ്യർ സിഎച്ച്എഫ്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ സിഎച്ച്എഫ്, ജനറൽ കണ്‍വീനർ സണ്ണി പഴയാറ്റിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റി കണ്‍വീനർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. തിരുനാളിന്റെ എട്ടാമിട ആഘോഷം 15നു നടക്കും. രാവിലെ 10.30ന് തിരുനാൾ ദിവ്യബലി, പ്രദക്ഷിണം, തുടർന്ന് തിരുശേഷിപ്പ് വണക്കം എന്നിവയാണു പരിപാടികൾ.
വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം പ്രചോദനവും വെല്ലുവിളിയും: മാർ കണ്ണൂക്കാടൻ
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം ഇന്നത്തെ ലോകത്തിനു പ്രചോദനവും വെല്ലുവിളിയുമാണെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ. വിശുദ്ധയുടെ തിരുനാൾ ആഘോഷത്തിന്റെ പ്രധാന ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ദാന്പത്യബന്ധത്തിലും രാസലഹരിക്കടിമപ്പെടുന്ന യുവത്വത്തിലും അക്രമം, ലൈംഗികചൂഷണം, പ്രതികാരം, ആത്മഹത്യ തുടങ്ങി വിവിധങ്ങളായ തിന്മകളുടെ സ്വാധീനം വളർന്നുവരുന്ന ഇന്നിന്റെ സാഹചര്യത്തിലാണു കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം പ്രചോദനമാകുന്നത്. ദൈവികസ്വരത്തിനു കാതോർത്ത് ആത്മാവിന്റെ പ്രചോദനമനുസരിച്ചുള്ള ജീവിതംകൊണ്ട് ഗാർഹികസഭയായ കുടുംബങ്ങളെ വിശുദ്ധിയിലേക്കു നയിച്ചവളാണ് വിശുദ്ധ മറിയം ത്രേസ്യ. വിശുദ്ധിയുടെ പ്രഭ ചൊരിയാൻ ഏതു ജീവിതസാഹചര്യത്തിലുമുള്ളവർക്കും സാധ്യമാകുമെന്ന് വിശുദ്ധ മറിയം ത്രേസ്യ കാണിച്ചുതന്നുവെന്നും ബിഷപ് കൂട്ടിച്ചേർത്തു.