കാർഷിക സംസ്കാരം വീണ്ടെടുക്കണം; പ്രായോഗിക നിർദേശങ്ങളുമായി ‘നവകർഷക കേരളം’ സംവാദം
Monday, June 9, 2025 3:24 AM IST
കോട്ടയം: നവകർഷക കേരളം സൃഷ്ടിക്കാൻ ക്രിയാത്മക ഇടപെടലുകൾക്ക് വേദിയൊരുക്കി ദീപിക സംഘടിപ്പിച്ച സംവാദം. കോട്ടയം എസ്എച്ച് മൗണ്ട് വിൻസൻഷ്യൻ പ്രൊവിൻഷ്യൽ ഹൗസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സംവാദത്തിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും വിശദമായി വിലയിരുത്തുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരുന്നു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു.
ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ വിഷയാവതരണം നടത്തി. നമ്മുടെ കാർഷിക സംസ്കാരം വീണ്ടെടുക്കുക എന്നതാണ് പ്രധാനമെന്ന് സംവാദത്തിൽ പങ്കെടുത്തവർ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു. അതിനായി കൃഷിക്കും കർഷകർക്കും കാർഷിക മേഖലയ്ക്കും അർഹമായ പരിഗണനയും മാന്യതയും നൽകണം. മറ്റു മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ കർഷകരുടെ വരുമാനത്തിൽ ഉണ്ടാകുന്ന അസമത്വം പരമാവധി കുറയ്ക്കണം. ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുക. ഉത്പാദനച്ചെലവിന്റെ 50 ശതമാനം ലാഭമെങ്കിലും ഉറപ്പാക്കണം. വളം, വിത്ത് തുടങ്ങിയ ഉത്പാദന ചെലവുകൾക്ക് സബ്സിഡി നൽകുക. എന്നിവയെല്ലാം കാർഷിക മേഖലയുടെ നിലനിൽപിന് അന്ത്യന്താപേക്ഷിതമായിരിക്കുന്നു.
ഏകവിള കൃഷികളുടെ അപകടം കേരളത്തിനു വിനയായി മാറിയിരിക്കുന്നു. മറ്റു കൃഷികൾക്കുള്ള സാധ്യതകൾ ഇല്ലാതാകുന്നതിനാൽ പുനർവിചിന്തനം ആവശ്യമാണെന്നത് കേരളം ഗൗരവത്തിൽ പരിശോധിക്കണം. ഉത്പാദിപ്പിക്കുന്നവർക്ക് അതിന്റെ വിലനിർണയത്തിൽ യാതൊരു സ്ഥാനവുമില്ലാത്ത അവസ്ഥ, മാറണം. മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് കർഷകർ സംരംഭകരാകേണ്ടതിന്റെ ആവശ്യകത കൂടുതൽ ബോധ്യമാകുന്ന കാലമാണിതെന്ന് സംവാദത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
നെൽകർഷകരുടെ പ്രശ്നങ്ങൾ എല്ലാ സീസണിലും മാറ്റമില്ലാതെ തുടരുന്നത് കേരളത്തിന് അപമാനകരമാണെന്നു വിലയിരുത്തപ്പെട്ടു. മില്ലുകാരുടെയും ഇടനിലക്കാരുടെയും ചൂഷണത്തിന് നെൽകർഷകരെ വിട്ടുകൊടുക്കുന്ന അവസ്ഥ പരിഹരിക്കപ്പെടണം. പൈനാപ്പിൾ അടക്കമുള്ള പഴവർഗകൃഷിയിൽ സംഭരണത്തിനും സംസ്കരണത്തിനും അത്യാധുനിക സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കപ്പെടണം. ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും സംവാദത്തിൽ പങ്കെടുത്തവർ പറഞ്ഞു.
വന്യജീവി ആക്രമണമാണ് കേരളത്തിലെ വലിയൊരു വിഭാഗം കർഷകർ നേരിടുന്ന പ്രതിസന്ധി. മലയോരത്തു മാത്രമല്ല നഗരപ്രദേശങ്ങളിൽപോലും വന്യജീവി ആക്രമണം രൂക്ഷമാകുന്നു. ഇതിനു ശാശ്വത പരിഹാരം ഉണ്ടാകണം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാത്ത ഭൂ നിയമപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുകയും അർഹരായവർക്കെല്ലാം പട്ടയം നൽകുകയും വേണമെന്നും സംവാദത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
കൃഷി മന്ത്രി പി. പ്രസാദ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡംഗം ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍, വിന്‍സെന്‍ഷ്യന്‍ സഭ കോട്ടയം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സോഷ്യല്‍ സയന്റിസ്റ്റ് ഡോ. ജോസഫ് ഏബ്രഹാം, കൃഷി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിനോദ് മോഹന്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.പി. സെലീനാമ്മ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട് നന്ദിയും പറഞ്ഞു. ദീപിക ചീഫ് ന്യൂസ് എഡിറ്റര്‍ സി.കെ. കുര്യാച്ചന് മോഡറേറ്ററായിരുന്നു.
സെക്കൻഡറി അഗ്രിക്കൾച്ചറിലേക്കു മാറണം: പി. പ്രസാദ് ,കൃഷിമന്ത്രി
കൃഷിയുടെ പ്രതിസന്ധി മനുഷ്യന്റെ ജീവിത പ്രതിസന്ധിക്കും കാരണമാകും. ഭക്ഷണം കഴിക്കുന്ന എല്ലാവരും കൃഷിയില്‍നിന്ന് ആനുകൂല്യം പറ്റുന്നവരാണ്. കൂലിച്ചെലവ് താങ്ങാനാവാത്ത അവസ്ഥ കർഷകരെ വലയ്ക്കുന്നുണ്ട്. തൊഴിലാളികളെ യന്ത്രവത്കരണ സേനയാക്കി മാറ്റണം. കൃഷിക്കൂട്ടങ്ങളെക്കൂടി ഇതിനായി പ്രയോജനപ്പെടുത്തണം. 23,000 കൃഷിക്കൂട്ടങ്ങൾ ഇപ്പോൾ കേരളത്തിലുണ്ട്.

പ്രൈമറി അഗ്രികൾച്ചറിൽനിന്ന് സെക്കൻഡറി അഗ്രിക്കൾച്ചറിലേക്ക് മാറിയാലേ കേരളത്തിന്റെ കാർഷിക മേഖല രക്ഷപ്പെടുകയുള്ളൂ. നട്ടു, പരിചരിച്ചു, വിളവെടുത്തു, വിറ്റു എന്ന പരമ്പരാഗത രീതിയാണ് നാം ഇപ്പോഴും തുടരുന്നത്. ഇത് പ്രൈമറി അഗ്രിക്കൾച്ചറാണ്. ഇതിൽനിന്നു മാറി, ഉത്പന്നങ്ങൾ വിലകൂടുന്നതുവരെ സംഭരിച്ചുവച്ച് വിൽക്കാൻ കഴിയണം.
മൂല്യവർധിത ഉത്പന്നങ്ങളാക്കണം. സ്വന്തം ഉത്പന്നത്തിന്റെ വില നിശ്ചയിക്കാന്‍ ഉത്പാദകനായ കര്ഷകന് അവകാശമില്ലാത്ത അവസ്ഥയാണ്. കര്ഷകന് വിളയെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുകയാണ് ഇതിനുപരിഹാരം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സൂക്ഷിച്ചു വയ്ക്കാന്‍ സൗകര്യമില്ലാത്തതു മറ്റൊരു വലിയ പ്രതിസന്ധിയാണ്. ഇതു മൂലം പലപ്പോഴും ഉത്പന്നങ്ങള്‍ നശിച്ചു പോകുന്നു. സംഭരണ ശാലകളും റഫ്രിജറേറ്റര്‍ വാഹനങ്ങളും കോള്‍ഡ് സ്റ്റോറേജുകളും വേണം.
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള ഗ്രോ എന്ന ബ്രാന്‍ഡില്‍ ഇതുവരെ 4000ൽ അധികം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണയിലെത്തിച്ചു. കേരള ഗ്രോ ഔട്ട്ലെറ്റുകള് പോലെ കര്‍ഷകന്റെ കടകള്‍ ഉണ്ടാകണം. ബനാന ഹണി പാര്‍ക്ക്, കേര പദ്ധതി എന്നിവ ഉടന്‍ നടപ്പാക്കും. വിളവെടുപ്പനന്തര പരിപാലനത്തിനു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ഏകവിള കൃഷി മാറി ബഹുവിള കൃഷിയിലേക്ക് മാറണം.
നെല്ല് സംഭരണ മേഖലയില്‍ പ്രശ്നങ്ങളുണ്ട്. പാഡി പ്രൊക്യുര്‍ സെന്ററുകള്‍ രൂപീകരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മില്ലുകാരുടെ ദാക്ഷിണ്യത്തിനു കര്‍ഷകരെ വിട്ടുകൊടുക്കില്ല. വന്യജീവി ആക്രമണം തടയാന്‍ കൃഷിവകുപ്പ് ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികളും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുളള പദ്ധതികളും നടപ്പാക്കിവരുന്നു. കാട്ടുപന്നിയെ കൊന്നുതിന്നാനുള്ള അധികാരം കര്‍ഷകനു നല്‍കണം.
ഏകവിള കൃഷിയില്‍നിന്ന് മാറി ചിന്തിക്കണം : വി.എന്‍. വാസവന് സഹകരണമന്ത്രി

ഉത്പാദനം സാമൂഹികപരമാക്കുകയും ആസൂത്രണം ജനകീയമാക്കുകയും ചെയ്താല്‍ കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വുണ്ടാകും. കാര്‍ഷിക മേഖലയില്‍നിന്ന് അസംസ്കൃത വസ്തുക്കളുടെ ഉത്പാദനം തുടങ്ങിയാല്‍ വലിയ വ്യവസായ വിപ്ലവമായിരിക്കും ഉണ്ടാകുക. ഭൂമി മണ്ണില്‍ പണിയെടുക്കുന്നവരുടെ കൈകളിലാകണം. ഇതിനു കേരളം മാതൃകയാണ്. ആസിയാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ കര്‍ഷിക മേഖലയുടെയും കര്‍ഷകന്റെയും മരണമണി മുഴങ്ങി. കരാറില്‍ മാറ്റം വരുത്താന്‍ തയാറാകണം.
ഏകവിള കൃഷി എന്ന രീതിയില്‍നിന്ന് മാറിച്ചിന്തിക്കേണ്ട കാലം അതിക്രമിച്ചു. റബര്‍ കര്‍ഷകര്‍ക്ക് സംഭവിച്ചത് ഇതാണ്. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ വിലസ്ഥിരിതാ ഫണ്ടും ആവര്‍ത്തന കൃഷിക്ക് സബ്സിഡിയും നല്കി സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചു. നെല്ല് സംഭരണത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില യഥാസമയം തരുന്നില്ല. നെല്ല് സംഭരണത്തില്‍ മില്ലുകാരുടെ ദയാദാഷിണ്യം കാത്തുകിടക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍ ഇത് അവസാനിക്കണം. പൊതുമേഖലയില്‍ മില്ലുകള്‍ വന്നാല്‍ ഇതിന് അറുതി വരും. സഹകരണ വകുപ്പ് കോട്ടയം കൂടല്ലൂരില്‍ ആരംഭിക്കുന്ന മില്ലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. അടുത്ത സംഭരണം ആകുമ്പോഴേക്കും പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
വന്യജീവി ആക്രമണമാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. കേന്ദ്ര നിയമത്തില്‍ ഭേദഗതി വന്നാലെ ഇതിനു പരിഹാരമാകു. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണയിലാണ് ഇനി കര്‍ഷകരുടെ പ്രതീക്ഷ. കൃഷിവകുപ്പിനു താങ്ങായി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ യൂണിറ്റുകളുണ്ട്. തങ്കമണി തേയില, വാരപ്പെട്ടി കപ്പ, ചക്ക ഉത്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കാണ് കയറ്റിപ്പോകുന്നത്.
തരിശുഭൂമികള്‍ കൃഷിയിടങ്ങളാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയിലൂടെ പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കാനായി. കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ നയസമീപനവും നവഉദാരവത്കരണ നയങ്ങളും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി.
റബര്‍ അധിഷ്ഠിത വ്യവസായങ്ങളും ഫാക്ടറികളുമുണ്ടാകണം:സ്റ്റീഫന്‍ ജോര്‍ജ്
ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്പറേഷന് ചെയര്മാൻ

റബര്‍ കര്‍ഷകരെ സഹായിക്കാനായി റബര്‍ അധിഷ്ഠിത വ്യവസായങ്ങളും ഫാക്ടറികളുമുണ്ടാകണം. ഒരുകാലത്ത് കേരളത്തിലുണ്ടായിരുന്ന ഇത്തരം ഫാക്ടറികൾപോലും അടച്ചുപൂട്ടപ്പെട്ടു. ആസിയന്‍ കരാര്‍ വന്നതോടെ കാര്‍ഷിക മേഖലയില്‍ വലിയ തകര്‍ച്ചയുണ്ടായി. ഈ കരാര്‍ പൊളിച്ചെഴുതണം.
കൃഷി വകുപ്പിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മാര്‍ക്കറ്റിംഗ് സംവിധാനം കാര്യക്ഷമമാക്കണം. നീര ഉത്പാദിപ്പിച്ച് വിപണിയിലിറക്കിയതല്ലാതെ കര്‍ഷകനു പ്രയോജനമുണ്ടായില്ല. അഗ്രിക്കള്‍ച്ചറൽ കമ്പനി രൂപീകരിക്കണം. കാര്‍ഷിക മേഖലയിലും മൂല്യവര്‍ധിത ഉത്പാദനത്തിലും സഹകരണ മേഖല ശക്തമാക്കണം. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നു കർഷകരെ രക്ഷിക്കുകയാണ് വേണ്ടത്.
നെല്ലിന്റെ കാര്യത്തിൽ ശാശ്വത പരിഹാരത്തിന് സംഭരണവും സംസ്കരണവും ചിട്ടയോടെ നടത്തണം. സഹകരണ മേഖലയിൽ പൂർത്തിയായി വരുന്ന മില്ലുകൾ ഇക്കാര്യത്തിൽ പരിഹാരത്തിനു വഴിയൊരുക്കും. വന്യജീവി വിഷയത്തിൽ 1972 വനംനിയമം സമഗ്രമായി ഭേദഗതി ചെയ്യുകതന്നെവേണം.
ഫാമിംഗ് സ്പിരിറ്റ് ഉണ്ടാക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ ബിഷപ്
സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പോലെ ഫാമിംഗ് സ്പിരിറ്റ് ഉണ്ടായല്‍ കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകും. ഏറ്റവും നല്ല കള്‍ച്ചര്‍ അഗ്രികള്‍ച്ചറാണ്. വയലും വീടും എന്നപോലെ കൃഷിയും രാജ്യവും തമ്മില്‍ ബന്ധം പുലര്‍ത്തുന്നവരാണ്. കാര്‍ഷിക മേഖലയാണ് നമ്മെ ഒന്നിപ്പിക്കുന്നത്. കര്‍ഷകര്‍ ഉത്പാദകരും ഉപയോക്താക്കളുമായാല് വിലയിടിവും വിലക്കയറ്റവും തടയാന്‍ സാധിക്കും. കര്‍ഷകന്റെ അധ്വാനത്തിന്റെ തോതനുസരിച്ച് പ്രതിഫലം കിട്ടുന്നില്ലെന്നുള്ളതാണ് കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധി. ഇതു മൂലം പല കര്‍ഷകരും കൃഷിയില്‍നിന്നു പിന്മാറിത്തുടങ്ങി.

നാളികേരത്തിന്റെയും നെല്ലിന്റെയും ഉത്പാദനം കുറഞ്ഞു. ഏലം ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ സ്ഥിതിയും ഇതു തന്നെയാണ്. വറുതിയും വിള നഷ്ടവും കര്‍ഷകനെ വലയ്ക്കുകയാണ്. ഇന്‍ഷ്വറന്‍സ് തുക യഥാസമയം കിട്ടുന്നില്ല. കേരള കര്‍ഷക ക്ഷേമനിധി ആക്ട് പാസാക്കിയെങ്കിലും എല്ലാ കര്‍ഷകര്‍ക്കും പെന്ഷന് ലഭ്യമായിട്ടില്ല. യുവജനങ്ങളുടെ കുടിയേറ്റം നാടിനെ മുന്നോട്ടുകൊണ്ടുപോയെങ്കിലും നാട്ടിന്‍പുറവും പറമ്പും കൃഷിയും അന്യാധീനമായി.
നാല്, ഏഴ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ കൃഷിയുടെ മാഹാത്മ്യവും കൃഷിയുടെ ആവശ്യകതയും വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കുട്ടികള്‍ വിദ്യാഭ്യാസ കാലത്തുതന്നെ കൃഷി പഠിച്ചു തുടങ്ങുകയാണ്. കുട്ടികളുടെ കര്‍ഷക ക്ലബുകള്‍ ഉണ്ടായല്‍ കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ കൃഷിയെ സ്നേഹിക്കാനും കൃഷിയിലേക്കിറങ്ങാനും തയാറാകും.
കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ഷകരേക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: “വിശ്വാസത്തെയും യുക്തിയെയും ഭാവിയെയും സമതുലിതമായി കര്‍ഷകര്‍ ഒന്നിപ്പിക്കുന്നു.’’ നമ്മുടെ രാജ്യവും സർക്കാരും കര്‍ഷകനെയും കൃഷിയെയും അംഗീകരിക്കണം. കര്‍ഷകര്‍ അന്തസുള്ളവരാണെന്ന് പ്രഖ്യാപിക്കണം.
വന്യജീവി ആക്രമണത്തിൽ ധീരമായ നടപടിയുണ്ടാകണം: കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി

വന്യജീവി ആക്രമണം തടയാന്‍ വന്യജീവികളെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് വാർഡന് അധികാരമുണ്ട്. അതു പ്രയോഗിക്കാനുള്ള തടസങ്ങള്‍ നീക്കണം. വന്യജീവി നിയമത്തിൽതന്നെ ഇതിനുള്ള വകുപ്പുണ്ടെന്നാണ് കേന്ദ്ര വനംമന്ത്രി വ്യക്തമാക്കുന്നത്. ആക്രമണകാരിയായ വന്യജീവിയെ കൊല്ലുകയോ പിടിക്കുകയോ ചെയ്യാം.
223 പഞ്ചായത്തുകളിലായി വനാതിർത്തി പങ്കിടുന്ന 51 നിയോജകമണ്ഡലങ്ങളിലെ 1004 ഇടങ്ങളിലാണ് വന്യജീവി ആക്രണം കൂടുതലായി ഉണ്ടാകുന്നത്. 50 ഹോട്ട് സ്പോട്ടുകളുമുണ്ട്. ഈ പ്രദേശങ്ങളിൽ മുൻകൂട്ടി കമ്മിറ്റികൾ രൂപീകരിച്ചാൽ വന്യജീവി ഭീഷണിയുണ്ടാകുമ്പോൾതന്നെ നടപടിയെടുക്കാം. എന്നാൽ എന്തുകൊണ്ടാണ് കേരളസർക്കാരിന് ഇതു ചെയ്യാൻ കഴിയാത്തതെന്നു പരിശോധിക്കണം. ധീരമായ നടപടി സ്വീകരിക്കണം. വന്യജീവികളുടെ വംശവർധനയുണ്ടാകുമ്പോൾ അതു നിയന്ത്രിക്കാനുള്ള നടപടിയുണ്ടാകണം.
ദേശീയ കാര്‍ഷിക കമ്മീഷന് ശിപാര്‍ശ ചെയ്ത ന്യായവില കര്‍ഷകനു ലഭിക്കുന്നില്ല. ഇതിനായി പാര്‍ലമെന്റ് നിയമം പാസാക്കണം. നെല്ലുസംഭരണത്തില്‍ ഇപ്പോഴുള്ള കണ്‍സോര്‍ഷ്യ പ്രകാരം ബാങ്കുകള്‍ക്കു മുമ്പില്‍ കര്‍ഷകര്‍ കാത്തുകിടക്കേണ്ട അവസ്ഥയാണ്. ഇതിനു പരിഹാരമായി സംസ്ഥാന സഹകരണ ബാങ്കുകളില്‍ സ്ഥിരനിക്ഷേപമായി കിടക്കുന്ന പണം കര്‍ഷകര്‍ക്കു നല്കി നെല്ലു സംഭരിക്കണം.
കേരളം ആസ്ഥാനമായി ജാക്ക് ഫ്രൂട്ട് ബോർഡ് സ്ഥാപിക്കണം. ഇക്കാര്യം പാർലമെന്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, വേമ്പനാട്ടുകായല്‍ എന്നിവ കര്‍ഷകരുമായി ബന്ധപ്പെട്ടുള്ളതാണ്. വേമ്പനാട്ടു കായലിനെപ്പറ്റി സമഗ്രമായ പഠനം വേണം. വേമ്പനാട്ട് കായൽ അഥോറിറ്റി രൂപീകരിക്കണം.
നെല്ലു സംഭരണത്തിലെ പിആര്‍എസ് സംവിധാനം മാറ്റണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
എംഎല്‍എ

നെല്ലു സംഭരണത്തിലെ പിആര്‍എസ് സംവിധാനം മാറ്റണം. സര്‍ക്കാര്‍ നേരിട്ടു പണം നല്കി നെല്ലു സംഭരണം നടത്തണം. സഹകരണ ബാങ്കുകളിലെ പണം ഉപയോഗിച്ച് നെല്ല് സംഭരണം നടത്തണം. ഇപ്പോള്‍ മില്ലുകാര്‍ നടത്തുന്ന കിഴിവ് സമ്പ്രദായം മാറ്റി ശാസ്ത്രീയമായ രീതിയില്‍ ഗവണ്മെന്റ് തലത്തില്‍ കിഴിവിനു പ്രത്യേക സംവിധാനമുണ്ടാക്കണം.
കാര്‍ഷികോത്പന്നങ്ങള്‍ കൃഷിക്കാരില്‍നിന്നു നേരിട്ട് വാങ്ങി സംഭരിക്കാന്‍ സംഭരണ ശാലകള്‍ തുടങ്ങണം. കശുമാവില്‍നിന്നു മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ആവിഷ്കരിക്കണം. വേമ്പനാട്ടുകായലിന്റെ സംഭരണ ശേഷി ഇല്ലാതായികൊണ്ടിരിക്കുന്നു. ഇതിനായി കായലിലെ റിവര്തുരുത്തില്നിന്നു വെള്ളം കടലിലേക്ക് ഒഴുകാന്‍ പുതിയ ചാല് വെട്ടണം. വന്യജീവികള്‍ നാട്ടില്‍ ഇറങ്ങിയാല്‍ കൈകാര്യം ചെയ്യാന്‍ റവന്യു വകുപ്പിനും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും അധികാരം നല്‍കണം.
ക്ഷീരമേഖല വലിയ പ്രതിസന്ധിയിൽ: ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, പ്രൊവിൻഷ്യൽ, വിന്‍സെന്‍ഷ്യന്‍ സഭ കോട്ടയം പ്രോവിന്‍സ്

കൃഷി ഒരു കലയും ശാസ്ത്രവുമാണ്. അതിനാൽ കലാപരമായും ശാസ്ത്രീയമായും കൃഷിചെയ്യണം. കേരളത്തിലെ ക്ഷീര മേഖല ഇന്നു വലിയ പ്രതിസന്ധിയിലാണ്. ഉത്പാദനച്ചെലവിനനുസരിച്ച് പാലിനു വിലയില്ല. കാലിത്തീറ്റയുടെ വിലവര്‍ധനവ് കർഷകർക്കു താങ്ങാനാവുന്നില്ല. വേനൽക്കാലത്തു കിട്ടുന്ന ഇന്സെന്റീവ്കൊണ്ട് അവർക്കു പിടിച്ചുനിൽക്കാനാവുന്നില്ല. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായ ഇടപെടല്‍ നടത്തണം. കാലിത്തീറ്റ വില കുറയ്ക്കുകയും ഇന്‍സെന്റീവ് തുക വര്‍ധിപ്പിക്കുകയും വേണം.
കാലാവസ്ഥാ വ്യതിയാനം വലിയ പ്രതിസന്ധി: ഫാ. ജേക്കബ് മാവുങ്കല്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍

കര്‍ഷകരുടെ സംഘാടനം ഉണ്ടായെങ്കിലേ കാര്‍ഷിക മേഖല അഭിവൃദ്ധി പ്രാപിക്കുകയുള്ളൂ. കാലാവസ്ഥാ വ്യതിയാനം കൃഷിയെയും വിളകളെയും കാര്യമായി ബാധിക്കുന്നു. ഇതു കര്‍ഷകനു വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിനു വിപണനത്തിനും പ്രത്യേക മുന്‍ഗണന സര്‍ക്കാര്‍ നല്‍കണം.
2012ൽ ഞങ്ങൾ ചക്കയ്ക്ക് പ്രചാരം നൽകാനുള്ള ശ്രമങ്ങൾ നടത്തി. ചക്ക സംഭരണം, ചക്ക സംസ്കരണം എന്ന പദ്ധതി പാലക്കാട്ടുനിന്ന് ആരംഭിച്ചു. ജനങ്ങളുടെ വലിയ സഹകരണമുണ്ടായി. ചക്കയും കഞ്ഞിവെള്ളവുംവരെ ലോകോത്തര വിപണിയിലെ വിലയുള്ള ഉത്പന്നങ്ങളാണ്. പെട്ടെന്നു നശിച്ചു പോകുന്ന ഉത്പന്നങ്ങള്‍ സൂക്ഷിച്ചു സംഭരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക സംഭരണശാലകള്‍ തുടങ്ങണം.
കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകള്‍ നടപ്പാക്കണം: മോന്‍സ് ജോസഫ് എംഎല്‍എ

കുട്ടനാട്ടില്‍ നിന്നുള്ള നീരൊഴുക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകണം. ഇതിനായി വേമ്പനാട്ടു കായല്‍ മാത്രമല്ല, ആറുകളും തോടുകളും ശുദ്ധീകരിക്കുകയും എക്കല്‍ നീക്കം ചെയ്യുകയും വേണം. എല്ലാ വർഷവും നെൽകർഷകർ പ്രതിസന്ധിയിലാകുകയാണ്. കൊയ്ത നെല്ല് പാടത്തു കിടന്നു കിളിർക്കുന്ന അവസ്ഥ അവസാനിപ്പിക്കണം. നെല്ല് സംഭരണ മേഖലയിലെ പ്രശ്നങ്ങള്‍ മൂലം പലരും നെല്‍കൃഷി ഉപേക്ഷിക്കുന്നു.
പിആര്‍എസ് തുക ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നില്ല. സർക്കാർ ഗൗരവതരമായ ഇടപെടൽ നടത്തുകയാണ് വേണ്ടത്. കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകള്‍ പ്രഖ്യാപിച്ചതല്ലാതെ ഒരു നയാപൈസ സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ല. റബര്‍ വിലസ്ഥിരതാ ഫണ്ട് തുക വര്‍ധിപ്പിച്ച് കര്‍ഷകര്‍ക്ക് 250 രൂപയെങ്കിലും ലഭ്യമാക്കണം. ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ 300 രൂപയോളം കർഷകർക്കു ചെലവാകുന്നുണ്ട്. കേന്ദ്രം സഹായിക്കുമെന്നു കരുതി കാത്തിരിക്കുന്നതിൽ അർഥമില്ല.
കേരളത്തിൽ ഇപ്പോൾത്തന്നെ ദേശീയ ശരാശരിയെക്കാളധികം വനഭൂമിയുണ്ട്. അതിനാൽ ഇനിയും വനവിസ്തൃതി കൂട്ടേണ്ടതില്ല. വനഭൂമിയിൽനിന്ന് മറ്റാവശ്യങ്ങൾക്കു ഭൂമി നൽകിയിട്ടുണ്ട്. നിലവിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ അർഹരായവർക്കെല്ലാം പട്ടയം നൽകണം. പട്ടയപ്രശ്നത്തിലെ സാങ്കേതിക തടസങ്ങൾ നീക്കുകയാണ് വേണ്ടത്. അതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം.
തകര്‍ന്നുകൊണ്ടിരിക്കുന്ന ക്ഷീരമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനുമായി പൊതുമാര്‍ക്കറ്റുകള്‍ കൂടുതലായി ഉണ്ടാകണം.
മൂല്യവര്‍ധനവിനു പ്രാധാന്യം വേണം: ഡോ. ജോസഫ് ഏബ്രഹാം സോഷ്യല്‍ സയന്റിസ്റ്റ്

കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധനവിനു പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ഇനി കൃഷി ഉണ്ടാകില്ല. വില നിശ്ചയിക്കാന്‍ കര്ഷകന് അവകാശമില്ലാത്ത അവസ്ഥയാണെന്ന് കൃഷിമന്ത്രിപോലും പറയുന്നു. മിനിമം വില ഓരോ കാര്‍ഷിക ഉത്പന്നത്തിനും നല്കാന് സര്‍ക്കാര്‍ തയാറാകണം.
കര്‍ഷകര്‍ക്കു ലഭിക്കേണ്ട ഇന്‍ഷ്വറന്‍സ് തുക പലപ്പോഴും കിട്ടാത്ത അവസ്ഥയാണ്. കാര്‍ഷിക ഉത്പാദന മേഖല പൊതുമേഖലയില്‍ കൊണ്ടുവരുന്ന നിലപാടിനോട് യോജിക്കാനാവില്ല. അതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ല.
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ വലിയ ദുരന്തമുണ്ടാക്കും: ഷെവ. അഡ്വ.
വി.സി. സെബാസ്റ്റ്യന്‍

കാര്‍ഷികമേഖല ഗ്ലോബലൈസ് ചെയ്തതോടെയാണ് പ്രശ്നങ്ങളും തുടങ്ങിയത്. ആസിയാന്‍ കരാറിലൂടെ കേരളത്തിലെ കര്‍ഷകനു മരണമണി മുഴങ്ങിയെങ്കില്‍ ഇതിലും ഭീകരമായ ഇന്ത്യ-അമേരിക്ക വ്യാപാര കരാറില്‍ കേന്ദ്രം ഒപ്പിടാന്‍ പോകുകയാണ്. ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ഇതറിഞ്ഞിട്ടും ഒന്നും പ്രതികരിക്കുന്നില്ല. മൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമം ഉണ്ടാക്കുന്ന ജനപ്രതിനിധികള്‍ മനുഷ്യരെ സംരക്ഷിക്കാന്‍ നിയമം ഉണ്ടാക്കണം.
പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ നടപടികളുണ്ടാകണം. ആഗോള രംഗത്ത് മത്സരിക്കാന്‍ കഴിയുന്ന തരത്തിൽ കേരളത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ വളരണം. കര്ഷകന് ഏറ്റവും കൂടുതല്പ്രയോജപ്പെടുന്ന കൃഷിഭവനുകളുടെ സേവനം കൂടുതല്‍ കര്‍ഷക ക്ഷേമതാല്പര്യവും പ്രയോജനകരവുമായ രീതിയിലേക്ക് മാറ്റാന്‍ ഇതിന്റെ ഘടനാ സംവിധാനം പൊളിച്ചെഴുതണം.
ആഗോള മാര്‍ക്കറ്റിനെ നേരിടാന്‍ കഴിയണം:വിനോദ് മോഹന്‍ പ്രൈവറ്റ് സെക്രട്ടറി, കൃഷി മന്ത്രി

ആഗോള മാര്‍ക്കറ്റിനെ നേരിടാന്‍ കേരളത്തിലെ കര്‍ഷകരെയും കാര്‍ഷിക മേഖലയെയും പ്രാപ്തമാക്കണം. ഇതിനായി വിദഗ്ധ പഠനവും മറ്റു സംവിധാനങ്ങളുമുണ്ടാകണം. കലാവസ്ഥാ വ്യതിയാനം ഓരോ വിളയെയും ഭൂമിയെയും ബാധിച്ചു. കാലാവസ്ഥയറിഞ്ഞുള്ള കൃഷി ഉത്പാദനത്തിന് അപരിത്യാജ്യമാണ്. അതിനായി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുളള സമഗ്രമായ പഠനം അനിവാര്യമാണ്. ഒപ്പം കാലാവസ്ഥാ വ്യതിചലിക്കുന്നതിനനുസരിച്ച് കൃഷിരീതിയും നടീല്‍, വിളവെടുപ്പ് സമയവും മാറണം.
കൃഷി വകുപ്പിന്റെ അക്ഷീണ പരിശ്രമമുണ്ട്: കെ.പി. സെലീനാമ്മ കൃഷി വകുപ്പ് അഡീ. ഡയറക്ടര്‍

കേരളത്തിലെ കാര്‍ഷിക മേഖലയുടെയും കര്‍ഷകന്റെയും അഭിവൃദ്ധിക്കു പിന്നില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അക്ഷീണ പരിശ്രമമുണ്ട്. ഇന്‍ഷ്വറന്‍സ് തുക, നഷ്ടപരിഹാരം തുടങ്ങിയവ യഥാസമയം കര്ഷകരിലെത്താന് ഉദ്യോഗസ്ഥര്‍ നന്നായി ശ്രമിക്കുന്നു. കൃഷിയില്‍നിന്നു കര്‍ഷകര്‍ പിന്തിരിയാതിരിക്കാനും കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുമായി വകുപ്പ് യഥാസമയങ്ങളില്‍ വിവിധ പരിപാടികള്‍ നടത്തിവരുന്നുണ്ട്.