പന്നിക്കെണിയിൽ തട്ടി വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: ഒരാൾ അറസ്റ്റിൽ
Monday, June 9, 2025 3:24 AM IST
എടക്കര: വഴിക്കടവിൽ കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച അനധികൃത വൈദ്യുത കെണിയിൽനിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
പുത്തിരിപ്പാടം നന്പ്യാടൻ വിനീഷ് എന്ന കുഞ്ഞുട്ടൻ (36) ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി ഒന്പതരയോടെയാണ് വെള്ളക്കട്ട ആമാടൻ സുരേഷിന്റെ മകൻ അനന്തു എന്ന ജിത്തു, വനീഷ് സ്ഥാപിച്ച പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് വഴിക്കടവ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വഴിക്കടവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ധനഞ്ജയ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളുടെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ചതിന് ശേഷമുള്ള ചോദ്യം ചെയ്യലിൽ വിനീഷ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
മുന്പും ഇതേ രീതിയിൽ വൈദ്യുതകെണിയൊരുക്കി കാട്ടുപന്നികളെ പിടികൂടി മാംസ വില്പന നടത്തിയിട്ടുണ്ടെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ഇതിൽ ഒരാളെ പിന്നീട് വിട്ടയച്ചു. അറസ്റ്റിലായ വിനീഷ് കാടുമായി ബന്ധപ്പെട്ട് വന്യമൃഗ വേട്ടയും മറ്റുമായി നടക്കുന്നയാളാണെന്ന് പോലീസ് പറയുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. നരഹത്യ കുറ്റത്തിനാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.