കടുവയും നായയും ഒരുകുഴിയിൽ വീണു; കടുവയെ മയക്കുവെടി വച്ച് പിടികൂടി കാട്ടിൽ വിട്ടു
Monday, June 9, 2025 3:24 AM IST
കട്ടപ്പന: ഇരയുടെ പിന്നാലെ ഓടിയ കടുവ മഴക്കുഴിയിൽ വീണു. കുഴിയിൽ വീണ കടുവയെ വനം ഉദ്യോഗസ്ഥരെത്തി മയക്കുവെടിവച്ച് പിടികൂടി തേക്കടി പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ തുറന്നു വിട്ടു.
കുമളി അണക്കര ചെല്ലാർകോവിലിനു സമീപം കടുക്കാസിറ്റിയിലെ സ്വകാര്യ ഏലത്തോട്ടത്തിലെ 15 അടിയോളം താഴ്ചയുള്ള മഴക്കുഴിയാലാണ് കടുവയെ സ്ഥല ഉടമ വയലിൽകരോട്ട് സണ്ണിയും ജോലിക്കാരും കണ്ടെത്തിയത്. രാവിലെ ഏലത്തോട്ടത്തിനുള്ളിലെ കാലിതൊഴുത്തിൽ എത്തിയവർ നായയുടെ കുരകേട്ട് എത്തി നോക്കിയപ്പോഴാണ് കടുവയെയും നായയെയും കുഴിക്കുള്ളിൽ കണ്ടത്.
നായയെ ഓടിച്ചുവരുന്പോൾ നായയും കടുവയും കുഴിയിൽ വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവം അറിഞ്ഞയുടൻ തോട്ടം ഉടമ കുമളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരും ധൃതകർമസേനയും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഇടുക്കി ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ എൻ. ജി. വിനോദ്, തേക്കടി ഫോറസ്റ്റ് അസി. വെറ്ററിനറി ഡോക്ടർ അനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കടുവയെ മയക്കുവെടിവച്ച് മയക്കിയ ശേഷം വലക്കുള്ളിലാക്കി കുഴിയിൽ നിന്നു പുറത്തെടുത്ത് വനം വകുപ്പിന്റെ കൂട്ടിലാക്കി വാഹനത്തിൽ തേക്കടിയിലേക്കു കൊണ്ടുപോയി. രാവിലെ 9.30നോടെ തുടങ്ങിയ ദൗത്യം ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പൂർത്തിയായത്.
സ്ഥിതിഗതികൾ പരിശേധിച്ച് ഉച്ചക്ക് 12നാണ് മയക്കുവെടി വയ്ക്കാനായത്. മയക്കം സ്ഥിരീകരിച്ച് 1.30നോടെയാണ് വാഹനത്തിൽ കയറ്റിയത്. വലക്കുള്ളിലും കടവ ആക്രമണ സ്വഭാവം കാട്ടുന്നുണ്ടായിരുന്നു. പെരിയാർ കടുവ സംരക്ഷണ കേന്ദ്രം ഡയറക്ടർ എസ്. സന്ദീപും സ്ഥലത്തെത്തിയിരുന്നു. കുഴിയിൽ വീണു കിടന്നിരുന്ന നായയെയും മയക്കു വെടിവച്ച് പുറത്തെത്തിച്ച് തുറന്നു വിട്ടു.
തേക്കടി കൊക്കരകണ്ടത്ത് വാഹനത്തിലെത്തിച്ച കടുവയെ വെറ്ററിനറി ഡോക്ടർമാർ വിശദമായി പരിശോധിച്ച് ആരോഗ്യ കാര്യങ്ങൾ വിലയിരുത്തി. നായയോടൊപ്പം കിടന്നിരുന്നതിനാൽ പേ പ്രതിരോധ മരുന്നു കുത്തിവച്ചു.
മയക്കം വിടാനുള്ള മരുന്നും കുത്തിവച്ച് കടുവയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നു ബോധ്യപ്പെട്ട് രാത്രിയോടെ തേക്കടി കാടിനുള്ളിൽ കടുവകളുടെ സാന്നിധ്യം കുറഞ്ഞ മേഖലയിൽ തുടന്നു വിട്ടു. കടുവ വീണസ്ഥലത്തിനു ചുറ്റുമായി സ്വകാര്യ വ്യക്തികളുടെ ഏലത്തോട്ടങ്ങളും അന്പതിലധികം കുടുംബംഗങ്ങളും താമസിക്കുന്നുണ്ട്.