മലപ്പുറം: സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ചവർക്കുള്ള ഹിയറിംഗ് 21 ന് ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷൻ കമ്മീഷൻ ഹീയറിംഗ് നടത്തുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഹിയറിംഗ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷൻ നേരിൽ കേൾക്കുക. 131 ബ്ലോക്ക് പഞ്ചായത്തുകളിലായി ആകെ 782 പരാതികളാണ് ലഭിച്ചത്.
മലപ്പുറം ജില്ലയിൽ നിന്ന് ആകെ 74 പരാതികൾ ലഭിച്ചു. ജില്ലയിലെ പരാതിക്കാരെ 24 ന് രാവിലെ ഒന്പതു മുതൽ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്ഫറൻസ് ഹാളിൽ വച്ചാണ് കമ്മീഷൻ നേരിൽ കേൾക്കുക. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പരാതിക്കാരെയും ഈ ദിവസം കേൾക്കും. 21 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് പരാതികൾ ഒന്നും ലഭിച്ചില്ല. ജില്ലയിൽ നിലന്പൂർ ബ്ലോക്കിൽ പരാതികളില്ല. മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണം- പോസ്റ്റർ കാന്പയിൻ ആരംഭിച്ചു.
മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസ് സാമൂഹ്യ മാധ്യമ പോസ്റ്റർ കാന്പയിൻ ആരംഭിച്ചു. വയോജന സംരക്ഷണ പോസ്റ്ററുകളും ലഘുലേഖയും ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രകാശനം ചെയ്തു.
മുതിർന്നവരെ ബഹുമാനിക്കുന്നതിനും വയോജനങ്ങളുടെ അവകാശങ്ങൾ, സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാൻമാരാക്കുന്നതിനും അവർക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുമാണ് സാമൂഹ്യ മാധ്യമ പോസ്റ്റർ കാന്പയിൻ ആരംഭിച്ചത്.
പോസ്റ്ററുകൾ പഞ്ചായത്തുകൾ, കുടുംബശ്രീ, യൂത്ത് ക്ലബുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ പ്രവർത്തകർ, മുതിർന്ന പൗരൻമാരുടെ കൂട്ടായ്മകൾ, വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവരിലേക്ക് എത്തിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ സി.സമീർ മച്ചിങ്ങൽ അറിയിച്ചു. പ്രകാശന ചടങ്ങിൽ ജില്ലാ സാമൂഹ്യനീതി ഓഫീസ് ഉദ്യോഗസ്ഥരായ സി.സെമീർ, മനോജ് മേനോൻ, അബ്ദുൾ ഷഹീർ, അബൂബക്കർ, പ്രബിത എന്നിവർ പങ്കെടുത്തു.