വടക്കഞ്ചേരി: പഞ്ചായത്തിൽ പതിനൊന്നിനം പുതിയ നെല്ലിനങ്ങളും മറ്റു നിരവധി ജീവജാലങ്ങളേയും ഒട്ടേറെ പുതിയ പക്ഷിമൃഗാദികളേയും കണ്ടെത്തി. ഒട്ടനവധി അലങ്കാര ചെടികൾ, വിദേശികളായ ചെടികൾ, വിദേശ പഴവർഗങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തലുകളിലെ പ്രധാനമായത്. പെട്ടെന്ന് വ്യാപകമാകുന്ന വേനൽപച്ച എന്നറിയപ്പെടുന്ന മുടിയൻപച്ച കാർഷിക മേഖലക്ക് വലിയ ഭീഷണിയാകുമെന്ന വിലയിരുത്തലുമുണ്ട്.
രണ്ടാംഘട്ട ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവേകളിലാണ് ഇത്രയേറെ ജൈവ വൈവിധ്യങ്ങളുടെ സാനിധ്യമുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ഭദ്ര, സുജാത, പൂർണിമ, കാർത്തിക, ഗുജ്റാൾ, ഡാബർശാല, കല്യാണി വയലറ്റ് തുടങ്ങി നെല്ലിനങ്ങൾ തന്നെയുണ്ട് നിരവധിയെന്ന് സർവെക്ക് നേതൃത്വം നൽകിയ ബിഎംസി കൺവീനർ കെ.എം. രാജു പറഞ്ഞു. കാർഷികവിളകൾ, പഴവർഗങ്ങൾ, കാലിത്തീറ്റ ചെടികൾ, കളചെടികൾ, കീടങ്ങൾ, മണ്ണിനങ്ങൾ, ഔഷധസസ്യങ്ങൾ, അലങ്കാരസസ്യങ്ങൾ, മത്സ്യ വൈവിധ്യം തുടങ്ങി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഗുണവും ദോഷവുമാകുന്ന സ്വദേശിയും വിദേശിയുമായ ജീവജാലങ്ങളാണ് നാട്ടിൽ കടന്നെത്തിയിട്ടുള്ളത്.
കാർഷിക മേഖലക്ക് വലിയ തോതിൽ ദോഷകരമായി മാറുന്ന വേനൽപച്ച പ്പോലെയുള്ള ചെടികൾ വ്യാപകമാകുന്നത് കർഷകർപോലും ഭയപ്പാടോടെയാണ് കാണുന്നത്. തരിശിടുന്ന സ്ഥലങ്ങളിലും തോട്ടങ്ങളിലും പാതയോരത്തുമെല്ലാം വേനൽ പച്ച വ്യാപിച്ചിരിക്കുകയാണ്. നിലത്ത് വള്ളിപടർപ്പുപോലെയുള്ള ചെടിയാണിത്. മഞ്ഞനിറത്തിലുള്ള ചെറിയ പൂവാണ് ഉണ്ടാവുക. വടക്കഞ്ചേരി മേഖലയിൽ മാത്രമല്ല എല്ലാ പ്രദേശത്തും വേനൽപച്ച വ്യാപകമായിട്ടുണ്ട്. കവട്ട, പന്നൽചെടി, സിങ്കപ്പൂർ ഡെയ്സി തുടങ്ങിയ കള ചെടികളുടെ വ്യാപനവുമുണ്ട്. 27 നാടൻ നെല്ലിനങ്ങളും 17 സങ്കരയിനം നെല്ലിനങ്ങളുമാണ് 2009ൽ നടന്ന ഒന്നാംഘട്ട സർവേയിൽ കണ്ടെത്തിയിരുന്നത്.
പുതിയ സർവേയിലാണ് പതിനൊന്നിനം നെല്ലുകൂടി വന്നിട്ടുള്ളത്. പഞ്ചായത്തിലെ 20 വാർഡ് പ്രദേശങ്ങളിലും സർവേ നടപടികൾ പൂർത്തിയാക്കി. സമാഹരിച്ച വിവരങ്ങളുടെയും പടങ്ങളുടെയും അവലോകനവും രജിസ്റ്റർ തയാറാക്കുന്നതിന്റെ അന്തിമ നടപടികളുമാണ് ഇപ്പോൾ നടക്കുന്നതെന്ന് രാജു പറഞ്ഞു. ജീവജാലങ്ങളുടെ ശാസ്ത്രീയ നാമം, പുതിയ ജന്തുക്കൾ, സസ്യങ്ങൾ, അവയുടെ ആവാസ വ്യവസ്ഥ, നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന പാടങ്ങൾ, കളകൾ തുടങ്ങിയവ കൂടി ഉൾപ്പെടുത്തിയാണ് രണ്ടാംഘട്ട ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നത്.
കാലാവസ്ഥാവ്യതിയാനം, അമിതമായുള്ള രാസ കീടനാശിനി പ്രയോഗവും രാസവള പ്രയോഗവും ഭൂതലത്തിൽ സ്വാഭാവികജീവികൾ ഇല്ലാതാകാൻ കാരണമാകുന്നുണ്ടെന്ന കണ്ടെത്തലുകളുമുണ്ട്. അഭിജിത്തായിരുന്നു ടീം ലീഡർ. എ. സീനത്ത്, സി.ഗിരിജ എന്നിവർ വൈസ് ലീഡർമാരും. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, വൈസ് പ്രസിഡന്റ് ഉസൈനാർ, പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കെ. രാധിക, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ബാബു, മെംബർമാരായ രശ്മി ഷാജി, കെ. പി. ഫൗസിയ, കെഎസ്ബിബി ജില്ലാ കോ -ഓർഡിനേറ്റർ വി. സിനിമോൾ, ബിഎംസി കൺവീനർ കെ.എം. രാജു, അംഗങ്ങളായ അപ്പുണ്ണി നായർ, അംബിക ടീച്ചർ തുടങ്ങിയവരുടെ മേൽനോട്ടത്തിലായിരുന്നു 35 അംഗ സർവേ ടീമിന്റെ പ്രവർത്തനം.പഞ്ചായത്തിന്റെ അംഗീകാരത്തോടെ പുതിയ കണ്ടെത്തലുകൾ സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന് കൈമാറും.