പെരുമഴ, റെഡ് അലേർട്ട് : നൂറിലേറെ വീടുകള്‍ തകര്‍ന്നു
1562832
Tuesday, May 27, 2025 7:30 AM IST
കോഴിക്കോട്: ദിവസങ്ങളായി തുടരുന്ന കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. ഇന്നലെ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ വീണും മതിലിടിഞ്ഞും വെള്ളം കയറിയും കാറ്റില്‍ മേല്‍ക്കൂര പറന്നും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. ഭാഗികമായി തകര്‍ന്ന വീടുകളിലുള്ളവരെ ക്യാംപുകളിലും ബന്ധുവീടുകളിലുമായി മാറ്റിത്താമസിപ്പിച്ചു.
കോഴിക്കോട് താലൂക്കില്‍ 21, വടകര 24, കൊയിലാണ്ടി 7, താമരശ്ശേരി 8 എന്നിങ്ങനെയാണ് ഭാഗികമായി തകര്‍ന്ന വീടുകളുടെ കണക്ക്. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ ഒരാഴ്ചക്കിടെ ജില്ലയില്‍ 120ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മഴയെത്തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നിരവധി പേരെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. കോഴിക്കോട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പും വടകര താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു.
കോഴിക്കോട് കസബ വില്ലേജിലെ ഐഎച്ച്ആര്‍ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി 12 സ്ത്രീകളും ഏഴ് പുരുഷന്മാരും നാല് കുട്ടികളും ഉള്‍പ്പെടെ 23 പേരാണ് കഴിയുന്നത്. കൊമ്മേരി ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമുണ്ട്.
വടകര താലൂക്കിലെ വിലങ്ങാട് വില്ലേജ് പരിധിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ മഞ്ഞച്ചീളിയിലെ 18 കുടുംബങ്ങളിലെ 58 പേരെ (22 പുരുഷന്മാര്, 20 സ്ത്രീകള്‍, 16 കുട്ടികള്‍) വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ആകെ 24 കുടുംബങ്ങളില്‍ നിന്നായി 37 സ്ത്രീകളും 31 പുരുഷന്മാരും 20 കുട്ടികളുമുള്‍പ്പെടെ 88 പേരാണ് ജില്ലയിലെ മൂന്ന് ക്യാമ്പുകളിലായി കഴിയുന്നത്.
കനത്ത മഴയില്‍ കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, കോട്ടൂളി, പറയഞ്ചേരി, മാനാഞ്ചിറ, സ്റ്റേഡിയം ജംഗ്ഷന് തുടങ്ങി നഗരത്തിലെ പ്രാധന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി. ഈ റോഡുകളില്‍ കാല്‍നട യാത്ര പോലും അസാധ്യമായി.ജില്ലയില്‍ കോരപ്പുഴ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. പുഴയുടെ കരയില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
കൂടരഞ്ഞി: കൂമ്പാറ പീടികപ്പാറയില്‍ കൊച്ചോലില് സാബുവിന്റെ വീടിന് മുകളില്‍ മരം വീണു നാശനഷ്ടങ്ങള്‍ സംഭവിച്ചു.മുക്കം: മഴ ശക്തമായതോടെ മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളില്‍ കെടുതികളും രൂക്ഷമായി.ഇരുവഞ്ഞിപ്പുഴയും ചാലിയാറും നിറഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.തീരദേശവാസികളോട് ജാഗ്രത പാലിക്കാന്‍ മുക്കം നഗരസഭ ചെയര്‍മാര്‍ പി.ടി ബാബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന്, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു എന്നിവര്‍ നിര്‍ദേശം നല്കി.
മലയോരത്തെ താഴ്ന്ന പ്രദേശങ്ങളായ ചേന്ദമംഗല്ലൂര്‍ മംഗലശ്ശേരിവയല് റോഡ്, പുല്‍പറമ്പ്- നായര്‍ കുഴി റോഡ്,കുമാരനെല്ലൂര്‍ ഗ്രൗണ്ട്, ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം, കാരക്കുറ്റി ഇതിഹാസ് ഗ്രൗണ്ട് എന്നിവയെല്ലാം വെള്ളത്തിനടിയിലായി. മുക്കം നഗരസഭയിലെ എട്ടാം ഡിവിഷനിലെ നീലേശ്വരം കാടംകുനികുന്ന് ശിവദാസന്റെ വീടിനു മുകളിലേക്കു മതില് ഇടിഞ്ഞു വീണു. ഇവിടെ നിന്നു വീട്ടുകാരെ മാറ്റിപാര്‍പ്പിച്ചു. മതില് ഇപ്പോഴും വീടിനു വലിയ അപകട ഭീഷണിയായി നില്‍ക്കുകയാണ്. നെടുമങ്ങാട് കെഎംസിടി വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലിലെ ചുറ്റുമതില്‍ ഇടിഞ്ഞ് കെട്ടിടം അപകടാവസ്ഥയിലായി.
മതില് പൂര്‍ണമായും റോഡിലേക്ക് പതിച്ചതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. വൈദ്യുതി കേബിള്‍ ലൈനുകളും പൂര്‍ണമായും തകര്‍ന്നു. കെട്ടിടം ഇപ്പോള്‍ അപകടാവസ്ഥയിലാണ്. ഞായറാഴ്ച രാത്രി പത്തു മണിയോടെ വീശിയടിച്ച കാറ്റില്‍ വന്‍ മരം കടപുഴകി വീണ് വന്‍ നാശനഷ്ടവും ഗതാഗത തടസവും ഉണ്ടായി.
മുക്കം കോഴിക്കോട് റോഡില്‍ മാമ്പറ്റ പ്രതീക്ഷാ സ്കൂളിന് സമീപമുള്ള റോഡരികിലെ വന്‍ മരമാണ് വീണത്. ഇതോടെ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് കേടുപാട് സംഭവിക്കുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തു.കോഴിക്കോട് റോഡിലെ ഗതാഗത തടസം ഫയര്‍ ഫോഴ്സ്് എത്തി മരം മുറിച്ചു മാറ്റി പുനഃസ്ഥാപിച്ചങ്കിലുംനിരവധി വീട്ടുകാര്‍ ഉപയോഗിക്കുന്ന മൈലാടുംപാറ റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.
കുറ്റിപ്പാല അരച്ചാം കുന്നത്ത് ബാബുവിന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ അക്കരപറമ്പില്‍ പുല്ലോളിയില് നജുമുദ്ധീന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കൊടിയത്തൂര്‍ തോട്ടുമുക്കത്ത് കാരിപറമ്പന്‍ അബ്ബാസിന്റെ വീടിന്റെ പുറക് വശം ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
5.8 കോടി രൂപയുടെ കൃഷിനാശം
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 5.8 കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. തോടന്നൂര്‍ ബ്ലോക്കില്‍ 25.36 ഹെക്ടറും മുക്കം ബ്ലോക്കില്‍ 16.09 ഹെക്ടറും കാക്കൂര്‍ ബ്ലോക്കില്‍ 13.63 ഹെക്ടറും കുന്നുമ്മല്‍ ബ്ലോക്കില്‍ 13.6 ഹെക്ടറും ഉള്‍പ്പെടെ ജില്ലയിലാകെ 108 ഹെക്ടര്‍ കൃഷിയാണ് കനത്ത മഴയെ തുടര്‍ന്ന് നശിച്ചത്. നാലായിരത്തിലേറെ കര്‍ഷകരെ മഴക്കെടുതികള്‍ ബാധിച്ചതായി കൃഷി വകുപ്പ് അറിയിച്ചു.
കെഎസ്ഇബിക്ക് 1.25 കോടിയുടെ നഷ്ടം
കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ കെഎസ്ഇബിക്ക് ഉണ്ടായത് 1.25 കോടിയുടെ നഷ്ടം. കോഴിക്കോട് സര്‍ക്കിളിന് കീഴില്‍ വരുന്ന രാമനാട്ടുകര, എലത്തൂര്‍, ബാലുശ്ശേരി, കിനാലൂര്‍, കൂമ്പാറ, മാവൂര്‍ എന്നിവിടങ്ങളിലായി 430 എല്‍ടി പോളുകളും 70 എച്ച്ടി പോളുകളും തകര്‍ന്നു.
മരം വീണും മറ്റും 1300 എല്‍ടി കണ്ടക്ടറുകളും 70 എച്ച്ടി കണ്ടക്ടറുകളും തകരാറിലായി. ആകെ 75 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. വടകര, നാദാപുരം, കുറ്റ്യാടി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വടകര സര്‍ക്കിളില്‍ 375 എല്‍ടി പോളുകളും 60 എച്ച്ടി പോളുകളും തകര്‍ന്നു. 800 എല്‍ടി കണ്ടക്ടറുകളും 70 എച്ച്ടി കണ്ടക്ടറുകളും തകരാറിലായി.