കക്കയത്തുനിന്നും കൂരാച്ചുണ്ടിലെത്താൻ ദുരിതം പേറി യാത്രക്കാർ
1563541
Friday, May 30, 2025 5:27 AM IST
കൂരാച്ചുണ്ട്: മഴ കനത്ത് മലയോര ഹൈവേ നിർമാണം നടന്നു വരുന്ന ഇരുപത്തെട്ടാംമൈൽ - തലയാട് റൂട്ടിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം നിലച്ചതോടെ കക്കയത്ത് നിന്നും കൂരാച്ചുണ്ടിലേക്ക് എത്തിപ്പെടാൻ യാത്രാദുരിതം പേറി യാത്രക്കാർ.
കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രധാന സർക്കാർ ഓഫീസുകൾ ഉൾപ്പെടെ വിവിധ ബാങ്കുകൾ എന്നിവയെല്ലാം പ്രവർത്തിക്കുന്ന കൂരാച്ചുണ്ടിലേക്ക് എത്തിപ്പെടാൻ കക്കയം, കരിയാത്തുംപാറ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്.
കക്കയം - തലയാട് റൂട്ടിലോടുന്ന ബസിൽ കയറി ഇരുപത്തെട്ടാംമൈൽ ഇറങ്ങി അവിടെ നിന്നും ടാക്സി വാഹനങ്ങളെ ആശ്രയിച്ചാണ് ഇവർ കൂരാച്ചുണ്ടിൽ എത്തിച്ചേരുന്നത്. എന്നാൽ ഈ റൂട്ടിൽ ഗതാഗതം നിലച്ചതോടെ ഈ പ്രദേശങ്ങളിലുള്ളവർ ഏറെ ബുദ്ധിമുട്ടിലായിട്ടുണ്ട്.
കാലങ്ങളായി കക്കയം - കൂരാച്ചുണ്ട് റൂട്ടിൽ അതിരാവിലെ ഒരു സ്വകാര്യ ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം പ്രധാന ജലവൈദ്യുത പദ്ധതികളും എല്ലാം തന്നെ പ്രവർത്തിക്കുന്ന പ്രദേശവുമാണ് കക്കയം.
ഈ റൂട്ടിൽ നേരിടുന്ന യാത്രാപ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന ആവശ്യം വർഷങ്ങളായി നാട്ടുകാർ ഉയർത്തുന്നുണ്ട്. ഇതുവഴി മുമ്പ് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസ് നിർത്തിയിട്ട് കാലങ്ങളായി. പകരം ബസ് അനുവദിച്ചിട്ടില്ല.
ഇതു മൂലം വൻതുകയാണ് യാത്രാ ചെലവ് വഹിക്കേണ്ടിവരുന്നത്. ഒട്ടേറെ വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ അടക്കമുള്ളവരാണ് യാത്രാക്ലേശം അനുഭവിക്കുന്നത്.
കക്കയം മേഖലയിലേക്ക് കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ നിവേദനങ്ങൾ നൽകിയെങ്കിലും ഒരു നടപടിയുമില്ല. പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി ഈ റൂട്ടിൽ കൂടുതൽ ബസ് അനുവദിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.