മലയോര ഹൈവേ: ചക്കിട്ടപാറ ടൗണിൽ അളവെടുത്തു
1563549
Friday, May 30, 2025 5:27 AM IST
ചക്കിട്ടപാറ: റോഡിന്റെ വീതി സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ മലയോര ഹൈവേയുടെ പണി ആഴ്ചകളായി മുടങ്ങി കിടക്കുന്ന ചക്കിട്ടപാറ ടൗണിൽ സർക്കാരിന്റെ സർവേ ടീം ഇന്നലെ അളവെടുപ്പ് നടത്തി.
അളവെടുപ്പിൽ ടൗണിൽ എവിടെയും 12 മീറ്റർ വീതിയില്ല. പെരുവണ്ണാമൂഴി മുതൽ ഈ വീതിയിലാണ് ഹൈവേ നിർമിച്ചു വരുന്നത്. ഏഴ് മുതൽ പത്ത് മീറ്ററാണ് പുതിയ അളവിൽ കണ്ടെത്തിയത്. പല ഭാഗത്തും പല അളവ്. അതു കൊണ്ട് തന്നെ ഒരാളുടെ ഒഴിച്ച് ആരുടേയും കെട്ടിടങ്ങൾക്ക് പ്രശ്നവുമില്ല. സിംഹ ഭാഗ മാർക്കിംഗ് നടത്തിയത് റോഡിലുമാണ്. 12 മീറ്റർ വീതിയില്ലാതെ കേരള റോഡ് ഫണ്ട് ബോർഡിനു ഹൈവേ നിർമിക്കാൻ സാധ്യമല്ല.
പഴയ ടീം അളന്നപ്പോൾ കടകൾക്കുള്ളിലാണ് മാർക്കിംഗ് നടത്തിയിരുന്നത്. ആരുടേയൊക്കെയോ ഇടപെടൽ കൊണ്ട് ഇവരിൽ പലരും ഇതിൽ നിന്നു പിന്നീട് ഒഴിവായി. ഇതോടെയാണ് ഒരു പറ്റം ആളുകൾ ടൗണിലെ ഹൈവേ പ്രവർത്തി തടഞ്ഞത്. പുതിയ ടീമിന്റെ ഇന്നലത്തെ വിചിത്ര അളവോടു കൂടി ആർക്കും വിഷമമില്ലാതായി.
കെആർഎഫ്ബിക്കാർക്ക് റോഡ് പണിയാൻ എവിടെ നിന്നു 12 മീറ്റർ സ്ഥലം കിട്ടുമെന്നതാണ് പുതിയ ചോദ്യം.1981ൽ പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര പിഡബ്ല്യുഡി റോഡ് വികസനത്തിനു വേണ്ടി സ്ഥലം സർക്കാർ പണം നൽകി അക്വയർ ചെയ്തിരുന്നു. ഇതനുസരിച്ച് പാതക്ക് 12 മുതൽ 16 വരെ മീറ്റർ വീതിയിൽ സ്ഥലമുണ്ട്.
ഇതെവിടെ പോയി എന്ന ജനത്തിന്റെ ചോദ്യത്തിനു ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. റോഡ് കയ്യേറ്റക്കാരെ അന്യായമായി സംരംക്ഷിക്കാൻ പിന്നിൽ കളിക്കുന്നവർക്കും. ഈ അനീതിക്കെതിരേ സംഘടിക്കാൻ നാട്ടുകാർ തയാറെടുപ്പിലാണ്.