വർക്ക് വിസയുടെ പേരിലുള്ള തട്ടിപ്പ് അന്വേഷിക്കണമെന്ന്
1563221
Thursday, May 29, 2025 5:35 AM IST
കോഴിക്കോട്: വർക്ക് വിസയുടെ പേരിൽ മലയാളികൾ ഉൾപ്പെടെയുളള്ളവരിൽ നിന്നും മൂന്ന് കോടിയിലധികം തട്ടിയെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. ജൂൺ 25 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദ്യശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്കെതിരേയാണ് പരാതി. കോഴിക്കോട് സ്വദേശി അനുരാഗിൽ നിന്നും ഉൾപ്പെടെ ലക്ഷങ്ങൾ തട്ടിച്ചതായി പരാതി ഉയർന്നു. 2024 ജൂലൈയിലാണ് കമ്പനിയുമായി അനുരാഗ് ബന്ധപ്പെട്ടത്. യൂറോപ്പിലെ ലക്സംബർഗിൽ ജോലിക്ക് വേണ്ടിയാണ് പല തവണയായി പണം നൽകിയത്. ഇൻസ്റ്റാഗ്രാമിൽ നിന്നാണ് കമ്പനിയെ കുറിച്ച് മനസിലാക്കിയതെന്ന് അനുരാഗ് പറഞ്ഞു.
ബാങ്ക് വഴിയാണ് പണം നൽകിയത്. കഴിഞ്ഞ മാർച്ചിലാണ് കമ്പനിയുമായി ഒടുവിൽ ബന്ധപ്പെട്ടത്. അക്ഷയ് എന്ന മലയാളി ഏജന്റ് ആണ് അനുരാഗിനെ ബന്ധപ്പെട്ടതെന്ന് പറയുന്നു. 139 പേരാണ് വഞ്ചിക്കപ്പെട്ടത്. ഇവർ മുംബൈ പോലീസിൽ പരാതി നൽകി. കേരളത്തിൽ നിന്ന് നാലുപേരാണ് വഞ്ചിക്കപ്പെട്ടത്. പറ്റിക്കപ്പെട്ടവർക്ക് സ്വന്തം വാട്സാപ്പ് കൂട്ടായ്മയുണ്ട്.