ജില്ലയില്‍ മഴക്കെടുതികള്‍ തുടരുന്നു : മൂന്നു ക്യാമ്പുകളിലായി കഴിയുന്നത് 130 പേർ
1563763
Saturday, May 31, 2025 5:25 AM IST
കോഴിക്കോട്: മഴക്കെടുതികളെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ കഴിയുന്നത് 43 കുടുംബങ്ങളില്‍ നിന്നുള്ള 130 പേര്. വടകര താലൂക്കിലെ വിലങ്ങാട് വില്ലേജില്‍ ഒന്നും കോഴിക്കോട് താലൂക്കിൽ കസബ, ചേവായൂര്‍ വില്ലേജുകളിലായി ഓരോന്നും ക്യാമ്പുകളാണ് നിലവിലുള്ളത്.
വിലങ്ങാട് വില്ലേജിലെ ക്യാമ്പില്‍ 44 കുടുംബങ്ങളില്‍ നിന്നുള്ള 50 പുരുഷന്മാരും 37 സ്ത്രീകളും 21 കുട്ടികളുമായി 108 പേരാണ് കഴിയുന്നത്. വിലങ്ങാട് ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ താമസക്കാരെയാണ് ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്. കോഴിക്കോട് താലൂക്കിലെ രണ്ട് ക്യാമ്പുകളിൽ 6 കുടുംബങ്ങളില്‍നിന്നായി 6 പുരുഷന്മാരും 9 സ്ത്രീകളും 7 കുട്ടികളും അടക്കം 22 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഇവരെ ക്യാമ്പുകളിലേക്ക് മാറ്റിയത്.
ഇതിനു പുറമെ, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറുകയും മരവും മറ്റും വീണ് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്. അഴിയൂര്‍ വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ 9 കുടുംബങ്ങളാണ് ഈ രീതിയില്‍ ബന്ധുവീട്ടുകളിലേക്ക് മാറിയത്. ശക്തമായ മഴയില്‍ പലയിടങ്ങളിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
പലയിടങ്ങളിലും ഗതാഗതം മുടങ്ങി. കൊയിലാണ്ടി ദേശീയപാതയില്‍ മൂരാട് പാലത്തിനടുത്ത് വെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്ന് ഗതാഗത തടസം അനുഭവപ്പെട്ടു. ഇവിടെ ഓട്ടോ കുഴിയില്‍ വീണ് മറിഞ്ഞു. അവിടനല്ലൂര്‍ വില്ലേജില്‍ പടിഞ്ഞാറെ അണിയോത്ത് ഗംഗാധരന്റെ വീട്ടിന് ശക്തമായ മഴയില്‍ ഭാഗിക നാശനഷ്ടം സംഭവിച്ചു.
ഇതേ വില്ലേജില്‍ വാഴയിലകത്തൂട്ട് രാമകൃഷ്ണന്റെ വീടിന് മുകളില്‍ മരം വീണ് ഭാഗികമായി നാശനഷ്ടമുണ്ടായി. കോട്ടൂര്‍ വില്ലേജ് തിരുവോട് പീറ്റക്കണ്ടി രാമന്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്, ശുചിമുറി എന്നിവ തകര്‍ന്നു.
കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കക്കയം ഡാമിലെ ജലനിരപ്പ് 756.7 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവല്‍ ആയ 758 മീറ്ററില്‍ എത്തിയാല്‍ ഡാമിലെ അധികജലം തുറന്നു വിടേണ്ടതുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരനിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ശക്തമായ മഴയെതുടര്‍ന്ന് പൂനൂര് പുഴയിലെ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കുന്ദമംഗലം ഭാഗത്ത് ജലനിരപ്പ് അപകട നിരപ്പായ എട്ട് മീറ്ററിനേക്കാള്‍ ഉയര്‍ന്നു. കോളിക്കല്‍ ഭാഗത്തും ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിനേക്കാള്‍ മുകളിലാണ് - 20.434 മീറ്റര്‍. തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊയിലാണ്ടി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീടു തകർന്നു. കൊരയങ്ങാട് തെരു പുത്തൻപുരയിൽ ശൈലജയുടെ വീടാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് വീണ് തകർന്നത്. വീട്ടിൽ ആരും ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വില്ലേജിൽ പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാന പാതയില്‍ പെരിങ്ങത്തൂര്‍ പാലത്തിന് സമീപത്തെ വന്മരം കടപുഴകി. മരം വീണത് പുലര്െച്ചയായതിനാല് വന്‍ ദുരന്തം ഒഴിവായി. കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയിലെ കായപ്പനച്ചിയിലാണ് ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ വന്മരം റോഡിന് കുറുകെ കടപുഴകി വീണത്. മരം വീണതിനെ തുടര്‍ന്ന് നാദാപുരം - തലശ്ശേരി റൂട്ടില്‍ വാഹന ഗതാഗതം നിലച്ചു.