ശക്തമായ മഴ തുടരുന്നു, ദുരിതവും
1563218
Thursday, May 29, 2025 5:35 AM IST
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇടവിട്ടിടവിട്ട് ശക്തമായ മഴ തുടരുന്നു. ഇന്നലെയും വ്യാപക നാശനഷ്ടങ്ങളുണ്ടായി. കോരപ്പുഴയിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ തുടരുകയാണ്. മരങ്ങള്‍ തകര്‍ന്നു വീണു വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ശേഷിക്കുന്നത് 52 കുടുംബങ്ങളില്‍ നിന്നുള്ള 145 പേരാണ്. കോഴിക്കോട് താലൂക്കിലെ മൂന്ന് ക്യാമ്പുകളിലായി 11 കുടുംബങ്ങളില്‍നിന്നുള്ള 45 പേരാണ് കഴിയുന്നത്. 13 പുരുഷന്മാരും 21 സ്ത്രീകളും 11 കുട്ടികളുമാണ് ഇതിലുള്ളത്.
വടകര താലൂക്കിലെ ഒരു ക്യാമ്പില്‍ 41 കുടുംബങ്ങളില്‍ നിന്നുള്ള 100 പേരാണുള്ളത്. ഇതില്‍ 47 പുരുഷന്മാരും 35 സ്ത്രീകളും 18 കുട്ടികളുമുണ്ട്. കൊയിലാണ്ടി താലൂക്കിലെ ചങ്ങാരോത്ത് വില്ലേജില്‍ കടിയങ്ങാട് എഎല്‍പി സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് പിരിച്ചുവിട്ടു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡെന്റല്‍ കോളജിനു മുന്പിലെ മരം ഒടിഞ്ഞുവീണ് കാര്‍ തകര്‍ന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. റേഡിയോഗ്രാഫര്‍ അബ്ദുല്‍ റഹ്മാന്റെ കാര്‍ ആണ് തകര്‍ന്നത്. അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചുനീക്കി.
ഇന്നലെ ഉച്ചയോടെ വീശിയടിച്ച കനത്ത മഴയിലും കാറ്റിലും ഒളവണ്ണയില്‍ മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഒളവണ്ണ 12-ാം വാര്‍ഡ് ചാത്തോത്തറ പുല്ലര്‍ റീനയുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. മരം വീഴുന്ന ശബ്ദം കേട്ടതോടെ വീട്ടുകാര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയതിനാല്‍ ആര്‍ക്കും പരിക്കില്ല.
മാവൂര്‍ കണ്ണിപറമ്പ് കുറ്റിക്കടവ് റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ ആല്‍മരവും തേക്കുമരവും കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു സംഭവം.
നിരവധി വൈദ്യുത പോസ്റ്റുകളും ലൈനുകളും പൊട്ടി വീണതിനാല്‍ വൈദ്യുതി വിതരണം മുടങ്ങി. മുക്കം അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജോയ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നീണ്ട കഠിനപരിശ്രമത്തിനൊടുവില്‍ മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
കൂത്താളിയിൽ വീടിനു മേൽ തെങ്ങ് വീണു
പേരാമ്പ്ര: തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു. കൂത്താളി വെട്ടിയോട്ടു കുന്നുമ്മൽ ബാലകൃഷ്ണന്റെ വീടിന്റെ മേൽക്കൂരയാണ് തെങ്ങു വീണ് തകർന്നത്. ഇന്നലെയുണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് വീണത്. തുടർന്ന് വില്ലേജ് അധികൃതർക്ക് പരാതി നൽകി.
റോഡിലേക്ക് മരം വീണു
കൊയിലാണ്ടി: കനത്തമഴയിൽ ദേശീയപാതയിൽ മൂടാടി പാലക്കുളത്ത് റോഡിലേക്ക് മരം വീണു. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം.
ഇതേ സമയം അത് വഴി പോവുകയായിരുന്ന കാർ യാത്രക്കാർ കാർ വെട്ടിച്ചതിനാൽ രക്ഷപ്പെട്ടു. കാർ നിർത്തി യാത്രക്കാർ ഇറങ്ങി ഓടി.
കാർ മരത്തിനടിയിലായി. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി. ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
മരം വീണ് ഗതാഗതം സ്തംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മരങ്ങൾ വീണ് ഗതാഗത തടസം. കൊയിലാണ്ടി ഹാർബർ റോഡ് ഉപ്പാല കണ്ടി ക്ഷേത്രത്തിന് മുൻവശവും കൊല്ലം മന്ദമംഗലം സ്വാമിയാർ കാവ് ബീച്ച് റോഡ് എന്നിവിടങ്ങളിലാണ് മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷസേനയെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്എഫ്ആർഒ ബി.കെ. അനൂപ്, സേനാംഗങ്ങളായ കെ.ബി. സുരേഷ്, പി.എം. ലിനീഷ്, പി.എം. രജിലേഷ്, കെ. നവീൻ, ഹോം ഗാർഡ് ടി.പി. ബാലൻ, പ്രദീപ്, സുധീഷ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.