ഇന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട്; വെള്ളക്കെട്ട് തുടരുന്നു, നാശ നഷ്ടവും
1563085
Wednesday, May 28, 2025 7:29 AM IST
കോഴിക്കോട്: തിങ്കളാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി കോഴിക്കോട് ജില്ലയില്‍ പെയ്ത ശക്തമായ മഴയ്ക്ക് ഉച്ചകഴിഞ്ഞ് നേരിയ ശമനം. കോഴിക്കോട് ടൗണ്‍ പരിസരങ്ങളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മഴയുടെ ശക്തി തെല്ല് കുറഞ്ഞു. ഉച്ചക്ക് മാനം തെളിഞ്ഞ് വെയില് വീശിയെങ്കിലും വൈകീട്ടായതോടെ വീണ്ടും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി.
അതേ സമയം ജില്ലയുടെ മറ്റു പ്രദേശങ്ങളിലും മലയോരങ്ങളിലും മഴ തുടരുകയാണ്. ഈ പ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടവുമുണ്ടായി. വെള്ളപ്പൊക്ക ഭീഷണിയുള്ള കൂടുതല്‍ കുടുംബങ്ങളെ അധികൃതര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതു കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷന്‍പരിധിയില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണ്.
ഈ നദികളുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ചാലിയാറിന്റെ തീരങ്ങളിലുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്. കോഴിക്കോട് കോര്പറേഷന് പരിധിയിലെ 54- ാംവാര്‍ഡ് കപ്പക്കലില്‍ വീശിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. കപ്പക്കലിലെ മുട്ടിയാറക്കല് അസീസിന്റെയും കീരിക്കണ്ടി മൊയ്ദീന്കോയയുടെയും വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ടപ്പോള്‍ ആളുകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയതിനാല്‍ ആളപായമില്ല. ഈ പ്രദേശത്തെ അഞ്ച് തെങ്ങുകളും വൈദ്യുതി പോസ്റ്റും തകര്‍ന്നു.
കനത്തമഴയിൽ 20 ല്‍ പരം വീടുകളില്‍ വെള്ളം കയറി: കെ.കെ. രമ സ്ഥലം
സന്ദര്‍ശിച്ചു
വടകര: മുനിസിപ്പല്‍ 46-ാം വാര്‍ഡില്‍ കസ്റ്റംസ് റോഡ് പരിസരത്തെ ചെറിയ വളപ്പ്, പൂക്കാപ്പുറം ഭാഗത്ത് കനത്ത മഴയില്‍ വെള്ളം പൊങ്ങി. 20 ല്‍ പരം വീടുകളില്‍ വെള്ളം കയറി. ഇവിടെ നിന്ന് അഞ്ച് കുടുംബങ്ങളെ സൈക്ലോണ്‍ ഷെല്‍ട്ടറിലേക്ക് മാറ്റി പാര്‍പിച്ചു.
ചെറിയവളപ്പില്‍ ചെറിയത്ത് കുഞ്ഞാമി, ചെറിയവളപ്പില്‍ ജുബില, ചെറിയവളപ്പില്‍ ആഷിര്‍ സിവി, വളപ്പില്‍ സലാം, ജുബില ചെറിയവളപ്പില്‍ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപാര്പിച്ചത്. കെ.കെ. രമ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. കൗണ്‍സിലര്‍മാരായ പി.വി. ഹാഷിം, നിസാബി, മുസ്ലിം ലീഗ് കസ്റ്റംസ് റോഡ് ശാഖാ സെക്രട്ടറി പി.വി. നിസാര്‍, സി.വി. മമ്മു, സി. മായന്‍കുട്ടി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. വടകര ടൗണില്‍ നിന്നുള്ള മഴവെള്ളം അങ്ങാടിത്തോട് വഴിയാണ് കടന്നുപോകുന്നത്. ഈ തോടിന് ആവശ്യമായ വീതിയും ആഴവും ഇല്ലാത്തതാണ് രൂക്ഷമായ തോതില്‍ വെള്ളം കയറാന്‍ ഇടയാക്കിയതെന്ന് ഇവര്‍ എംഎല്‍എയെ ബോധ്യപ്പെടുത്തി.
കൂറ്റന്‍ മരം വീണ് ക്ഷേത്രം തകര്‍ന്നു
വടകര: മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റില്‍ കൂറ്റന്‍ മരം വീണ് ക്ഷേത്രം തകര്‍ന്നു. വില്യാപ്പള്ളി അരയാക്കൂല്‍താഴ പാങ്ങോട്ടൂര് ഭഗവതി ക്ഷേത്രമാണ് തകര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് ആഞ്ഞു വീശിയ ശക്തമായ കാറ്റിലാണ് സമീപത്തെ കൂറ്റന്‍ മരം ക്ഷേത്രത്തിന് മേല്‍ പതിച്ചത്. ക്ഷേത്രം പാടേ തകര്‍ന്നു. വിവരമറിഞ്ഞ് ഒട്ടേറെ പേര് ക്ഷേത്രത്തിലെത്തി.
മണ്ണിടിച്ചിൽ വീടിന് വിള്ളൽ
വിലങ്ങാട്: ശക്തമായ മഴയിൽ വിലങ്ങാട് പാലൂരിൽ മണ്ണിടിഞ്ഞ് വീടിന് വിള്ളൽ. പുലികുത്തിയിൽ ഷാജിയുടെ വീടിന്റെ മുൻ വശത്താണ് മണ്ണിടിഞ്ഞ് താഴ്ന്നത്. ഇതോടെ വീടിന്റെ ചുമരിൽ വിള്ളൽ വീണു. പന്നിയേരിയിലും കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് കുടുംബത്തെ മാറ്റി പാർപ്പിച്ചിരുന്നു. വീട് അപകടവസ്ഥയിലാണ്.
ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം
നാദാപുരം: കനത്ത കാറ്റിലും മഴയിലും അഭയഗിരി മേഖലയിൽ വ്യാപക നാശനഷ്ടം. തുടർച്ചയായി പെയ്യുന്ന മഴയിലും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലുമാണ് കൃഷി നാശമുണ്ടായത്. തടിക്കൻ ജോസഫ്, കായലോടൻ ചന്ദ്രൻ ,കായലോടൻ കുങ്കൻ, കടുവത്താഴ മനോജ്, എന്നിവരുടെയും കവുങ്ങ്, മരച്ചീനി, കൊക്കോ വാഴ ഉൾപ്പടെയുള്ള കൃഷികളാണ് വ്യാപകമായി നശിച്ചത്.
സ്വർണമുഖി ഇനത്തിൽ ഉൾപ്പെട്ട മുന്നൂറിലധികം നേന്ത്ര വാഴകളാണ് തടിക്കൻ ജോസഫിന്റെ പറമ്പിൽ നിന്ന് മാത്രം കടപുഴകിയത്. ശക്തമായ മഴയിലും കാറ്റിലും കൃഷി നാശമുണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, വില്ലേജ് ഓഫീസർ എം. ഷൈമ ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു. മഴ ശക്തി പ്രാപിക്കുന്ന പക്ഷം അഭയിഗിരി, ആയോട് ഭാഗങ്ങളിലെ നാൽപതോളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റാൻ തീരുമാനിച്ചു.
വീടിനു മുകളിൽ പ്ലാവ് വീണ് നാശം
പേരാമ്പ്ര: പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ കോമത്ത് മീത്തൽ വത്സൻ നായരുടെ വീടിന് മുകളിൽ പ്ലാവ് മുറിഞ്ഞുവീണു. ഇന്നലെ ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് മരം മുറിഞ്ഞ് വീടിന് മുകളിലേക്ക് പതിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. നാട്ടുകാർ മരം മുറിച്ചു മാറ്റി.
റോഡരികിലെ മരം പാലത്തിന് അപകട ഭീഷണിയാകുന്നു
കൂരാച്ചുണ്ട്: മഴ കനത്തതോടെ കൂരാച്ചുണ്ട് ടൗണിനു സമീപം നിൽക്കുന്ന മരം യാത്രക്കാർക്കും പാലത്തിനും ഭീഷണിയാകുന്നതായി ആക്ഷേപം. പാലത്തിന്റെ സംരക്ഷണ മതിലിനോട് ചേർന്നു അപകടകരമായി വളർന്നു നിൽക്കുന്ന മരം റോഡിലേക്ക് ചാഞ്ഞാണുള്ളത്.
മഴ ശക്തമായതോടെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുന്നത് പതിവ് കാഴ്ചയാണ്. ടൗണിലായതിനാൽ ഏറെ ഭീഷണി ഉയർത്തുന്നുണ്ട്. നിരന്തരം ഒട്ടനവധി ആൾക്കാർ ബസ് സ്റ്റാൻഡിലേക്കു പോകുന്നതോടൊപ്പം ഒട്ടേറെ ബസുകൾ അടക്കമുള്ള വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ബാങ്ക്, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് പോകണമെങ്കിലും ഇതുവഴിയാണ് കടന്നു പോകുന്നത്. ഭീഷണി ഉയർത്തുന്ന മരം മുറിച്ചുനീക്കാൻ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു
കൂരാച്ചുണ്ട്: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്നാം വാർഡ് ഓഞ്ഞിലിലെ കർഷകൻ ഇല്ലിക്കൽ ജോർജിന്റെ വീടിനു മുകളിലാണ് കഴിഞ്ഞ ദിവസം മരം വീണത്. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ്, വൈസ് പ്രസിഡന്റ് വിൻസി തോമസ്, പഞ്ചായത്ത് അംഗങ്ങളായ വിൽസൺ പാത്തിച്ചാലിൽ, സണ്ണി പുതിയകുന്നേൽ തുടങ്ങിയവർ സന്ദർശിച്ചു.
മണ്ണിടിച്ചില്‍:രാമനാട്ടുകരയിലെ ഇഎച്ച്ടി ടവര്‍ നിലംപതിക്കുമെന്ന് ആശങ്ക
കോഴിക്കോട്: രാമനാട്ടുകര വില്ലജ് പരുത്തിപ്പാറ -മൂര്‍ക്കനാട് റോഡില്‍ ഉള്ള കെഎസ്ഇബിയുടെ ഇഎച്ച്ടി ടവര്‍ സ്ഥാപിച്ച സ്ഥലത്ത് മണ്ണിടിച്ചില്‍. ഏകദേശം 30 അടി ഉയരത്തില്‍ ഉള്ള സ്ഥലത്തിന്റെ ഒരു ഭാഗത്ത് മണ്ണിടിഞ്ഞു റോഡിലേക്ക് വീണു.
ടവര്‍ നിലം പതിക്കുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍. ടവറിന് സമീപത്തുള്ള മൂന്നു വീട്ടുകാരോട് രാത്രിയില്‍ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.