ഓണത്തിയും കുടുംബവും കഴിയുന്നത് കൂരയിൽ
1569117
Saturday, June 21, 2025 5:37 AM IST
വീട് നിർമാണം പാതിയിൽ നിർത്തി കരാറുകാരൻ മുങ്ങി
സുൽത്താൻബത്തേരി: വീട് നിർമാണം പാതിവഴിയിൽ നിർത്തി കരാറുകാരൻ മുങ്ങിയതോടെ ഗോത്രകുടുംബം ദുരിതത്തിൽ. ടൗണിനോട് ചേർന്നുള്ള മാനിക്കുനി പണിയ ഉന്നതിലാണ് വീടില്ലാത്തിനാൽ ഗോത്രകുടുംബം ഷീറ്റ് മേഞ്ഞ കൂരയിൽ ദുരിതജിവതം നയിക്കുന്നത്. ഓണത്തിയും മകളും ഭർത്താവുമടക്കം നാല് പേരാണ് കഴിഞ്ഞ ഒരുവർഷത്തിലേറെയായി ഷെഡിൽ കഴിയുന്നത്.
കാലപഴക്കത്താൽ താമസയോഗ്യമല്ലാത്ത വീട് പൊളിച്ചാണ് ഓണത്തിയുടെ വീട് നിർമാണം കരാറുകാരൻ ആരംഭിച്ചത്. ലിന്റൽ പൊക്കമെത്തിയതോടെ നിർമാണം ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങി. ഇതോടെ ഓണത്തിയുടെ വീട് എന്ന സ്വപ്നം പാതിവഴിയിലായി. കഴിഞ്ഞ ആറ് മാസമായി തുടർ നിർമാണം നടന്നിട്ടില്ല. വീട് നിർമാണം ആരംഭിച്ചപ്പോൾ സമീപത്തുതന്നെ ഷീറ്റ് മേഞ്ഞ താൽക്കാലിക കൂരയുണ്ടാക്കി. ഇതിലാണ് ഓണത്തിയും മകൾ ലതയും ഇവരുടെ ഭർത്താവ് ബാലനും, ഓണത്തിയുടെ സഹോദരി കാളിയും കഴിഞ്ഞുവരുന്നത്.
ശക്തമായ ഈ മഴക്കാലത്തും വീട് നിർമാണം പൂർത്തിയാകാത്തതിനാൽ സുരക്ഷിതമല്ലാത്ത താൽക്കാലിക ഷെഡിൽ തന്നെ ഇവർക്ക് കഴിയേണ്ട അവസ്ഥയാണ്. മഴ അതിശക്തമാകുമ്പോൾ മൂത്തമകളുടെ വീട്ടിൽ അഭയം പ്രാപിക്കുകയാണ് ചെയ്യുന്നത്. കരാറുകാരനെ ഫോണിൽ ബന്ധപ്പെടുമ്പോൾ ലഭിക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. വീട് നിർമാണത്തിനായി ഇറക്കിയ സിമന്റ് മഴയിൽ നശിച്ചു. തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.
അതേസമയം കുടുംബം സ്വമേധയയാണ് വീടുനിർമാണം കരാറുകാരനെ ഏൽപ്പിച്ചതെന്നും നിർമാണം നടക്കാത്തതായുള്ള പരാതി ഉയർന്നതോടെ കരാറുകാരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കുന്നില്ലെന്നുമാണ് ഡിവിഷൻ കൗൺസിലർ പറയുന്നത്. ഇതുവരെ രണ്ട് ലക്ഷം രൂപയാണ് ഇയാൾ കൈപ്പറ്റിയതെന്നും അധികൃതർ വ്യക്തമാക്കി.
നഗരസഭയുടെ അനാസ്ഥ: ബിജെപി
സുൽത്താൻബത്തേരി: മാനിക്കുനി ഉന്നതയിൽ ഗോത്രകുടുംബത്തിന്റെ വീട് നിർമാണം പാതിവഴിയിൽ നിലച്ച സംഭവം നഗരസഭയുടെ അനാസ്ഥയെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആരോപിച്ചു. ഗോത്രകുടുംബത്തിന്റെ വീട് നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിച്ചില്ലെങ്കിൽ നഗരസഭയ്ക്ക് മുന്നിൽ സമരം നടത്തുമെന്നും ബിജെപി സുൽത്താൻബത്തേരി മണ്ഡലം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.