നൂൽപ്പുഴ, നെന്മേനി പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ഭീഷണി : കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഭൂമി കണ്ടെത്തി
1569118
Saturday, June 21, 2025 5:37 AM IST
സുൽത്താൻബത്തേരി: നൂൽപ്പുഴ, നെന്മേനി പഞ്ചായത്തുകളിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഉന്നതികളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ സ്ഥലം കണ്ടെത്തി. ഇരുപഞ്ചായത്തുകളിലുമായി 31 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാനുള്ള സ്ഥലമാണ് പഞ്ചായത്തുകൾ കണ്ടെത്തി റവന്യുവകുപ്പിന് രേഖകൾ കൈമാറിയിരിക്കുന്നത്. ഈഭൂമികൾ റവന്യു- ട്രൈബൽ വകുപ്പുകൾ പരിശോധിച്ച് ഉചിതമായ സ്ഥലം കണ്ടെത്തി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും.
കഴിഞ്ഞമാസം എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്. നൂൽപ്പുഴ പഞ്ചായത്തിലെ പുഴംകുനി, തോളായി ഉന്നതികളിലെയും നെന്മേനി പഞ്ചായത്തിലെ ചീരാൽ വെള്ളച്ചാൽ ഉന്നതിയിലെ കുടുംബങ്ങളെയും മാറ്റിപാർപ്പിക്കാനുള്ള ഭൂമിയാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്.
നൂൽപ്പുഴയിലെ കല്ലൂർ പുഴയുടെ തീരത്തുള്ള പുഴംകുനിയിൽ ഒന്പത് തോളായി ഉന്നതികളിലായി 12 കുടുംബങ്ങളാണ് താമസിക്കുന്നത്. ചെറിയൊരു മഴ പെയ്താൽപോലും പുഴ കരകവിഞ്ഞ് ഇവിടെ വെള്ളംകയറുന്നതും കുടുംബങ്ങൾ ഒറ്റപ്പെടുന്നതും നിത്യസംഭവമാണ്. ഇവരെ അടിയന്തരമായി പുനരധിവസിപ്പിക്കാനായി മാതമംഗലം, ചുണ്ടക്കര, പള്ളിവയൽ എന്നിവിടങ്ങളിലാണ് ഭൂമികൾ കണ്ടെത്തിയിരിക്കുന്നത്. മൊത്തം ആറ് ഏക്കർ സ്ഥലമാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്.
നെന്മേനി പഞ്ചായത്തിലെ വെള്ളച്ചാൽ പണിയ ഉന്നതിയിൽ പത്ത് കുടുംബങ്ങളാണ് കഴിയുന്നത്. ഉന്നതിക്കുസമീപത്തെ തോട് കരകവിഞ്ഞാണ് ഇവിടെയുള്ള വീടുകളിലേക്ക് വെള്ളംകയറുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനായി വെള്ളച്ചാൽ, കൊഴുവണ, പുളിഞ്ചാൽ, നമ്പ്യാർകുന്ന് എന്നിവിടങ്ങളിലായി ആറര ഏക്കറും കണ്ടെത്തി.
സ്ഥിരമായി എല്ലാവർഷക്കാലത്തും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങളെ ഇത്തരം ഘട്ടങ്ങളിൽ ക്യാമ്പുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത്തവണയും ഇത് ആവർത്തിച്ചതോടെ ശക്തമായ പ്രതിഷേധം കുടുംബങ്ങൾ ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായി വെള്ളച്ചാൽ ഉന്നതയിലെ കുടുംബങ്ങളെ പാർപ്പിച്ച കല്ലിങ്കര യുപി സ്കൂളിലെ ക്യാമ്പിൽ നിന്ന് പോകില്ലെന്നും പുനരധിവാസം അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
തുടർന്ന് നടന്ന ചർച്ചയിൽ വേഗത്തിൽ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിലാണ് ക്യാമ്പിൽ നിന്ന് കുടുംബങ്ങൾ മാറിയത്. പിന്നീട് എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സുൽത്താൻബത്തേരിയിൽ ചേർന്ന യോഗത്തിലാണ് അടിയന്തരമായി സ്ഥലംകണ്ടെത്താനുള്ള തീരുമാനമെടുത്തത്.